Wednesday, September 22, 2010

മേല്‍വിലാസം വ്യാജം; ഇടനിലക്കാര്‍ കോടികള്‍ കമീഷന്‍ തട്ടി

സംസ്ഥാന സഹകരണബാങ്കുമായി ചേര്‍ന്ന് സ്കൈബ്ളൂ എന്റര്‍പ്രൈസസ് നടപ്പാക്കിയ നേഴ്സിങ് പഠനപദ്ധതിപ്രകാരം വായ്പയെടുത്തവരില്‍നിന്ന് ഇടനിലക്കാര്‍ കമീഷന്‍ ഇനത്തില്‍ 10 കോടിയോളം രൂപ കൈക്കലാക്കി. ഒരു അപേക്ഷകനില്‍നിന്ന് 25,000 രൂപവീതം ബാങ്കുമായി ബന്ധപ്പെട്ട ഉന്നതരടങ്ങുന്ന ഇടനിലക്കാര്‍ വാങ്ങിയതായാണ് വിവരം. സ്കൈബ്ളൂ മുഖേന ഉദ്ദേശം 3200 അപേക്ഷയാണ് വന്നത്. ഇതിനുപുറമെ പത്രപ്പരസ്യവും മറ്റും വിശ്വസിച്ച് നൂറുകണക്കിന് അപേക്ഷകര്‍ ബാങ്കിനെ സമീപിച്ചിരുന്നു. നാലുലക്ഷം രൂപവരെ ഒരു അപേക്ഷകന് അനുവദിച്ചു. ഒരപേക്ഷയ്ക്ക് 25,000 രൂപയായിരുന്നു കമീഷന്‍. വായ്പ തിരിച്ചടയ്ക്കേണ്ടിവരില്ലെന്ന് ധരിപ്പിച്ചാണ് പലരോടും കമീഷന്‍ വാങ്ങിയത്.

യുഡിഎഫ് ഭരണകാലത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ചും ബാങ്കിന്റെ നിയമാവലി കാറ്റില്‍പ്പറത്തിയും മറ്റ് വായ്പകളും അനുവദിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടമാണ് യുഡിഎഫ് ഭരണസമിതി വരുത്തിവച്ചത്. സ്കൈബ്ളൂ മുഖേന വന്ന അപേക്ഷകളില്‍ ഭൂരിപക്ഷവും വ്യാജ മേല്‍വിലാസത്തിലാണെന്ന് കണ്ടെത്തി. ഇടുക്കി ജില്ലയില്‍നിന്നാണ് ഇതില്‍ കൂടുതലും. മറയൂര്‍, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മേല്‍വിലാസങ്ങളിലുള്ള നൂറുകണക്കിന് അപേക്ഷയില്‍ വായ്പ നല്‍കി.

2006 ഒക്ടോബര്‍വരെ യുഡിഎഫ് ഭരണസമിതിയാണ് ബാങ്കില്‍ അധികാരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് അധികാരമേറ്റ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നേഴ്സിങ് പഠനപദ്ധതിയുടെ മറവില്‍ നടത്തിയ വായ്പത്തട്ടിപ്പ് കണ്ടെത്തിയത്. വായ്പ തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. വായ്പ അപേക്ഷകള്‍ പരിശോധിച്ചപ്പോള്‍, മിക്കവയും ഒരേ കൈയക്ഷരത്തിലാണ്. വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി അപേക്ഷ കൂട്ടത്തോടെ പൂരിപ്പിച്ച് നല്‍കുകയായിരുന്നെന്ന് ഇത് തെളിയിക്കുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി അപേക്ഷകള്‍ ബാങ്ക് ഹെഡ് ഓഫീസില്‍ സ്വീകരിച്ച് ബ്രാഞ്ചുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഹെഡ് ഓഫീസില്‍നിന്നുള്ള സമ്മര്‍ദംമൂലം വായ്പ അനുവദിക്കാന്‍ ബ്രാഞ്ച് മാനേജര്‍മാര്‍ നിര്‍ബന്ധിതരായി. ഇതേക്കുറിച്ച് എന്തെങ്കിലും അന്വേഷിക്കാന്‍ ബ്രാഞ്ചുകളില്‍നിന്ന് നടപടിയുണ്ടായില്ല. വായ്പ നല്‍കുന്നതില്‍ നേരിയ കാലതാമസം ഉണ്ടായപ്പോള്‍പ്പോലും ഹെഡ് ഓഫീസില്‍നിന്ന് ഉന്നതര്‍ ഇടപെട്ടു. കിട്ടിയ അപേക്ഷകളും ഇതനുസരിച്ച് വായ്പ അനുവദിച്ചതിന്റെ എണ്ണവും അടിക്കടി ബാങ്കിന്റെ തലപ്പത്തുള്ളവരെ അറിയിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

നേഴ്സിങ് വായ്പ തട്ടിപ്പുപദ്ധതി ഉദ്ഘാടനംചെയ്തത് ഉമ്മന്‍ചാണ്ടി


സംസ്ഥാന സഹകരണബാങ്കിന്റെ 80 കോടിയോളം രൂപ വെള്ളത്തിലാക്കിയ വ്യാജ ഏജന്‍സിയുടെ നേഴ്സിങ് പഠനപദ്ധതി ഉദ്ഘാടനംചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം വിജെടി ഹാളില്‍ 2005 ഏപ്രില്‍ 18നാണ് വിവാദസ്ഥാപനമായ സ്കൈബ്ളൂ എന്റര്‍പ്രൈസസിന്റെ സ്കൈബ്ളൂ വിദ്യാദീപം പദ്ധതി ഉദ്ഘാടനം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. തന്റെ സ്ഥാപനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനംചെയ്യുന്നതെന്ന് സെബാസ്റ്റ്യന്‍ പി ജോണ്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രം സഹിതം പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ചതിയിലകപ്പെടുത്തിയ സ്കൈബ്ളൂ എന്റര്‍പ്രൈസസിന്റെ നേഴ്സിങ് പഠനതട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

സംസ്ഥാന സഹകരണബാങ്കുമായി ചേര്‍ന്ന് ആവിഷ്കരിച്ചതാണ് നേഴ്സിങ് പഠനപദ്ധതിയെന്നാണ് സെബാസ്റ്യന്‍ പി ജോ പ്രചരിപ്പിച്ചത്. പത്രപ്പരസ്യങ്ങളിലും ഇതുതന്നെ അവകാശപ്പെട്ടു.ഉദ്ഘാടനയോഗത്തില്‍ സ്കൈബ്ളൂ കമ്പനിയുടെ പഠനപദ്ധതി അവതരണം നിര്‍വഹിച്ചത് അന്നത്തെ ബാങ്ക് പ്രസിഡന്റും സിഎംപി നേതാവുമായ കെ ആര്‍ അരവിന്ദാക്ഷനാണ്. ഇതോടെ തട്ടിപ്പുപദ്ധതിക്ക് വിശ്വാസ്യത വന്നു.
ഉദ്ഘാടനപ്പരസ്യവും പത്രവാര്‍ത്തകളും സെബാസ്റ്യന്റെ പ്രചാരണവും വിശ്വസിച്ച് നേഴ്സിങ് പഠനപദ്ധതിക്കുപുറകെ പോയ വിദ്യാര്‍ഥികളെല്ലാം വഞ്ചിതരായി. സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ആയിരക്കണക്കിനുപേര്‍ക്ക് വായ്പ അനുവദിച്ചു. ബാങ്ക് ഭരണസമിതി ഇക്കാര്യത്തില്‍ അസാധാരണമായ തിടുക്കമാണ് കാട്ടിയത്. സെബാസ്റ്യന്റെ സ്ഥാപനം മുഖേന അപേക്ഷിക്കുന്നവര്‍ക്കുമാത്രമേ ബാങ്ക് വായ്പ അനുവദിക്കുകയുള്ളൂ എന്ന് വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ഒരു അപേക്ഷകനില്‍നിന്ന് 20,200 രൂപവീതം സെബാസ്റ്യന്‍ വാങ്ങി. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കി. പണം കൊടുത്തിട്ടും പ്രവേശനം ലഭിക്കാതെ പോയ നൂറുകണക്കിന് വിദ്യാര്‍ഥികളുണ്ട്. തട്ടിപ്പുകള്‍ പുറത്തുവന്നു തുടങ്ങിയതോടെ സെബാസ്റ്യന്‍ മുങ്ങിയതിനെതുടര്‍ന്നാണ് ഇവര്‍ കുടുങ്ങിയത്. എസ്എസ്എല്‍സി, പ്ളസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച നിരവധി വിദ്യാര്‍ഥികള്‍ സെബാസ്റ്യന്റെ തട്ടിപ്പിനിരയായി. കേരളത്തില്‍ മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റില്‍ ഉള്‍പ്പെട്ട ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക്് സര്‍ട്ടിഫിക്കറ്റുകള്‍ സെബാസ്റ്യന്‍ കൈക്കലാക്കിയതുമൂലം അവസരം നഷ്ടമായി.

ദേശാഭിമാനി 21092010-22092010

1 comment:

  1. സംസ്ഥാന സഹകരണബാങ്കുമായി ചേര്‍ന്ന് സ്കൈബ്ളൂ എന്റര്‍പ്രൈസസ് നടപ്പാക്കിയ നേഴ്സിങ് പഠനപദ്ധതിപ്രകാരം വായ്പയെടുത്തവരില്‍നിന്ന് ഇടനിലക്കാര്‍ കമീഷന്‍ ഇനത്തില്‍ 10 കോടിയോളം രൂപ കൈക്കലാക്കി. ഒരു അപേക്ഷകനില്‍നിന്ന് 25,000 രൂപവീതം ബാങ്കുമായി ബന്ധപ്പെട്ട ഉന്നതരടങ്ങുന്ന ഇടനിലക്കാര്‍ വാങ്ങിയതായാണ് വിവരം. സ്കൈബ്ളൂ മുഖേന ഉദ്ദേശം 3200 അപേക്ഷയാണ് വന്നത്. ഇതിനുപുറമെ പത്രപ്പരസ്യവും മറ്റും വിശ്വസിച്ച് നൂറുകണക്കിന് അപേക്ഷകര്‍ ബാങ്കിനെ സമീപിച്ചിരുന്നു. നാലുലക്ഷം രൂപവരെ ഒരു അപേക്ഷകന് അനുവദിച്ചു. ഒരപേക്ഷയ്ക്ക് 25,000 രൂപയായിരുന്നു കമീഷന്‍. വായ്പ തിരിച്ചടയ്ക്കേണ്ടിവരില്ലെന്ന് ധരിപ്പിച്ചാണ് പലരോടും കമീഷന്‍ വാങ്ങിയത്.

    ReplyDelete