Wednesday, October 13, 2010

സ്ത്രീ- പുരുഷ സമത്വത്തില്‍ ഇന്ത്യ ഏറെ പിന്നില്‍

ന്യൂഡല്‍ഹി: ലോക സാമ്പത്തികഫോറം പുറത്തുവിട്ട സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച പഠനറിപ്പോര്‍ട്ടില്‍ ഇന്ത്യ 112-ാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 114-ാം സ്ഥാനത്തായിരുന്നു. 134 രാജ്യങ്ങളുടെ ലിംഗസമത്വ പട്ടികയില്‍ ഐസ്ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നിവ ആദ്യസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ പാകിസ്ഥാനും ചാഡും യെമനും അവസാനമായി. വരുമാനവും വിഭവങ്ങളും അവസരങ്ങളും മറ്റും സ്ത്രീക്കും പുരുഷനും ലഭ്യമാക്കുന്നതിലെ അന്തരം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഏഷ്യയില്‍നിന്ന് ഫിലിപ്പീന്‍സും ആഫ്രിക്കയില്‍ ലിസൂതുവുമാണ് വലിയ മുന്നേറ്റം നടത്തിയത്. ഇരുരാജ്യങ്ങളും ആദ്യപത്തില്‍ സ്ഥാനംനേടി. കഴിഞ്ഞ തവണ 31-ാമതായിരുന്ന അമേരിക്ക ഇത്തവണ 19-ാം സ്ഥാനത്തായി. അതേസമയം, ഫ്രാന്‍സ് 25 പടി പിന്നോട്ടിറങ്ങി 45-ാം സ്ഥാനത്തായി. സ്ത്രീകളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതിലുള്ള പരാജയമാണ് ഫ്രാന്‍സിന്റെ തിരിച്ചടിക്ക് കാരണമായത്. രാഷ്ട്രീയകക്ഷികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ഫ്രാന്‍സില്‍ ഭരണഘടനാ വ്യവസ്ഥയുണ്ടെങ്കിലും ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ലിംഗവിവേചനം സ്പഷ്ടമാണ്. ബ്രിട്ടന്‍ 15-ാം സ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ജര്‍മനി 13-ാമതും ചൈന 61-ാമതും ജപ്പാന്‍ 94-ാമതുമാണ്. പാര്‍ലമെന്റില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കിയതാണ് ഐസ്ലാന്‍ഡിന്റെ സ്ഥാനം ഉയര്‍ത്തിയത്. വനിതാമന്ത്രിമാരുടെ എണ്ണവും ഉയര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ നടപ്പാക്കിയ പദ്ധതികളാണ് ലിസൂതുവിനെ എട്ടാംസ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

ദേശാഭിമാനി 131010

1 comment:

  1. ലോക സാമ്പത്തികഫോറം പുറത്തുവിട്ട സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ച പഠനറിപ്പോര്‍ട്ടില്‍ ഇന്ത്യ 112-ാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 114-ാം സ്ഥാനത്തായിരുന്നു. 134 രാജ്യങ്ങളുടെ ലിംഗസമത്വ പട്ടികയില്‍ ഐസ്ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നിവ ആദ്യസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ പാകിസ്ഥാനും ചാഡും യെമനും അവസാനമായി. വരുമാനവും വിഭവങ്ങളും അവസരങ്ങളും മറ്റും സ്ത്രീക്കും പുരുഷനും ലഭ്യമാക്കുന്നതിലെ അന്തരം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    ReplyDelete