Sunday, September 26, 2010

ഭക്ഷ്യസുരക്ഷ: പകുതിയിലേറെ പേര്‍ പുറത്താവും

ന്യൂഡല്‍ഹി: പതിനൊന്നാം പദ്ധതിക്കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായി പണം നല്‍കാന്‍ കഴിയില്ലെന്ന് ആസൂത്രണകമീഷന്‍. ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാനാകില്ലെന്നും കമീഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപദേശകസമിതി യോഗത്തിലാണ് ആസൂത്രണകമീഷനും കേന്ദ്ര സര്‍ക്കാരും ഭക്ഷ്യസുരക്ഷാബില്ലിനെ പിന്തുണയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ 100 ദിവസത്തിനകം പാസാക്കുമെന്നു പറഞ്ഞ എട്ടു ബില്ലില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യസുരക്ഷാബില്‍. വിദ്യാഭ്യാസാവകാശനിയമം ഒഴികെ മറ്റ് ഏഴ് ബില്ലും യുപിഎ സര്‍ക്കാര്‍ മറന്നമട്ടാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ബില്ലിന് നിലവില്‍ പണം വകയിരുത്താന്‍ കഴിയില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ യോഗത്തില്‍ വ്യക്തമാക്കി. 11-ാം പഞ്ചവത്സര പദ്ധതിക്കാലത്തുതന്നെ ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കണമെങ്കില്‍ മറ്റ് സാമൂഹ്യപദ്ധതികള്‍ക്ക് നീക്കിവച്ച പണം വകമാറ്റേണ്ടിവരും. അതിനാല്‍ 2012 ഏപ്രിലില്‍ ആരംഭിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിക്കാലത്തുമാത്രം ഈ പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നും അലുവാലിയ നിര്‍ദേശിച്ചു.

ഭക്ഷ്യസുരക്ഷയ്ക്ക് നിലവില്‍ നല്‍കുന്ന അരലക്ഷം കോടി രൂപയുടെ സബ്സിഡിക്കുപുറമെ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്നും ഇത്രയും തുക കണ്ടെത്തുക വിഷമമാണെന്നുമാണ് കമീഷന്റെ വാദം. പദ്ധതിക്ക് 55 ദശലക്ഷം ടണ്ണിലധികം ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി അള്‍ക്ക സിരോഹിയും യോഗത്തില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ വര്‍ഷത്തില്‍ 85 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം ആവശ്യമാണെന്നും ഇത് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒക്ടോബര്‍ 23ന് വീണ്ടും ചേരുന്ന ദേശീയ ഉപദേശകസമിതി ബില്ലിന്റെ കരടുരൂപം ഉണ്ടാക്കുമെന്ന് സൂചനയുണ്ട്. ഭക്ഷ്യസുരക്ഷാപദ്ധതിക്ക് നിയമപരമായി ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍വാദം വാഗ്ദാനങ്ങളില്‍നിന്നുള്ള പിന്നോട്ടുപോക്കാണ്. സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ആസൂത്രണകമീഷന്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ആശയത്തെത്തന്നെ തള്ളിക്കളയുകയാണ്. ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളവര്‍ക്ക് 35 കിലോതന്നെ ഭക്ഷ്യധാന്യം കൊടുക്കാന്‍ ധാരണയായെങ്കിലും അരിക്ക് നിലവിലുള്ള രണ്ടു രൂപയ്ക്കുപകരം മൂന്നു രൂപ ഈടാക്കാനാണ് തീരുമാനം. ഗോതമ്പ് രണ്ടു രൂപയ്ക്കുതന്നെ നല്‍കും. സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി മുന്നോട്ടുവച്ച 42 ശതമാനം ബിപിഎല്‍ എന്ന കണക്കും അംഗീകരിക്കാന്‍ കമീഷന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. എപിഎല്ലുകാര്‍ക്ക് കാര്‍ഡൊന്നിന് മാസത്തില്‍ 25 കിലോ ഭക്ഷ്യധാന്യം നല്‍കുമെങ്കിലും 75 ശതമാനം വില നല്‍കേണ്ടിവരും.

ദേശാഭിമാനി 26092010


ഭക്ഷ്യസുരക്ഷ: പകുതിയിലേറെ പേര്‍ പുറത്താവും


കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ നിന്ന് ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ പുറത്താവും.  അര്‍ഹരായ എല്ലാവരെയും ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ദേശീയ ഉപദേശക സമിതിയുടെ നിര്‍ദേശത്തെ സര്‍ക്കാരും ആസൂത്രണ കമ്മിഷനും എതിര്‍ത്തു. ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ളവര്‍ക്ക് (എ പി എല്‍) നിയമം മൂലം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവില്ലെന്ന് സര്‍ക്കാര്‍ ഉപദേശക സമിതിയെ അറിയിച്ചു. ആസൂത്രണ കമ്മിഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉപദേശക സമിതിയുടെയും പ്രതിനിധികളുടെ യോഗത്തില്‍, ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പ്രധാന പ്രചാരകയായ കോണ്‍ഗ്രസ് അധ്യക്ഷ കോണിയാഗാന്ധിയും മൗനം പാലിച്ചതോടെ രാജ്യത്തെ എല്ലാ വിഭാഗത്തിനും നിയമപ്രകാരമായ ഭക്ഷ്യസുരക്ഷ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് പ്രതിമാസം 25 കിലോഗ്രാം ഭക്ഷ്യധാന്യം ഉറപ്പുവരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കരടില്‍ നിര്‍ദേശിച്ചിരുന്നത്. പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ  മാസം 35 കിലോ ഭക്ഷ്യ ധാന്യം പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ കിലോയ്ക്കു രണ്ടു രൂപയ്ക്കാണ് അരി നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ ബില്ലിനെതിരെ വിമര്‍ശനം രൂക്ഷമായി. ഇതിനെത്തുടര്‍ന്നാണ് ഭക്ഷ്യധാന്യം 25ല്‍നിന്ന് 35 കിലോഗ്രാം ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ദേശീയ ഉപദേശക സമിതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടൊപ്പം അര്‍ഹരായ മുഴുവന്‍ പേരെയും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നും ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ചു. രാജ്യത്തെ ഏതാനും ജില്ലകളില്‍ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്താനും ഇത് പിന്നീട് കൂടുതല്‍ ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കാനും ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ഈ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരും ആസൂത്രണ കമ്മിഷനും ചേര്‍ന്ന് അട്ടിമറിച്ചിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി 55 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം നീക്കിവയ്ക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ ദേശീയ ഉപദേശക സമിതിയെ അറിയിച്ചിരിക്കുന്നത്. ഉപദേശക സമിതിയുടെ നിര്‍ദേശം അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ 65,000 കോടി മുതല്‍ 70,000 കോടി രൂപവരെ അധികമായി കണ്ടെത്തേണ്ടിവരും. ദേശീയ ഉപദേശക സമിതി അധ്യക്ഷ കൂടിയായ സോണിയാ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ, കേന്ദ്രഭക്ഷ്യ സെക്രട്ടറി അല്‍ക്ക സിഹോഹി, വനിതാ ശിശക്ഷേമ സെക്രട്ടറി ഡി കെ സിക്രി, ഭവന-നഗര ദാരിദ്ര്യ നിര്‍മാര്‍ജന സെക്രട്ടറി കിരണ്‍ ധിന്‍ഗ്ര, ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കരടു തയ്യാറാക്കിക്കൊണ്ടിരിക്കുന്ന കര്‍മ സമിതിയുടെ കണ്‍വീനര്‍ ഹര്‍ഷ് മന്ദര്‍ എന്നിവരാണ് പങ്കെടുത്തത്.

പദ്ധതി പരിമിതപ്പെടുത്തണമെന്നാണ് യോഗത്തില്‍ കമ്മിഷനും സര്‍ക്കാരും പ്രധാനമായും ആവശ്യപ്പെട്ടത്. പദ്ധതിയുടെ കാര്യത്തില്‍ ദേശീയ ഉപദേശക സമിതി യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ബി പി എല്ലുകാരുടെ എണ്ണം സുരേഷ് ടെന്‍ഡുല്‍ക്കര്‍ സമിതി നിര്‍ദേശിച്ചതനുസരിച്ച് നിശ്ചയിക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. 42 ശതമാനത്തില്‍ കൂടുതലായിരിക്കും ഇത്. അരി കിലോയ്ക്ക് മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും നല്‍കാനാണ് ധാരണ. എ പി എല്‍ വിഭാഗങ്ങള്‍ക്ക് താങ്ങുവിലയുടെ 75 ശതമാനം വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യം നിയമം മൂലം ഉറപ്പുവരുത്താനാവില്ലെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

ജനയുഗം 26092010

1 comment:

  1. പതിനൊന്നാം പദ്ധതിക്കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായി പണം നല്‍കാന്‍ കഴിയില്ലെന്ന് ആസൂത്രണകമീഷന്‍. ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാനാകില്ലെന്നും കമീഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഉപദേശകസമിതി യോഗത്തിലാണ് ആസൂത്രണകമീഷനും കേന്ദ്ര സര്‍ക്കാരും ഭക്ഷ്യസുരക്ഷാബില്ലിനെ പിന്തുണയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിയത്.

    ReplyDelete