Wednesday, October 13, 2010

വ്യവസായ തലസ്ഥാനത്തിന് ഉണര്‍വിന്റെ നാലു വര്‍ഷങ്ങള്‍

കൊച്ചി: കേരളത്തിലെ വ്യവസായ തലസ്ഥാനത്തിന് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ഉണര്‍വിന്റേതായിരുന്നു. സംസ്ഥാനത്തെ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ലാഭക്കണക്ക് പുറത്തുവിട്ടപ്പോള്‍ ഈ വ്യവസായങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് ജീവിക്കുന്ന അനേകായിരം കുടുംബത്തില്‍ ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും നാളുകള്‍ തിരിച്ചുവന്നു.

കെല്‍ട്രോണ്‍, ഇലക്‌ട്രോസെറാമിക്‌സ്, സീതാറാം ടെക്‌സ്റ്റയില്‍സ്, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്‍, കൊല്ലം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്‍, ട്രാക്കോ കേബിള്‍സ്, ടെല്‍ക്, കാംകോ, ടി സി സി എന്നിങ്ങനെ ലാഭത്തിന്റെ ചരിത്രമെഴുതിയ സ്ഥാപനങ്ങള്‍ പുത്തന്‍ വ്യവസായ സംസ്‌കാരത്തിനാണ് തുടക്കമിട്ടത്. എന്തും സ്വകാര്യ മേഖലയില്‍ തുടങ്ങിയാലേ ഗുണംപിടിക്കൂവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നവര്‍ക്കുള്ള മറുപടിയാണ് 38 സ്ഥാപനങ്ങളുടെ ലാഭക്കണക്ക്.

യു ഡി എഫ് ഭരണകാലത്ത് 32 കമ്പനികളും നഷ്ടത്തിലായിരുന്നു. 2005-2006 ല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കൂടി ഉണ്ടാക്കിയ നഷ്ടം 125.87 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഈ സ്ഥാപനങ്ങള്‍ വഴിയുണ്ടായ ലാഭം 239.75 കോടി രൂപയാണ്.

കൊച്ചിയിലെ ട്രാക്കോ കേബിള്‍ കമ്പനിയടക്കമുള്ളവയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പവര്‍ ട്രാന്‍സ്മിഷന്‍ രംഗത്ത് ഉപയോഗിക്കുന്ന അലുമിനിയം കണ്ടക്ടഡ് സ്റ്റീല്‍ റീ ഇന്‍ഫോര്‍സ്ഡ് കേബിളുകളുടെ നിര്‍മ്മാണത്തില്‍ മേല്‍ക്കോയ്മ നേടിയ ട്രാക്കോയുടെ മൂന്നാമത് യൂണിറ്റ് കണ്ണൂരിലെ പിണറായിയില്‍ പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്നു.

അത്താണിയിലെ കാംകോയും വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. റിയല്‍ എസ്‌റ്റേറ്റ്, ലോബി ഫഌറ്റ് നിര്‍മ്മാണത്തിനായി നോട്ടമിട്ട ഭൂമി ഇച്ഛാശക്തിയോടെ ഏറ്റെടുത്ത് പുതിയ ട്രാക്ടര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു.

മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ടി സി സിയില്‍ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 25 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ഒരു പുതിയ മെമ്പറൈയിന്‍സെല്‍ പ്ലാന്റ് 2006 ജൂലൈ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടി സി സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ എസ് ഐ ഇ നേതൃത്വത്തില്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി മുന്നേറുകയാണ്.

കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനിടയില്‍ വ്യവസായ മേഖലയില്‍ 122277 പുതിയ സംരംഭങ്ങൡലായി 904 കോടി രൂപയുടെ നിക്ഷേപം നടന്നു. സൂക്ഷ്മ-ചെറുകിട ഇടത്തരം മേഖലയില്‍ 4837 കോടി രൂപയുടെ മേഖലയില്‍ 4837 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ഇത്തരത്തിലുള്ള വ്യവസായങ്ങള്‍ക്കായി എടയാറില്‍ ആരംഭിച്ച സമുച്ചയത്തിനായി 4.50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

കാലടി കേന്ദ്രമായുള്ള റൈസ്മില്‍ കണ്‍സോര്‍ഷ്യത്തിന് കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങാന്‍ 645 ലക്ഷം രൂപ അനുവദിച്ചു. ആലുവ കേന്ദ്രമായുള്ള  പ്ലാസ്റ്റിക് കണ്‍സോര്‍ഷ്യത്തിന് 490 ലക്ഷം രൂപ ധനസഹായം നല്‍കി ടൂള്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. 496.58 ലക്ഷം രൂപയുടെ കേരള ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യത്തിന്റെ കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ എറണാകുളം ജില്ലയില്‍ 330 സംരംഭകര്‍ക്കായി 11.34 കോടി രൂപ സബ്‌സിഡി നല്‍കി. 125 വനിതാ സംരംഭകര്‍ക്ക് 102.45 ലക്ഷം രൂപ ഗ്രാന്റ്, 136 സംരംഭകര്‍ക്ക് 2.33 കോടി രൂപയുടെ മാര്‍ജിന്‍മണിയും വിതരണം ചെയ്തു.

ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ 128 പീഡിത വ്യവസായങ്ങള്‍ പുനരുദ്ധരിക്കാന്‍ കഴിഞ്ഞതാണ് സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. വ്യവസായ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ മാലിന്യ സംസ്‌കരണകാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ കൈവിട്ടിരുന്നില്ല. എടയാറില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് 255.60 ലക്ഷം രൂപയാണ് അനുവദിച്ചത്.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ധിക്കുന്ന ചരക്കുനീക്കം സുഗമമാക്കുന്നതിന് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍ വരെ അതിവേഗ റയില്‍വേ ഇടനാഴി ഉണ്ടാക്കുന്നതിനായുള്ള പഠനം കെ എസ് ഐ ഡി സി ആരംഭിച്ചുകഴിഞ്ഞു. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

കേരള സ്‌റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ അങ്കമാലി ബോര്‍ഡ് ഫാക്ടറിയില്‍ നാഷണല്‍ മിഷന്‍ ഫോര്‍ ബാംബൂ ആപ്ലിക്കേഷന്‍സിന്റെ സഹായത്തോടെ 248 ലക്ഷം രൂപ ചിലവില്‍ ഫഌറ്റെന്റ് ബാംബൂബോര്‍ഡ് നിര്‍മാണം തുടങ്ങി. നാദാപുരത്ത് ഇതിന്റെ ഫീഡര്‍ യൂണിറ്റ് നിര്‍മ്മാണം തുടങ്ങിയതും  ഈ സര്‍ക്കാരിന്റെ കാലത്താണ്. ചൈനയില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോട് നല്ലളത്ത് ബാംബൂ ഫ്‌ളോറിംഗ് ടൈല്‍ നിര്‍മാണ ഫാക്ടറിയുടെ നിര്‍മ്മാണവും ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നു. ഇവിടെ 215 ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുക. 2010-11 വര്‍ഷത്തില്‍ 20 യന്ത്രവത്കൃത പനമ്പു നെയ്ത്ത് കേന്ദ്രങ്ങളും കോര്‍പ്പറേഷന്‍ ആരംഭിക്കും.

ജില്ലയിലെ മറ്റൊരു പ്രധാന വ്യവസായ സ്ഥാപനമായ അങ്കമാലി ടെല്‍ക്കും വികസനത്തിന്റെ പാതയിലാണ്. 2008-09 ല്‍ 50.98 കോടി രൂപ ടെല്‍ക്ക് ലാഭം നേടി.

ടെല്‍ക്കിന്റെ സ്ഥാപിത ഉല്‍പ്പാദനശേഷിയായ 4500 എം വി എയ്ക്ക് ഉപരിയായി 2009-10 ല്‍ 5058 എം വി എ ഉദ്ഘാടനം നടന്നുകഴിഞ്ഞു. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ടെല്‍ക്കില്‍ മൂന്നുഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

വികസനത്തില്‍ നരേന്ദ്രമോഡിയെ മാതൃകയാക്കാന്‍ വെമ്പി നടക്കുന്ന പല ഖദര്‍ധാരികളും കേരളത്തിന്റെ സ്ഥലപരിമിതിയടക്കമുള്ള ദൗര്‍ബല്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വ്യവസായ വികസന മുന്നേറ്റത്തില്‍ അസൂയപ്പെടുന്നു.  അധികാരത്തില്‍ വരുമ്പോള്‍ 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തിലുണ്ടായിരുന്നത്. നഷ്ടത്തിന്റെ ചരിത്രം തിരുത്തി കൂടുതല്‍ തൊഴിലവസരവും സ്ഥിരനിയമനവും നല്‍കിയ സര്‍ക്കാരിന്റെ വ്യവസായ രംഗത്തെ നേട്ടങ്ങള്‍ മൂടിവെയ്ക്കാന്‍ കഴിയാത്തവയാണ്.

ജനയുഗം 131010

1 comment:

  1. കേരളത്തിലെ വ്യവസായ തലസ്ഥാനത്തിന് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ഉണര്‍വിന്റേതായിരുന്നു. സംസ്ഥാനത്തെ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ലാഭക്കണക്ക് പുറത്തുവിട്ടപ്പോള്‍ ഈ വ്യവസായങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് ജീവിക്കുന്ന അനേകായിരം കുടുംബത്തില്‍ ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും നാളുകള്‍ തിരിച്ചുവന്നു.

    കെല്‍ട്രോണ്‍, ഇലക്‌ട്രോസെറാമിക്‌സ്, സീതാറാം ടെക്‌സ്റ്റയില്‍സ്, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്‍, കൊല്ലം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്‍, ട്രാക്കോ കേബിള്‍സ്, ടെല്‍ക്, കാംകോ, ടി സി സി എന്നിങ്ങനെ ലാഭത്തിന്റെ ചരിത്രമെഴുതിയ സ്ഥാപനങ്ങള്‍ പുത്തന്‍ വ്യവസായ സംസ്‌കാരത്തിനാണ് തുടക്കമിട്ടത്. എന്തും സ്വകാര്യ മേഖലയില്‍ തുടങ്ങിയാലേ ഗുണംപിടിക്കൂവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നവര്‍ക്കുള്ള മറുപടിയാണ് 38 സ്ഥാപനങ്ങളുടെ ലാഭക്കണക്ക്.

    ReplyDelete