Wednesday, October 20, 2010

കേരളത്തിലെ പൊതുവിതരണം പ്രശംസനീയം

കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിന് സുപ്രീംകോടതിയുടെ പ്രശംസ. 35 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിനന്ദിച്ചു. പൊതുവിതരണത്തിന് നല്‍കാതെ, ഭക്ഷ്യധാന്യം നശിക്കാന്‍ ഇടവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ കേരളത്തിന്റെ വാദവും സത്യവാങ്മൂലവും പരിഗണിക്കവെയാണ് കേരള സര്‍ക്കാരിന് അഭിമാനകരമായ പരാമര്‍ശം സുപ്രീംകോടതിയില്‍നിന്നുണ്ടായത്.

വീടുവീടാന്തരം കയറിയിറങ്ങി ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നടത്തിയ സര്‍വേയെയും കോടതി അഭിനന്ദിച്ചു. മികവുറ്റ നടപടിയാണിത്. കേരളസര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നു-കോടതി പറഞ്ഞു. ബിപിഎല്‍, എപിഎല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കുന്നതിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അന്തിമ ഉത്തരവ് ഇറക്കുന്ന ഘട്ടത്തില്‍ ഗൌരവമായി പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കി.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 15.5 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍, അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തില്‍ പെടുന്നത്. എന്നാല്‍, കേരളം നടത്തിയ ശാസ്ത്രീയ സര്‍വേ പ്രകാരം ഈ വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 20.61 ലക്ഷമാണ്. കേന്ദ്ര കണക്കിലും അധികമുള്ള അഞ്ചു ലക്ഷത്തിലേറെ പേര്‍ക്കു നല്‍കാനുള്ള ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുന്നില്ല. അതിനാല്‍, യഥാര്‍ഥ ബിപിഎല്‍, എഎവൈ പട്ടികയില്‍ പെടുന്നവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോസല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനുള്ള സംവിധാനത്തിനാണ് കേരളം ശ്രമിക്കുന്നത്.

സംസ്ഥാനത്തെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമാണ് കേരളം ഉല്‍പാദിപ്പിക്കുന്നത്. അതിനാല്‍, കേന്ദ്രത്തെയും അന്യസംസ്ഥാനങ്ങളെയും ആശ്രയിച്ചാണ് കേരളം കഴിയുന്നത്. എന്നിട്ടും 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. 21.17 കോടി രൂപയാണ് ഇതുമൂലം സംസ്ഥാനത്തിനുള്ള അധികബാധ്യത. കേരളത്തില്‍ റേഷന്‍ സമ്പ്രദായം സമഗ്രമാണ്. കാര്‍ഡുടമയുടെ ഫോട്ടോ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡും മറ്റും നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ കൃത്യമായി തുറന്നുപ്രവര്‍ത്തിക്കുന്നു. കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാറുമുണ്ട്. എന്നിട്ടും ആവശ്യത്തിന് ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇതിനെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെത്തി സമരം ചെയ്തിട്ടുണ്ട്-കേരളം കോടതിയെ അറിയിച്ചു.

ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണത്തിന് നല്‍കാതെ നശിക്കാന്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നേരത്തെ, നശിക്കാനിടയാക്കാതെ ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയാണെന്നും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രമായി 70,000 ടണ്‍ ഭക്ഷ്യധാന്യമാണ് നശിച്ചതെന്നും സുപ്രീംകോടതി തിങ്കളാഴ്ച പറഞ്ഞു.

deshabhimani 201010

1 comment:

  1. കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിന് സുപ്രീംകോടതിയുടെ പ്രശംസ. 35 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിനന്ദിച്ചു. പൊതുവിതരണത്തിന് നല്‍കാതെ, ഭക്ഷ്യധാന്യം നശിക്കാന്‍ ഇടവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ കേരളത്തിന്റെ വാദവും സത്യവാങ്മൂലവും പരിഗണിക്കവെയാണ് കേരള സര്‍ക്കാരിന് അഭിമാനകരമായ പരാമര്‍ശം സുപ്രീംകോടതിയില്‍നിന്നുണ്ടായത്.

    വീടുവീടാന്തരം കയറിയിറങ്ങി ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നടത്തിയ സര്‍വേയെയും കോടതി അഭിനന്ദിച്ചു. മികവുറ്റ നടപടിയാണിത്. കേരളസര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നു-കോടതി പറഞ്ഞു. ബിപിഎല്‍, എപിഎല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കുന്നതിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അന്തിമ ഉത്തരവ് ഇറക്കുന്ന ഘട്ടത്തില്‍ ഗൌരവമായി പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കി.

    ReplyDelete