Saturday, September 25, 2010

മുതലാളിത്തത്തിന്റെ അനിവാര്യഫലം

ലോകത്ത് ഏറ്റവും സാമ്പത്തികശേഷിയുളള രാജ്യമാണ് അമേരിക്ക. സൈനിക കരുത്തിന്റെ കാര്യത്തിലും മുന്നണിയിലുള്ളത് അമേരിക്കയാണ്. മുതലാളിത്ത ലോകത്തിന്റെ നായകസ്ഥാനത്തുള്ളതും അമേരിക്ക തന്നെ. കമ്പോള സമ്പദ്ഘടനയുടെ ഏറ്റവും നല്ല മാതൃകയായി എല്ലാവരും എടുത്തുകാണിക്കുന്നത് അമേരിക്കയെയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നത് മുതലാളിത്ത വ്യവസ്ഥയാണെന്നാണ് ലോകമെമ്പാടുമുള്ള മുതലാളിത്തത്തിന്റെ പ്രചാരകന്‍മാര്‍ അവകാശപ്പെടുന്നത്. അമേരിക്കയെ മാതൃകയാക്കിയാല്‍ സാമ്പത്തിക വളര്‍ച്ചയും ഒപ്പം ജനക്ഷേമവും ഉറപ്പാക്കാനാവുമെന്നാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ ഏറ്റവും താഴേത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ പ്രചരിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം അരിച്ചിറങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും നിരക്ഷരതയുമെല്ലാം തുടച്ചുമാറ്റാനാവുമെന്നുമാണ് അവരുടെ അവകാശവാദം.

എന്നാല്‍ മുതലാളിത്തത്തിന്റെയും ആ വ്യവസ്ഥയുടെ പുതുരൂപമായി അവതരിപ്പിക്കപ്പെടുന്ന നവലിബറല്‍ നയങ്ങളുടെയും ജനവിരുദ്ധവും മനുഷ്യത്വ രഹിതവുമായ മുഖം അനാവരണം ചെയ്യുന്നതാണ് അമേരിക്കയിലെ സെന്‍സസ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ''അസമത്വം, ദാരിദ്ര്യം, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്'' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ട് 2009 ലെ അമേരിക്കയിലെ സ്ഥിതിയെക്കുറിച്ചുള്ളതാണ്.

അമേരിക്കയില്‍ തുടങ്ങി മുതലാളിത്തലോകത്തെയാകെ ഗ്രസിച്ച ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും ദുരന്തഫലങ്ങളും ബോധ്യപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. അമേരിക്കയില്‍ ദരിദ്രരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ദാരിദ്ര്യത്തിന്റെ നിരക്ക് 14.3 ശതമാനമാണ്. 436 ലക്ഷം ജനങ്ങള്‍ ഔദ്യോഗികമായി ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണ്. അമേരിക്കയിലെ ഏഴില്‍ ഒരാള്‍ ദരിദ്രനാണെന്നര്‍ഥം. തൊഴിലില്ലായ്മാ നിരക്ക് 9.6 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം എണ്‍പതു ലക്ഷത്തിലധികമാണ്. അമേരിക്കയിലെ ജനങ്ങളില്‍ 97 ശതമാനത്തിന്റെ വരുമാനത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനകം അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നത്.

ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ അമേരിക്കയിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങളിലൊന്ന് ആരോഗ്യപരിപാലന ചെലവാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സാണ് ജനങ്ങള്‍ക്കുള്ള ഏക ആശ്വാസം. ആരോഗ്യ ഇന്‍ഷ്വറന്‍സ് രംഗം സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുമാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത ജനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണുണ്ടായത്. 507 ലക്ഷം ജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ല. അമേരിക്കയിലെ ജനസംഖ്യയുടെ 16.7 ശതമാനമാണിത്. 2008 നും 2009 നും ഇടയില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ എണ്ണത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഏറെ മുന്‍ഗണന നല്‍കിയ ആരോഗ്യ പരിപാലന പരിഷ്‌കരണ നിയമം 2014 ലാണ് പ്രാബല്യത്തില്‍ വരിക. 350 ലക്ഷം ജനങ്ങള്‍ക്ക് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ ദാരിദ്രരുടെയും തൊഴിലില്ലാത്തവരുടെയും അണിയിലേക്ക് തള്ളിവീഴ്ത്തപ്പെടുമ്പോള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയും അവര്‍ക്ക് അപ്രാപ്യമായിതീരും.

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിന് കോടിക്കണക്കിനു ഡോളറിന്റെ രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള രക്ഷാ പാക്കേജുകളുടെ നേട്ടം മുഴുവന്‍ ലഭിച്ചത് വന്‍കിട കമ്പനികള്‍ക്കാണ്. തകരുന്ന ബാങ്കുകള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ജനറല്‍ മോട്ടേഴ്‌സ് പോലുള്ള ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കുമാണ് രക്ഷാ പാക്കേജുകളുടെ പ്രയോജനം ലഭിച്ചത്. വന്‍കിട മുതലാളിമാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിമൂലം കൈനഷ്ടമുണ്ടായില്ല. ഭാരം മുഴുവന്‍ തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും മാത്രം. അവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. കൂടുതല്‍ പേര്‍ ദരിദ്രരായി.

ഇത് അമേരിക്കയുടെ മാത്രം അനുഭവമല്ല. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. രക്ഷാപാക്കേജുകളുടെയും ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകി. സാമ്പത്തിക വളര്‍ച്ചയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥയുടെ പൊതു സ്വഭാവമാണ് അമേരിക്കയിലും അമേരിക്കയെ മാതൃകയാക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രകടമായി കാണുന്നത്.

ജനയുഗം മുഖപ്രസംഗം 21092010

2 comments:

  1. ലോകത്ത് ഏറ്റവും സാമ്പത്തികശേഷിയുളള രാജ്യമാണ് അമേരിക്ക. സൈനിക കരുത്തിന്റെ കാര്യത്തിലും മുന്നണിയിലുള്ളത് അമേരിക്കയാണ്. മുതലാളിത്ത ലോകത്തിന്റെ നായകസ്ഥാനത്തുള്ളതും അമേരിക്ക തന്നെ. കമ്പോള സമ്പദ്ഘടനയുടെ ഏറ്റവും നല്ല മാതൃകയായി എല്ലാവരും എടുത്തുകാണിക്കുന്നത് അമേരിക്കയെയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നത് മുതലാളിത്ത വ്യവസ്ഥയാണെന്നാണ് ലോകമെമ്പാടുമുള്ള മുതലാളിത്തത്തിന്റെ പ്രചാരകന്‍മാര്‍ അവകാശപ്പെടുന്നത്. അമേരിക്കയെ മാതൃകയാക്കിയാല്‍ സാമ്പത്തിക വളര്‍ച്ചയും ഒപ്പം ജനക്ഷേമവും ഉറപ്പാക്കാനാവുമെന്നാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ ഏറ്റവും താഴേത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ പ്രചരിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം അരിച്ചിറങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും നിരക്ഷരതയുമെല്ലാം തുടച്ചുമാറ്റാനാവുമെന്നുമാണ് അവരുടെ അവകാശവാദം.

    ReplyDelete
  2. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ നാലരക്കോടി ജനങ്ങള്‍ പട്ടിണിയില്‍. അമേരിക്കന്‍ കൃഷിവകുപ്പ് പുറത്തുവിട്ട പുതിയ കണക്കിലാണ് സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാത്ത അമേരിക്കയുടെ ദൈന്യാവസ്ഥ വെളിപ്പെട്ടത്. അമേരിക്കയിലെ ഭക്ഷ്യസുരക്ഷ ഏറ്റവും മോശം അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേണ്ടത്ര ഭക്ഷ്യവിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ 2009ല്‍ ഒന്നേമുക്കാല്‍ കോടി അമേരിക്കന്‍ കുടുംബങ്ങളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടു. സാമ്പത്തികപ്രയാസമാണ് ഇതിന്റെ അടിസ്ഥാന കാരണം. പ്രതിസന്ധികളില്‍ വലയുന്ന ഒബാമ ഭരണകൂടത്തിന് കനത്ത അടിയാണ് സര്‍ക്കാര്‍ വകുപ്പ് തന്നെ പുറത്തുവിട്ട കണക്കുകള്‍. സാമ്പത്തികപ്രയാസം നേരിടുന്ന വീടുകളിലുള്ളവര്‍ ഭക്ഷണം ചുരുക്കുകയും ഭക്ഷണരീതി തന്നെ മാറ്റുകയും ചെയ്യുന്നു.

    ReplyDelete