Sunday, October 24, 2010

കണ്ണൂരില്‍ യുഡിഎഫ്, ബിജെപി അക്രമം, ബൂത്തുകൈയേറ്റം

എട്ടിടത്ത് നാളെ റീപോളിംഗ് കണ്ണൂരില്‍ യുഡിഎഫ്, ബിജെപി അക്രമം, ബൂത്തുകൈയേറ്റം

കണ്ണൂര്‍: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ്, ബിജെപി, എസ്ഡിപിഐ നേതൃത്വത്തില്‍ വ്യാപക അക്രമവും ബൂത്തുകൈയേറ്റവും. യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൂത്തുകൈയേറുകയും ബാലറ്റ്പേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് എട്ടു ബൂത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടു. പോളിങ് സ്റ്റേഷനുള്‍പ്പെടെ നാലിടത്ത് ബിജെപിക്കാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്ത് വാര്‍ഡിലെ ഒരു ബൂത്ത്, പട്ടുവം പഞ്ചായത്തിലെ അരിയില്‍ ഈസ്റ്റ്, ഇരിക്കൂര്‍ പഞ്ചായത്തിലെ നിലാമുറ്റം, മാട്ടൂല്‍ പഞ്ചായത്തിലെ തങ്ങളെപള്ളിച്ചാല്‍ എന്നീ വാര്‍ഡുകളിലെ രണ്ടുവീതം ബൂത്ത്, തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡില്‍ ഒന്നാംബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. പാനൂര്‍ മുത്താറിപ്പീടിക, കൂത്തുപറമ്പ് കണ്ണവം, പേരാവൂര്‍ വിളക്കോട്, പാല എന്നിവിടങ്ങളിലാണ് ബിജെപി- ആര്‍എസ്എസ് ബോംബാക്രമണം.

പാലയില്‍ ഏഴു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വൈകിട്ട് നാലരയോടെ പാല ഗവ. ഹൈസ്കൂളില്‍ വോട്ടു ചെയ്യാനെത്തിയ ഇവര്‍ക്കുനേരെ സ്റ്റീല്‍ബോംബ് എറിയുകയായിരുന്നു. വിളക്കോടും കണ്ണവത്തും അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കണ്ണവത്ത് പകല്‍ രണ്ടോടെയാണ് ബോംബേറുണ്ടായത്. മുഴക്കുന്ന് പഞ്ചായത്തില്‍ മൂന്നാംവാര്‍ഡ് പോളിങ് സ്റ്റേഷനായ വിളക്കോട് ഗവ. യുപി സ്കൂളിനാണ് ബിജെപിക്കാര്‍ ബോംബെറിഞ്ഞത്.

തളിപ്പറമ്പ് പട്ടുവം ഏഴാം വാര്‍ഡിലെ അരിയില്‍ എല്‍പി സ്കൂളിലെ ഒന്നും രണ്ടും ബൂത്തുകളില്‍ രാവിലെ വെള്ളിക്കീലില്‍ നിന്നെത്തിയ മുസ്ളിംലീഗ് അക്രമിസംഘം അഴിഞ്ഞാടി. ഉദ്യോഗസ്ഥരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഘം ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്ത് കീറി നശിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36ാം വാര്‍ഡായ അന്നൂര്‍ സൌത്തില്‍ യുഡിഎഫ് ഏജന്റ് വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തതിനെ തുടര്‍ന്നാണ് റീപോളിങ് പ്രഖ്യാപിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിലെ മെരുവമ്പായി വാര്‍ഡിലെ രണ്ടു ബൂത്ത് എസ്ഡിപിഐക്കാര്‍ കൈയേറി. എല്‍ഡിഎഫ് പ്രവര്‍ത്തകരെ അടിച്ചോടിച്ച ശേഷമായിരുന്നു കൈയേറ്റം.

ചെറുകുന്ന് പഞ്ചായത്ത് 13ാം വാര്‍ഡിലെ ബൂത്ത് പരിസരത്ത് യുഡിഎഫുകാര്‍ വനിതാ സ്ഥാനാര്‍ഥിയെയും സഹപ്രവര്‍ത്തകരെയും മര്‍ദ്ദച്ചു. ഇരിക്കൂര്‍ നിലാമുറ്റത്ത് റഹ്മാനിയ ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ പകല്‍ ഒന്നോടെ സംഘടിച്ചെത്തിയ യുഡിഎഫുകാര്‍ എല്‍ഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചു. മാട്ടൂല്‍ ഒലിയങ്കര മദ്രസയിലെ രണ്ടു ബൂത്തുകളില്‍ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും തട്ടിയെടുത്ത് നശിപ്പിച്ചു. തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡിലെ ഒന്നാംബൂത്ത് പ്രവര്‍ത്തിച്ച കണ്ണിരിട്ടി അങ്കണവാടിയില്‍ വോട്ടെടുപ്പ് അവസാനിക്കാറായതോടെ ഒരുസംഘം ലീഗുകാര്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം ക്യൂ നില്‍ക്കുന്ന വോട്ടര്‍മാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബാലറ്റ്പെട്ടി പുറത്തെടുത്ത് നശിപ്പിച്ചു. സംഭവത്തില്‍ പത്തു പേര്‍ക്ക് പരിക്കുണ്ട്.

തെര. കമീഷന്‍ വാഹനം അക്രമിച്ച യൂത്ത് കോ. ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

അടൂര്‍: തെരഞ്ഞെടുപ്പ് കമീഷന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കല്ലേറും അക്രമവും. സംഭവത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു ദിവാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരില്‍ ഹോളി ഏഞ്ചല്‍സ് സ്കൂളില്‍ 20ാം വാര്‍ഡിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമേക്കണ്ടുണ്ടെന്ന് ആരോപിച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയത്. രാവിലെ മുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവിടെ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് എഡിഎം അടക്കമുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു അക്രമം. വൈകിട്ട് കമീഷന്‍ ഉദ്യോഗസ്ഥര്‍ വന്ന വാഹനത്തിന് നേരെ കല്ലേറ് നടത്തി.

അക്രമത്തിന് നേതൃത്വം നല്‍കിയ ബാബു ദിവാകരനെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയപ്പോഴാണ് ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതും അക്രമം നടത്തിയതും.

മാണിഗ്രൂപ്പ് വനിതാ നേതാവിനെ കോണ്‍ഗ്രസുകാര്‍ തല്ലിച്ചതച്ചു

കാഞ്ഞങ്ങാട്: വ്യാജവോട്ട് ചോദ്യം ചെയ്തതിന് മാണിഗ്രൂപ്പിന്റെ ജില്ലാ നേതാവും പഞ്ചായത്തംഗവുമായ വനിതയെ കോണ്‍ഗ്രസ് ഐക്കാര്‍ അടിച്ചുപരിക്കേല്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് മാണിവനിതാ വിഭാഗം ജില്ലാ പ്രസിഡന്റും ബളാല്‍ പഞ്ചായത്തംഗവുമായ ലൂസി (42) യെയാണ് വെള്ളരിക്കുണ്ടിലെ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകന്‍ കുന്നുമ്പുറത്ത് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് സ്റ്റേഷന്‍ പരിസരത്ത് ശനിയാഴ്ച ഉച്ചയോടെയാണ് അക്രമം. ലൂസിയെ മുഖത്തടിച്ചശേഷം കഴുത്തിനും മുടിക്കുത്തിനും കുത്തിപ്പിടിച്ച് തള്ളുകയായിരുന്നു. നിലത്തുവീണ ലൂസിയെ നാട്ടുകാരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴുത്തിന് സാരമായി പരിക്കേറ്റ ലൂസിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിനെ നാട്ടുകാര്‍ പിടികൂടി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറി. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിപിഐ എം ബളാല്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ടി കെ രാജനെ വെള്ളരിക്കുണ്ടിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ബിജു കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. ഇതിനെതിരെ രാജന്‍ വെള്ളരിക്കുണ്ട് സിഐക്ക് പരാതി നല്‍കി. പഞ്ചായത്തില്‍ മാണിഗ്രൂപ്പിനെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതാണ്. ഇവരുടെ രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മാണി ഗ്രൂപ്പിനെ പുറത്താക്കിയത്.

കേരള കോണ്‍- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കരിമണ്ണൂര്‍: സീറ്റ്വിഭജനത്തില്‍ തട്ടി മുന്നണിബന്ധം ശിഥിലമായ കരിമണ്ണൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനത്തില്‍ കേരള കോണ്‍ഗ്രസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റുമുട്ടല്‍. സാരമായ പരിക്കുകളുണ്ടായിട്ടും നേതാക്കളിടപെട്ടതിനാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. പള്ളിക്കാമുറി എട്ടാം വാര്‍ഡിലായിരുന്നു ഏറ്റുമുട്ടല്‍. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഇവിടെ യുഡിഎഫിന് ഔദ്യോഗികചിഹ്നത്തില്‍ കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

പള്ളിക്കാമുറി കുരുമ്പുപാടം ജങ്ഷനില്‍ മാണി വിഭാഗത്തിന്റെ പ്രചാരണയോഗം തടസപ്പെടുത്തുന്ന തരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണവാഹനം തലങ്ങും വിലങ്ങും ഓടിയതാണ് പ്രകോപനത്തിന് കാരണം. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന മാണി ഗ്രൂപ്പ് നേതാവ് പ്രൊഫ. കെ ഐ ആന്റണി ഇത് ചോദ്യം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായി ഇദ്ദേഹത്തെ കഴുത്തിന്പിടിച്ച് തള്ളി കൈയേറ്റം ചെയ്തു. ഇതോടെ, എണ്ണത്തില്‍ കുടുതലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസും തയ്യാറായി. നേതാക്കളിടപെട്ട് ഇരുകൂട്ടരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഇരുപക്ഷവും വെല്ലുവിളിയുയര്‍ത്തി കവലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ഇരുപക്ഷവും പിന്‍വാങ്ങിയെങ്കിലും വീണ്ടും ഏറ്റുമുട്ടലുണ്ടാവുമെന്ന ഭീതി നിലനില്‍ക്കുകയാണ്. ഇരുപാര്‍ടികളും തമ്മിലുള്ള സീറ്റ് വിഭജനം കീറാമുട്ടിയായപ്പോള്‍ സംസ്ഥാനതലത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് പള്ളിക്കാമുറി വാര്‍ഡ് കേരള കോണ്‍ഗ്രസിനവകാശപ്പെട്ടതായിരുന്നു. കഴിഞ്ഞതവണ ജോസഫ് ഗ്രൂപ്പ് വിജയിച്ച വാര്‍ഡെന്ന നിലയിലായിരുന്നു ഒത്തുതീര്‍പ്പ.് എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.

കോണ്‍ഗ്രസ് പോളിങ് ഏജന്റിനെ ലീഗുകാര്‍ മര്‍ദിച്ചു

കോഴിക്കോട്: കോണ്‍ഗ്രസും ലീഗും നേരിട്ട് ഏറ്റുമുട്ടിയ വാണിമേല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് പോളിങ് ഏജന്റിനെ ലീഗുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ക്രസന്റ് ഹൈസ്കൂളിലെ ബൂത്ത് ഏജന്റ് കൊയിലോത്തുകണ്ടി മൂസയ്ക്കാണ് മര്‍ദനമേറ്റത്. കള്ളവോട്ട് ചെയ്യാനുള്ള ലീഗ് ശ്രമം തടഞ്ഞതിനാണ് മര്‍ദനം. കോര്‍പറേഷന്‍ 41-ാം വാര്‍ഡില്‍ അരീക്കാട് ഡിവിഷനില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലളം എഎല്‍പി സ്കൂളിലെ രണ്ടാം ബൂത്തില്‍ കള്ളവോട്ടു ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനീറിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളവോട്ട് തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫ് സംഘം ചേര്‍ന്ന് ആക്രമിച്ചു.

കീഴരിയൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സമാധാനപരമായി മടങ്ങുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരെ ലീഗ് - എന്‍ഡിഎഫ് സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പെരുവയല്‍ പഞ്ചായത്തിലെ പൂവാട്ടുപറമ്പില്‍ പരിയങ്ങാട് തടായിയിലെ മദ്രസയില്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതിനു മുമ്പ് ലീഗ് പ്രവര്‍ത്തകര്‍ മദ്രസയുടെ ഗേറ്റ് ബലമായി അടച്ചത് സംഘര്‍ഷത്തിനിടയാക്കി. കോര്‍പറേഷന്‍ എടക്കാട് വാര്‍ഡിലെ രണ്ടാം ബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൂരജിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പഞ്ചായത്തില്‍ പൂളത്തറ വാര്‍ഡില്‍ ബംഗാളി യുവാവിനെക്കൊണ്ട് കള്ളവോട്ട് ചെയ്യിക്കാനുള്ള യുഡിഎഫ് ശ്രമം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. കുന്നമംഗലം പന്തീര്‍പാടത്ത് സിപിഐ എം പ്രവര്‍ത്തകരെ ലീഗ് - കോണ്‍ഗ്രസ് സംഘം ആക്രമിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.

സ്ഥാനാര്‍ഥി കൈയേറ്റം ചെയ്ത റിട്ടേണിങ് ഓഫീസര്‍ അവശ നിലയില്‍


പന്തളം: സ്ഥാനാര്‍ഥി കയ്യേറ്റം ചെയ്ത റിട്ടേണിങ് ഓഫീസറെ അവശനിലയില്‍ ആശുപത്രിയിലാക്കി. പന്തളത്തെ അസിസ്റ്റന്റ് റിട്ടേണിങ്് ഓഫീസറും പന്തളം പഞ്ചായത്ത് സെക്രട്ടറിയുമായ എസ് രാമകൃഷ്ണനെയാണ്(52) കൈയേറ്റത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുഡിഎഫ് മുന്‍ പന്തളം പഞ്ചായത്ത് അംഗവും, പന്തളം 18ാംവാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ കെ എസ് നീലകണ്ഠനാണ് ഓഫീസറെ കൈയ്യേറ്റം ചെയ്തത്.

പന്തളം പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ച രാവിലെ പത്തിനാണ് സംഭവം. ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വോട്ടര്‍മാര്‍ക്ക് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ബാലറ്റുകള്‍ ഒരുമിച്ച് നല്‍കണമെന്ന് നീലകണ്ഠന്‍ രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ബാലറ്റും പ്രത്യേകം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വരണാധികാരി അറിയിച്ചു. തുടര്‍ന്ന് വാക്കേറ്റം മൂത്ത് സ്ഥാനാര്‍ഥി കൈയേറ്റം ചെയ്യുകയായിരുന്നെന്ന് വരണാധികാരി പൊലീസിന് നല്‍കിയ പരാതില്‍ പറയുന്നു. ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍ പി കെ ദേവാനന്ദന്‍ അന്വേഷണം ആരംഭിച്ചു.

കുണ്ടാറില്‍ ബിജെപി- യുഡിഎഫ് ഏറ്റുമുട്ടല്‍; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

മുള്ളേരിയ(കാസര്‍കോട്): കള്ളവോട്ടിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കുണ്ടാറില്‍ ബിജെപി പ്രവര്‍ത്തകരും യുഡിഎഫും ഏറ്റുമുട്ടി. സംഭവമറിഞ്ഞെത്തിയ പൊലീസിനു നേരെ ഇരു വിഭാഗവും കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാറഡുക്ക പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലെ പോളിങ് ബൂത്തുകള്‍ കുണ്ടാര്‍ യുപി സ്കൂളിലാണ് പ്രവര്‍ത്തിച്ചത്. ബിജെപിയും യുഡിഎഫും രാവിലെ മുതല്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യുന്നുണ്ടായിരുന്നു. ഉച്ചക്ക് ശേഷം കള്ളവോട്ടിനെത്തിയ ഒരാളെ മറു വിഭാഗം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമായത്. വോട്ടിങ് കഴിഞ്ഞയുടന്‍ ഇരു വിഭാഗവും സംഘടിച്ച് സ്കൂള്‍ പരിസരത്തും തുടര്‍ന്ന് കവലയിലും ഏറ്റുമുട്ടുകയായിരുന്നു.

ആദൂര്‍ സിഐ കെ വി വേണുഗോപാലന്‍, എസ്ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കു നേരെ ഇരുവിഭാഗവും കല്ലെറിഞ്ഞു. പൊലീസ് ലാത്തിവീശിയെങ്കിലും അക്രമികള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. സംഭവസ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കുണ്ടാര്‍ വിട്ടു പോയി. സംഭവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമുള്ള പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ ആക്രമിച്ചതിന് 50 പേര്‍ക്കെതിരെ കേസെടുത്തു.

ദേശാഭിമാനി 241010

1 comment:

  1. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ്, ബിജെപി, എസ്ഡിപിഐ നേതൃത്വത്തില്‍ വ്യാപക അക്രമവും ബൂത്തുകൈയേറ്റവും. യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൂത്തുകൈയേറുകയും ബാലറ്റ്പേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് എട്ടു ബൂത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടു. പോളിങ് സ്റ്റേഷനുള്‍പ്പെടെ നാലിടത്ത് ബിജെപിക്കാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്ത് വാര്‍ഡിലെ ഒരു ബൂത്ത്, പട്ടുവം പഞ്ചായത്തിലെ അരിയില്‍ ഈസ്റ്റ്, ഇരിക്കൂര്‍ പഞ്ചായത്തിലെ നിലാമുറ്റം, മാട്ടൂല്‍ പഞ്ചായത്തിലെ തങ്ങളെപള്ളിച്ചാല്‍ എന്നീ വാര്‍ഡുകളിലെ രണ്ടുവീതം ബൂത്ത്, തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡില്‍ ഒന്നാംബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ്. പാനൂര്‍ മുത്താറിപ്പീടിക, കൂത്തുപറമ്പ് കണ്ണവം, പേരാവൂര്‍ വിളക്കോട്, പാല എന്നിവിടങ്ങളിലാണ് ബിജെപി- ആര്‍എസ്എസ് ബോംബാക്രമണം.

    ReplyDelete