Wednesday, September 29, 2010

റിയാക്ടര്‍ കമ്പനികളുടെ ആശങ്ക നീക്കാമെന്ന് ഇന്ത്യയുടെ ഉറപ്പ്

ന്യൂയോര്‍ക്ക്: പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതനിയമത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്ക മാറ്റാന്‍ തയ്യാറാണെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റണുമായി വിദേശമന്ത്രി എസ് എം കൃഷ്ണ നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പരമാധികാരത്തെത്തന്നെ ചോദ്യംചെയ്ത് ഹിലരി ക്ളിന്റ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉറപ്പ് നല്‍കിയത്.

ആണവറിയാക്ടര്‍ ദാതാക്കളായ അമേരിക്കന്‍ കമ്പനികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് ക്ളിന്റ ആവശ്യപ്പെട്ടത്. അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും അവരുടെ ആശങ്ക നീക്കാനും തയ്യാറാണെന്ന് കൃഷ്ണ വ്യക്തമാക്കുകയും ചെയ്തു. ആണവ അപകടം ഉണ്ടാകുന്നപക്ഷം നടത്തിപ്പുകാരോടൊപ്പം റിയാക്ടര്‍ ദാതാക്കളും നഷ്ടപരിഹാരത്തിന്റെ ബാധ്യത ഏറ്റെടുക്കണമെന്ന നിലയില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥയാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ആദ്യം തയ്യാറാക്കിയ ബില്ലില്‍ ഈ വ്യവസ്ഥ ഇല്ലായിരുന്നു.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെതുടര്‍ന്ന് ബില്ലില്‍ ഇത്തരത്തിലുള്ള ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇന്ത്യയുമായി അഞ്ചുമുതല്‍ ഏഴുലക്ഷം കോടി രൂപയുടെ ആണവ ഇടപാട് പ്രതീക്ഷിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ചെറിയ ബാധ്യതപോലും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഈ പ്രശ്നം ഹിലരി ക്ളിന്റ വിദേശമന്ത്രിയോട് ഉന്നയിച്ചതായും ബില്‍ പാസാക്കുന്നതിനിടെ ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹം അവരോട് വിശദീകരിച്ചതായും വിദേശ സെക്രട്ടറി നിരുപമ റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും അവര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കാനും തയ്യാറാണെന്ന് അറിയിച്ചതായും നിരുപമ പറഞ്ഞു. യുഎന്‍ പൊതുസഭ സമ്മേളനത്തിന്റെ ഇടവേളയിലാണ് കൃഷ്ണയും ഹിലരിയും അരമണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ ആണവബാധ്യതനിയമത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചതായി അമേരിക്കന്‍ വിദേശ അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക്കും പറഞ്ഞു. അമേരിക്ക ഐടി പ്രൊഫഷണലുകളുടെ വിസ ഫീസ് ഉയര്‍ത്തിയതിലും പുറംതൊഴില്‍കരാര്‍ നിയന്ത്രിക്കുന്നതിലും ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമാണെന്നും എന്നാല്‍, ഇതൊക്കെ പരിഹരിക്കാനുള്ള ഇച്ഛാശക്തി ഇരുകൂട്ടര്‍ക്കുമുണ്ടെന്നും ബ്ളേക്ക് പ്രതികരിച്ചു.

ദേശാഭിമാനി 29092010

2 comments:

  1. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതനിയമത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്ക മാറ്റാന്‍ തയ്യാറാണെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ളിന്റണുമായി വിദേശമന്ത്രി എസ് എം കൃഷ്ണ നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് നല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പരമാധികാരത്തെത്തന്നെ ചോദ്യംചെയ്ത് ഹിലരി ക്ളിന്റ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉറപ്പ് നല്‍കിയത്.

    ReplyDelete
  2. ആണവ അപകടത്തിനുള്ള ഉപനഷ്ടപരിഹാര ഉടമ്പടി(സിഎസ്സി) യില്‍ ഇന്ത്യ ഒപ്പിടാത്തപക്ഷം ആണവവ്യാപാരത്തിന് അമേരിക്കന്‍ കമ്പനികള്‍ തയ്യാറാകില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- അമേരിക്ക ആണവകരാര്‍ നടപ്പാക്കുന്നതുസംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. ആണവ ഇന്ധന പുനഃസംസ്കരണത്തിനുള്ള സൌകര്യം ഇന്ത്യയില്‍ ഒരുക്കാന്‍ കരാര്‍ ഒപ്പിടണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇതിനുശേഷം ആണവ ഇടപാടിനായി അമേരിക്കന്‍ കമ്പനികളുമായി കരാറിലെത്താമെന്നും ഇന്ത്യ കരുതുന്നു. എന്നാല്‍, ഉപനഷ്ടപരിഹാരത്തിനുള്ള രാജ്യാന്തര ഉടമ്പടിയില്‍ ഇന്ത്യ അംഗമാകണമെന്ന് അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നു. ഇതിന് ഇന്ത്യ തയ്യാറായില്ലെങ്കില്‍ വ്യാപാരത്തിന് അമേരിക്കന്‍ കമ്പനികള്‍ തയ്യാറാകില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവ അപകടം ഉണ്ടാകുന്നപക്ഷം നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഉപനഷ്ടപരിഹാരത്തിനുള്ള രാജ്യാന്തര ഉടമ്പടിയില്‍ ഇന്ത്യ അംഗമാകണമെന്ന് അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്. 1997ല്‍ വിയന്നയില്‍ നിലവില്‍ വന്ന ഈ ഉടമ്പടി ആണവ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രാജ്യാന്തരതലത്തില്‍ ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ്. deshabhimani 061010

    ReplyDelete