Tuesday, September 28, 2010

സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ കേന്ദ്രമന്ത്രിമാരും നിര്‍ബന്ധിതരായി

വിവിധ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ കേന്ദ്രമന്ത്രിമാര്‍വരെ നല്ലപോലെ അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. വന്‍വികസനക്കുതിപ്പാണ് സംസ്ഥാനം നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ പദ്ധതികള്‍ മോശമെന്ന് പ്രതിപക്ഷം നിരന്തരം പ്രചരിപ്പിക്കുകയാണെങ്കിലും കേന്ദ്രമന്ത്രിമാര്‍ അത് തള്ളി. പ്രസ്ക്ളബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും നല്ല നിലയില്‍ കേരളം പദ്ധതികള്‍ നടപ്പാക്കിയെന്ന് കേന്ദ്രമന്ത്രിമാരും ഏജന്‍സികളും പ്രശംസിച്ചു. യുഡിഎഫിന് ഇത് സഹിക്കാനാവുന്നില്ല. കേരളത്തെ ഇങ്ങനെ പ്രശംസിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രിമാരെ കണ്ട് അവര്‍ക്ക് പറയേണ്ടിവന്നു. യുഡിഎഫിന്റെ ദയനീയാവസ്ഥ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. കേന്ദ്രത്തിന്റെ ഏതെങ്കിലും പദ്ധതി സംസ്ഥാനത്തിന്റേതെന്ന് ചിത്രീകരിക്കാനുള്ള ഒരു ദാരിദ്ര്യവും കേരളത്തിനില്ല. ഇവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നു കണ്ടാണ് കേന്ദ്രമന്ത്രിമാര്‍ അഭിനന്ദിച്ചത്.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ നല്ല വളര്‍ച്ചയും പുരോഗതിയുമുണ്ടായി. ജനങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. കേന്ദ്രഗവമെന്റ് ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളുകയാണ്. കോണ്‍ഗ്രസ് അഴിമതിയുടെ ചെളിക്കുണ്ടിലമര്‍ന്നു. കേന്ദ്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം സ്വര്‍ഗമാണെന്നു പറയേണ്ടിവരും. രണ്ടു രൂപയ്ക്ക് 40 ലക്ഷം കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അരി കൊടുക്കുന്നു. 30 ലക്ഷം കുടുംബങ്ങളെ സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി. എല്ലാ കുടുംബത്തിനും വീടും ഭൂമിയും നല്‍കുന്നു. സമ്പൂര്‍ണവൈദ്യുതീകരണം നടപ്പാക്കി. നെല്ലുസംഭരണവില ഏഴില്‍നിന്ന് 13ആക്കി. കൃഷിക്കാരെയും മത്സ്യത്തൊഴിലാളികളെയും കടക്കെണിയില്‍നിന്ന് മോചിപ്പിച്ചു. നാലു വര്‍ഷംകൊണ്ട് തൊഴിലവസരം ഇരട്ടിയിലധികമായി. ഐടിമേഖലയില്‍ ഇത് മൂന്നു മടങ്ങാണ്. നിരവധി പുതിയ ഐടി കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിമാനത്താവളങ്ങളും ഐടിപാര്‍ക്കുകളും തുറമുഖ പദ്ധതികളും കേരളവികസനത്തിലെ നാഴികക്കല്ലുകളാണ്.

കേന്ദ്രഗവമെന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ ജനങ്ങള്‍ വിലയിരുത്തുകതന്നെ ചെയ്യും. ലോട്ടറിവിവാദത്തിലെ വസ്തുതകള്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയതോടെ, ആക്ഷേപമുയര്‍ത്തിയവര്‍ നിഷ്പ്രഭരായി. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്ല ബോധ്യം വന്നിട്ടുണ്ട്. എല്‍ഡിഎഫ് നല്ല ഐക്യത്തോടെയും കരുത്തോടെയുമാണ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് പ്ളാറ്റ്ഫോം തകരുന്നു: മുഖ്യമന്ത്രി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2005ല്‍ ഉണ്ടായതിലും വലിയ വിജയം നേടാനുള്ള രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള യുഡിഎഫിന്റെ അഹങ്കാരം അടുത്ത മാസം അവസാനിക്കും. ഗ്രൂപ്പ് നേതാക്കളെയും കക്ഷിനേതാക്കളെയും ഉള്‍ക്കൊള്ളാനാകാതെ സ്വന്തം പ്ളാറ്റ്ഫോം പൊളിഞ്ഞുവീഴുംവിധം യുഡിഎഫിന്റെ സ്ഥിതി ദയനീയമാണ്. തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘടനാതരഞ്ഞെടുപ്പ് പോലുമില്ലാതെ എല്ലാം കേന്ദ്രം തീരുമാനിക്കുന്ന കോണ്‍ഗ്രസ് അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാണിഗ്രൂപ്പില്‍ ലയിച്ച രണ്ടു കക്ഷികള്‍ക്കും സീറ്റ് കൊടുക്കണമെങ്കില്‍ മാണിയുടെ കൈയില്‍നിന്നു നല്‍കിക്കൊള്ളാനാണ് കോണ്‍ഗ്രസ് നിര്‍ദേശം. ഒരു വിഭാഗം ഐഎന്‍എല്ലും യുഡിഎഫില്‍ ചെന്നുകയറിയിട്ടുണ്ട്. കഴിഞ്ഞ തവണ അരൂരില്‍ കാലുവാരിയതിന്റെ രോഷവുമായി നടക്കുകയാണ് ഗൌരിയമ്മ. തിരിച്ചു വാരുമെന്നും അവര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷമാണ്. യൂത്ത് കോണ്‍ഗ്രസിന് അമ്പതു ശതമാനം സീറ്റ് വേണം. മഹിളാകോണ്‍ഗ്രസിനും ഐഎന്‍ടിയുസിക്കുമൊക്കെ ടിക്കറ്റു വേണം. അടിപിടിയാണ് നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഭീഷണി ചെന്നിത്തലയാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയും രംഗത്തുണ്ട്.

എല്‍ഡിഎഫ് ഗവമെന്റിന്റെ ജനക്ഷേമനടപടികളും വികസനപ്രവര്‍ത്തനങ്ങളും വിലിയിരുത്തുന്നവരെല്ലാം എല്‍ഡിഎഫിനൊപ്പം നില്‍ക്കും. പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ഗ്രാന്റുകള്‍ വെട്ടിക്കുറച്ചും അധികാരം കവര്‍ന്നും അധികാരവികേന്ദ്രീകരണപ്രക്രിയ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ വാര്‍ഷിക പദ്ധതിയിലും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ പകുതിയിലധികം സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തി. കേന്ദ്ര-സംസ്ഥാന ഗവമെന്റുകളുടെ പ്രവര്‍ത്തനം ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ സ്ഥിതി അതിദയനീയമാകുമെന്ന് തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ബോധ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി 28092010

1 comment:

  1. വിവിധ മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ കേന്ദ്രമന്ത്രിമാര്‍വരെ നല്ലപോലെ അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. വന്‍വികസനക്കുതിപ്പാണ് സംസ്ഥാനം നടത്തിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ പദ്ധതികള്‍ മോശമെന്ന് പ്രതിപക്ഷം നിരന്തരം പ്രചരിപ്പിക്കുകയാണെങ്കിലും കേന്ദ്രമന്ത്രിമാര്‍ അത് തള്ളി. പ്രസ്ക്ളബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete