Sunday, October 17, 2010

മറനീക്കിയ മുക്കൂട്ട് സഖ്യം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസരവാദരാഷ്ട്രീയത്തിന്റെ വിചിത്രമായ കൂട്ടുകെട്ടാണ് കാസര്‍കോട് ജില്ലയിലെ മിക്കപഞ്ചായത്തുകളിലും കാണാന്‍ കഴിയുന്നത്. ഇല്ലാത്ത കഥകളുണ്ടാക്കി സിപിഐ എമ്മിനെതിരെ വിമര്‍ശമുന്നയിക്കുന്നവര്‍ ഈ കൂട്ടുകെട്ടിന്റെ തനി സ്വഭാവം മനസ്സിലാക്കുമ്പോള്‍ ചിത്രം വ്യക്തമാകും. ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഈ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നുകഴിഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ്- ലീഗ്- ബിജെപി അവിശുദ്ധസഖ്യമാണ് പലസ്ഥലങ്ങളിലും കാണാന്‍ കഴിയുന്നത്. പുത്തിഗെ, ദേലംപാടി, പള്ളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, പനത്തടി, മടിക്കൈ, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും കോ-ലീ-ബി കൂട്ടുകെട്ട് പരസ്യമായിരിക്കുകയാണ്.

പുത്തിഗെ പഞ്ചായത്തില്‍ ചെന്നിക്കൊടി വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സുബ്ബണ്ണ ആള്‍വക്കെതിരെ 'ഉദയസൂര്യന്‍' ചിഹ്നത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥി എന്ന പേരില്‍ മത്സരിക്കുന്ന ജയന്ത് പാട്ടാളി ബിജെപി നേതാവും പഞ്ചായത്തിന്റെ മുന്‍ വൈസ് പ്രസിഡന്റുമാണ്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്- ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ബിജെപി നേതാവിന് അവിശുദ്ധ പിന്തുണ നല്‍കുകയാണ്. ഇതുപോലെ ധര്‍മത്തടുക്കയില്‍ വാസന്തി, ദേരടുക്കയില്‍ സരസ്വതിഭാനു, ബാഡൂരില്‍ നബീസ എന്നീ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ കോ-ലീ-ബി സഖ്യത്തിന്റെ പ്രതിനിധികളാണെന്നത് പകല്‍പോലെ വ്യക്തം. ദേലംപാടിയില്‍ 1, 3, 7, 8, 10 വാര്‍ഡുകളായ ഉജംപാടി, പരപ്പ, ചാമക്കൊച്ചി, മല്ലംപാറ, വളയന്തടുക്ക എന്നിവിടങ്ങളിലും ഈ കൂട്ട് കെട്ട് ആവര്‍ത്തിക്കുകയാണ്. ഒന്നാം വാര്‍ഡിലും മൂന്നാം വാര്‍ഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപി സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയാണ്.

മല്ലംപാറയില്‍ നാരായണന്‍ എന്നവര്‍ കോ-ലീ-ബി സഖ്യ സ്ഥാനാര്‍ഥിയാണ്. വളയന്തടുക്കയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശുക്രിയയെ ബിജെപി പിന്തുണയ്ക്കുകയാണ്. കാറഡുക്ക ബ്ളോക്കിലെ അഡൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ കുമാരനെതിരെ കോണ്‍ഗ്രസ്- ലീഗ്- ബിജെപി സ്വതന്ത്രസ്ഥാനാര്‍ഥിയായി കേശവന്‍ മത്സരിക്കുന്നു. പള്ളിക്കര പഞ്ചായത്തില്‍ 7, 8 വാര്‍ഡുകളായ പെരുന്തട്ടയിലും, കരിച്ചേരിയിലും ബിജെപിയും യുഡിഎഫും പരസ്പരസഹായമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കരിച്ചേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവീന്ദ്രനെ പിന്തുണയ്ക്കുന്നു. പെരുന്തട്ടയില്‍ കോണ്‍ഗ്രസ് ബിജെപിയുടെ സ്വതന്ത്രക്കുപ്പായമണിഞ്ഞ കമലാക്ഷയെ സഹായിക്കുന്നു. പള്ളിക്കര പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ മാത്രമേ താമര ചിഹ്നത്തില്‍ ബിജെപി മത്സരിക്കുന്നുള്ളൂ. ബാക്കി വാര്‍ഡുകളില്‍ കോ-ലീ-ബിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മാറുകയാണ്. 14-ാം വാര്‍ഡായ പള്ളിപ്പുഴയില്‍ കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് സ്വതന്ത്രനായി മത്സരിക്കുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ശ്രീജ, അമ്പങ്ങാടു വാര്‍ഡില്‍ ഇപ്പോള്‍ സ്വതന്ത്രയായി മത്സരിക്കുന്നു. ഇത് കോ-ലീ-ബി സഖ്യത്തിന്റെ തുറന്ന ചിത്രമാണ്.

പുല്ലൂര്‍- പെരിയയില്‍ വിഷ്ണുമംഗലം, കേളോത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഈ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍മാത്രം മത്സരിക്കുന്ന ബിജെപിയെ ഈ രണ്ടു വാര്‍ഡുകളിലും പിന്തുണയ്ക്കുകയാണ് യുഡിഎഫ്. പനത്തടിയില്‍ ചാമുണ്ഡിക്കുന്ന്, കല്ലപ്പള്ളി, നെല്ലിക്കുന്ന് എന്നീ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥികളില്ല. ചാമുണ്ഡിക്കുന്നില്‍ താമര ചിഹ്നത്തിലും മറ്റു രണ്ടിടത്ത് സ്വതന്ത്രവേഷത്തിലുമാണ് ഇവര്‍ മത്സരിക്കുന്നത്. അഞ്ചാം വാര്‍ഡായ പട്ടുവത്ത് ഐയുഎംഎല്ലിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായ കോമളയ്ക്കാണ് ബിജെപി പിന്തുണ. കോടോം-ബേളൂരിലെ ബേളൂരില്‍ ബിജെപിയുടെ എം നാരായണന്‍ സ്വതന്ത്രനായും പറക്കളായില്‍ കാനത്തില്‍ രമണി താമരചിഹ്നത്തിലും ഉദയപുരത്ത് നാരായണന്‍ സ്വതന്ത്രനായും പുടവടുക്കത്ത് ബിജെപി സ്ഥാനാര്‍ഥിയായും കോ-ലീ-ബി സഖ്യ പ്രതിനിധികളായി മത്സരിക്കുന്നു. മടിക്കൈ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ ഒഴികെ യുഡിഎഫ്, ബിജെപി ധാരണയാണ്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ 13-ാം വാര്‍ഡായ കുമ്പളപള്ളിയില്‍ കെപിസിസി അംഗം കെ കെ നാരായണനെതിരെ ബിജെപി കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നോമിനേഷന്‍ നല്‍കിയെങ്കിലും പിന്നീട് യുഡിഎഫുമായുള്ള ധാരണയില്‍ മത്സരത്തില്‍നിന്ന് പിന്മാറി. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ കോ-ലീ-ബി സഖ്യം കൂടുതല്‍ പ്രകടമാണ്. കാഞ്ഞങ്ങാട്ട് 43 വാര്‍ഡില്‍ 17ല്‍ മാത്രമേ ബിജെപി മത്സരിക്കുന്നുള്ളൂ. മൂന്നാംവാര്‍ഡായ കാഞ്ഞങ്ങാട് ടൌണ്‍, ഏഴാം വാര്‍ഡായ നെല്ലിക്കാട്ട് എന്നിവിടങ്ങളില്‍ ഈ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. നീലേശ്വരം നഗരസഭയില്‍ 17-ാം വാര്‍ഡായ പള്ളിക്കരയിലും 30-ാം വാര്‍ഡായ കൊട്രച്ചാലിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫിന്റെ കുമാരന്‍ വാഴവളപ്പില്‍, വത്സല എന്നിവരെ പിന്തുണയ്ക്കുകയാണ്. 18-ാം വാര്‍ഡായ പള്ളിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപിയുമായി ബാന്ധവത്തിലാണ്.

കോ-ലീ-ബി കൂട്ടുകെട്ട് കാസര്‍കോട് ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പല ജില്ലകളിലും നിലവിലുണ്ട്. നാലരവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ആനുകൂല്യം ലഭിക്കാത്ത ഒരു വിഭാഗവും കേരളത്തില്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ പ്രാവശ്യം എല്‍ഡിഎഫിന് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷമുള്‍പ്പെടെ വലിയൊരുവിഭാഗമാളുകള്‍ ഇതിനകംതന്നെ മുന്നണിക്ക് അനുകൂലമായി വന്നുകഴിഞ്ഞു. ഈ ജനകീയമുന്നേറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്ന് യുഡിഎഫിന് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ തങ്ങളുടെ സീറ്റുകളും പഞ്ചായത്തുകളും വിജയിപ്പിക്കുന്നതിനാവശ്യമായ കൂട്ടുകെട്ടിനാണ് ഇവര്‍ രൂപംനല്‍കുന്നത്. അതാകട്ടെ കോണ്‍ഗ്രസും ബിജെപിയും ലീഗും ചേര്‍ന്ന അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടായി ജനം തിരിച്ചറിയുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ഈ മൂന്ന് പാര്‍ടികള്‍ക്കകത്തും ശക്തമാണ്. അതുകൊണ്ടാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥികളുടെ തള്ളിക്കയറ്റം യുഡിഎഫിനകത്ത് കാസര്‍കോട് ജില്ലയില്‍ കാണാന്‍ കഴിയുന്നത്.

സ്ഥാനാര്‍ഥികളുടെ പ്രശ്നത്തില്‍ മാത്രമല്ല ഈ പാര്‍ടികളുടെ അണികള്‍ക്കിടയിലും ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അതാകട്ടെ എല്‍ഡിഎഫിന് അനുകൂലമായി മാറും. കാസര്‍കോട് ജില്ലയില്‍ ഇരു വര്‍ഗീയശക്തികള്‍ക്കുമെതിരെ പോരാടിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വിശിഷ്യ സിപിഐ എം വളര്‍ന്നിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത വോര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മത്സരരംഗത്ത് വന്നപ്പോള്‍ ലീഗിനെ ഒഴിവാക്കാന്‍ ബിജെപിയും ബിജെപിയെ ഒഴിവാക്കാന്‍ ലീഗും ഇരു പഞ്ചായത്തിലും സിപിഐ എമ്മിന് വോട്ട് ചെയ്യുകയും സിപിഐ എം സ്ഥാനാര്‍ഥികള്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലീഗിന്റെയോ ബിജെപിയുടെയോ വോട്ടില്‍ നേടിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങള്‍ക്കും രണ്ട് വര്‍ഗീയശക്തികള്‍ക്കും എതിരായ പോരാട്ടംതന്നെയാണ് സിപിഐ എമ്മും എല്‍ഡിഎഫും അംഗീകരിച്ച നയം. ഇതിന് അനുകൂലമായ വമ്പിച്ച ജനകീയപിന്തുണയാണ് കാസര്‍കോട് ജില്ലയിലും കേരളത്തിലാകെയും വന്നുകൊണ്ടിരിക്കുന്നത്.

പി കരുണാകരന്‍ എം പി ദേശാഭിമാനി

1 comment:

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസരവാദരാഷ്ട്രീയത്തിന്റെ വിചിത്രമായ കൂട്ടുകെട്ടാണ് കാസര്‍കോട് ജില്ലയിലെ മിക്കപഞ്ചായത്തുകളിലും കാണാന്‍ കഴിയുന്നത്. ഇല്ലാത്ത കഥകളുണ്ടാക്കി സിപിഐ എമ്മിനെതിരെ വിമര്‍ശമുന്നയിക്കുന്നവര്‍ ഈ കൂട്ടുകെട്ടിന്റെ തനി സ്വഭാവം മനസ്സിലാക്കുമ്പോള്‍ ചിത്രം വ്യക്തമാകും. ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഈ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നുകഴിഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ്- ലീഗ്- ബിജെപി അവിശുദ്ധസഖ്യമാണ് പലസ്ഥലങ്ങളിലും കാണാന്‍ കഴിയുന്നത്. പുത്തിഗെ, ദേലംപാടി, പള്ളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, പനത്തടി, മടിക്കൈ, കിനാനൂര്‍-കരിന്തളം എന്നീ പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും കോ-ലീ-ബി കൂട്ടുകെട്ട് പരസ്യമായിരിക്കുകയാണ്.

    ReplyDelete