Wednesday, October 13, 2010

കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് '

തൃശൂര്‍: ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിചേര്‍ന്നപ്പോള്‍ രണ്ടേക്കര്‍ തരിശുഭൂമിയില്‍ കതിരണിഞ്ഞത് സമൃദ്ധിയുടെ നെല്‍മണികള്‍. ഇരിങ്ങാലക്കുടക്ക് സമീപം നടവരമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറിസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ അംഗങ്ങളായ കാര്‍ഷിക ക്ലബ്ബാണ്  'കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല്', ജീവന്റെ കതിര് എന്നീ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥമാക്കിയത് .

ആധുനിക കൃഷിരീതികള്‍ പ്രാവര്‍ത്തികമാക്കുന്നതാണ്  ഒന്നരയേക്കറോളം കൃഷിഭൂമിയില്‍ നടപ്പിലാക്കിയ കുഞ്ഞികൈകളില്‍ ഒരു പിടി നെല്ല്. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദമായി സുഭാഷ് പാലേക്കറുടെ ചിലവില്ലാ പ്രകൃതി കൃഷിയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് അരയേക്കര്‍ കൃഷിഭൂമിയില്‍ ജീവന്റെ കതിര്  പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്

പൂര്‍ണ്ണമായും അധ്യാപകര്‍ ചിലവ് വഹിക്കുന്ന ഈ ബൃഹദ് പദ്ധതി പ്രകാരം തികച്ചും വ്യത്യസ്തങ്ങളായ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരീക്ഷണശാലയിലെന്നപോലെ വിദ്യാലയത്തിന്റെ കൃഷിയിടം വേദിയായിരിക്കുകയാണ്. കുട്ടികളുടെ കൃത്യമായ നിരീക്ഷണങ്ങളും  പഠനക്കുറിപ്പുകളും കാര്‍ഷിക വരവ് ചിലവ് കണക്കുകളുടെ വിലയിരുത്തലുകളും വളരെ ഗൗരവമായ പഠനപ്രവര്‍ത്തനങ്ങളായി മാറുന്നു. ജൂണ്‍മാസത്തില്‍ അധ്യയനമാരംഭിച്ചതോടുകൂടിതന്നെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. വിദഗ്ധരെകൊണ്ട് മണ്ണ് പരിശോധന നടത്തി കൃഷിഭൂമിയുടെ അനുയോജ്യത ഉറപ്പുവരുത്തിയതിനുശേഷം കുട്ടികളുടെ ഒഴിവുസമയം വിനിയോഗിച്ച് വരമ്പൊരുക്കല്‍, കൈതോട് വെട്ടല്‍, കുമ്മായമിടല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ നിലമൊരുക്കി. രണ്ടാഴ്ചക്കുശേഷം ചുവന്ന ത്രിവേണി വിത്ത് വിതച്ച് ഞാറൊരുക്കി. മിഥുനം കടന്നുപോകുന്നതിനു മുമ്പ്തന്നെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഞാറുനട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആകാംക്ഷയും ജാഗ്രതയും വിദ്യാലയത്തിന്റെയാകെ സ്പന്ദനമായിമാറി. ഒഴിവുസമയങ്ങളില്‍ കളപറിച്ച് മികച്ചവിളവിനായി കുട്ടികള്‍ കാത്തിരുന്നു.

കീടനിയന്ത്രണത്തിനുള്ള ഉപായങ്ങളുമായി വേളൂക്കര കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ബാലന്‍ വയല്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നു. കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായ വളപ്രയോഗവും നെല്ലിന് കരുത്തേകി. പ്രദേശത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പുതുതലമുറയുടെ കാര്‍ഷിക ആഭിമുഖ്യത്തിന്  ആശംസകളുമായി സ്‌കൂള്‍ കൃഷിയിടത്തിലെത്തി നിര്‍ദ്ദേശങ്ങള്‍നല്‍കികൊണ്ടിരുന്നു. കര്‍ക്കിടകത്തിലും ചിങ്ങത്തിലും കന്നിയിലും ലഭിച്ച നിര്‍ലോഭമായ മഴ വിദ്യാലത്തിന്റെയാകെ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നു. കനകശോഭയുമായി നില്‍ക്കുന്ന നെല്‍ക്കതിര്‍ കൊയ്‌തെടുക്കല്‍ നാടിന്റെയാകെ ഉത്സവമാക്കാനാണ് കാര്‍ഷിക ക്ലബ്ബിന്റെയും വിദ്യാലയ അധികൃതരുടെയും തീരുമാനം.  എം പി, എംഎല്‍എ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 9ന് മന്ത്രി കെ പി രാജേന്ദ്രന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യും. ജോസ് ജെ കാളന്‍, ബിജുവാര്യര്‍, കേശവ പ്രസാദ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, ലളിത കെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വത്സല എ എസ്, പിടിഎ പ്രസിഡന്റ് വി എസ് ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശവും സഹായങ്ങളുണ്ടായിരുന്നു.

(കെ ആര്‍ സുരേഷ്) ജനയുഗം 131010

1 comment:

  1. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിചേര്‍ന്നപ്പോള്‍ രണ്ടേക്കര്‍ തരിശുഭൂമിയില്‍ കതിരണിഞ്ഞത് സമൃദ്ധിയുടെ നെല്‍മണികള്‍. ഇരിങ്ങാലക്കുടക്ക് സമീപം നടവരമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറിസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ അംഗങ്ങളായ കാര്‍ഷിക ക്ലബ്ബാണ് 'കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല്', ജീവന്റെ കതിര് എന്നീ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥമാക്കിയത് .

    ReplyDelete