Saturday, November 27, 2010

സംസ്ഥാന വാര്‍ത്തകള്‍ 2

ആരോഗ്യമേഖല നവീകരിച്ചത് വെല്ലുവിളി നേരിട്ട്: മന്ത്രി ശ്രീമതി

കൊച്ചി: പുതിയ നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന വെല്ലുവിളികളും പ്രതിഷേധങ്ങളും മറികടന്നാണ് കേരളത്തിലെ ആരോഗ്യമേഖലയില്‍ സമൂല മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലരവര്‍ഷത്തിനിടയില്‍ അഞ്ച് നേഴ്സിങ് കോളേജുകളും മൂന്ന് പോസ്റ്റ്ബേസിക് നേഴ്സിങ് പഠനകേന്ദ്രങ്ങളും തുടങ്ങി. സ്വാശ്രയമേഖലയിലും പുതിയ കോളേജുകള്‍ക്ക് അനുമതി നല്‍കി. നേഴ്സിങ് ഡയറക്ടറേറ്റ് തുടങ്ങുന്നത് പരിഗണനയിലുണ്ട്. കേരളത്തില്‍ റീജണല്‍ നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ കേന്ദ്രം തയ്യാറാകണം. എല്‍ഡിഎഫ് സര്‍ക്കാര്‍ നേഴ്സുമാര്‍ക്ക് പ്രത്യേക കൌസില്‍ തുടങ്ങി. ജനറല്‍ നേഴ്സിങ് വിദ്യാര്‍ഥികളുടെ പ്രതിമാസ സ്റ്റൈപെന്‍ഡ് 2000 രൂപയാക്കി. ബിഎസ്സി നേഴ്സിങ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 4500 രൂപ നിരക്കില്‍ ഒരുവര്‍ഷത്തെ ഇന്റേഷിപ് സംവിധാനമുണ്ടാക്കി. നേഴ്സിങ് പഠനരംഗത്ത് കേരളം മാതൃകയാണ്. നേഴ്സിങ് അക്കാദമിക് രംഗത്ത് രാജ്യത്തെ മുഴുവന്‍ സഹായിക്കാന്‍ കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

നേഴ്സിങ് ജേണലിന്റെ നൂറാം വാര്‍ഷിക പ്രത്യേകപതിപ്പ് ഇന്ത്യന്‍ നേഴ്സിങ് കൌണ്‍സില്‍ പ്രസിഡന്റ് ടി ദിലീപ്കുമാറിനു നല്‍കി ശ്രീമതി പ്രകാശനംചെയ്തു. എ ബി കുല്‍ക്കര്‍ണി അധ്യക്ഷനായി. ഡോ. കൊച്ചുത്രേസ്യാമ്മ തോമസ്, ഡോ. വി ഗീത, ഷൈലാസേദ, വല്‍സ കെ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. ആരോഗ്യമേഖല നവീകരിച്ചത്

പൊതുമേഖലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച സ്ഥാപനം ചവറ കെഎംഎംഎല്‍

സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പബ്ളിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാര്‍ഡ് കൊല്ലം ചവറ കെഎംഎംഎല്ലിനാണ്. അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിനുള്ള അവാര്‍ഡും കെഎംഎംഎല്‍ കരസ്ഥമാക്കി. അങ്കമാലി ടെല്‍ക് എംഡി എസ് വെങ്കിടേശ്വരനാണ് മികച്ച പൊതുമേഖലാ മേധാവി. ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡിന് തൃശൂര്‍ അത്താണിയിലെ സ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡും അങ്കമാലി ടെല്‍ക്കും ആലപ്പുഴ കലവൂരിലെ കേരള സ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും അര്‍ഹമായി. ഈയിനത്തിലെ സ്ഥാപനമേധാവികള്‍ക്കുളള അവാര്‍ഡിന് കെഎംഎംഎല്‍ എംഡിയായിരുന്ന വ്യവസായ-നിക്ഷേപ പ്രോത്സാഹന സ്പെഷ്യല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള സ്റേറ്റ് ടെക്സ്റൈല്‍ കോര്‍പറേഷന്‍ എംഡി എം ഗണേഷ് എന്നിവര്‍ അര്‍ഹരായി. മാധ്യമവിഭാഗത്തില്‍ മികച്ച വികസന റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ഹിന്ദു പ്രത്യേക ലേഖകന്‍ ആര്‍ രാമഭദ്രന്‍പിള്ളയും അമൃത ടി വി റീജണല്‍ ബ്യൂറോ ചീഫ് ജയന്‍ കോമത്തും നേടി.

മന്ത്രി എളമരം കരീം അദ്ധ്യക്ഷനായ ചടങ്ങില്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞവര്‍ഷം 240 കോടി രൂപയാണ് ലാഭം കൈവരിച്ചതെങ്കില്‍ ഈ വര്‍ഷം 350 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. പൊതുമേഖലയുടെ ലാഭം ഉപയോഗിച്ച്, നവീകരണം നടത്തുന്നതുള്‍പ്പെടെ പുതിയ 15 പൊതുമേഖലാ വ്യവസായസ്ഥാപനംകൂടി ഈ സാമ്പത്തികവര്‍ഷം കമീഷന്‍ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അല്‍ക്കേഷ് കുമാര്‍, എസ് ബാലചന്ദ്രന്‍, ജോ മത്തായി, കെ എസ് ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.

50 മാവേലി സ്റ്റോര്‍ മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനുള്ളില്‍ 50 മാവേലി സ്റ്റോറും 10 മാവേലി മെഡിക്കല്‍ സ്റ്റോറും പുതിയതായി തുറക്കുമെന്ന് മന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം, തിരുവനന്തപുരം, തലശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നാല് സപ്ളൈകോ ഹൈപ്പര്‍ മാര്‍ക്കറ്റും ആരംഭിക്കും. പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടും. വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരും യോഗത്തില്‍ സംബന്ധിക്കും. ഓപ്പ മാര്‍ക്കറ്റില്‍ ബ്രാന്‍ഡഡ് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കും. പാചകവാതകക്ഷാമം പരിഹരിക്കുന്നതിന് നടപടി എടുത്തുവരികയാണ്. ഈ രംഗത്തെ പരാതി പരിഹരിക്കുന്നതിന് സപ്ളൈ ഓഫീസുകളില്‍ പരാതിസെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സപ്ളൈകോയുടെ വിപണനകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തും. വിപണി ഇടപെടലിനായി ഈ വര്‍ഷം ഇതുവരെ 60 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

എപിഎല്‍ വിഭാഗത്തിലെ 30 വിഭാഗക്കാര്‍ക്ക് കൂടി രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നുണ്ട്. വികലാംഗര്‍, വൃദ്ധജനങ്ങള്‍, മദ്രസ അധ്യാപകര്‍, തയ്യല്‍ തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവരെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6, 61,342 എപിഎല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കും 2010ല്‍ 45 മാവേലി സ്റ്റോറും 8 സൂപ്പര്‍മാര്‍ക്കറ്റും രണ്ട് പീപ്പിള്‍സ് ബസാറും ഒരു മെഡിക്കല്‍ സ്റ്റോറും ആരംഭിച്ചു. ക്രിസ്മസിന് ഓരോ താലൂക്കിലും സൂപ്പര്‍മാര്‍ക്കറ്റ് ക്രിസ്മസ് ഫെയറുകളായി പ്രവര്‍ത്തിക്കും. മാവേലി സ്റ്റോര്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കി 100 പുതിയ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളും തുടങ്ങും. ബിഒടി അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ ഗോതമ്പ് സംസ്കരണ മില്ല്, എറണാകുളത്ത് രോഗനിര്‍ണയപരിശോധന ലാബ്, കെമിക്കല്‍ അനലിറ്റിക്കല്‍ ലാബ്, തദ്ദേശീയ ഭക്ഷ്യസാങ്കേതിക കോളേജ്, ഫുഡ് പ്രോസസിങ് ട്രെയ്നിങ് സെന്റര്‍ എന്നിവ ആരംഭിക്കാനും പരിപാടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിഴിഞ്ഞംപദ്ധതിയില്‍ സഹകരിക്കാന്‍ നിരവധി സംരംഭകര്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണവുമായി സഹകരിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സംരംഭകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ വിഴിഞ്ഞത്തിന്റെ സാധ്യതകളില്‍ സംരംഭകര്‍ സംതൃപ്തി അറിയിച്ചു. തുറമുഖത്തിന്റെ നിര്‍മാണത്തിന് പങ്കാളിയെ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആഗോള യോഗ്യതാപത്രം ക്ഷണിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങി. ഓപ്പറേറ്ററെ കണ്ടെത്തുന്നതിനാണ് യോഗ്യതാപത്രം ക്ഷണിച്ചത്. ഡിസംബര്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുശേഷമാണ് നിര്‍മാണത്തിനായുള്ള യോഗ്യതാപത്രം ക്ഷണിക്കുക. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാന സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തുറമുഖ-സമുദ്രയാന വ്യവസായ സംഗമത്തില്‍ വിഴിഞ്ഞം പദ്ധതിയെപ്പറ്റിയുള്ള കൂടുതല്‍ ചര്‍ച്ച നടക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷനാകും. വിഴിഞ്ഞം കൂടാതെ കൊച്ചിയുടെയും 17 ചെറുകിട തുറമുഖങ്ങളുടെയും വികസനത്തിനായി കൂടുതല്‍ നിക്ഷേപം സമാഹരിക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. സംഗമത്തില്‍ പങ്കെടുക്കാനെത്തിയ വിദേശത്തുനിന്നടക്കമുള്ള മുപ്പതോളം സംരംഭകരുടെ പ്രതിനിധികള്‍ വിഴിഞ്ഞം സന്ദര്‍ശിച്ചശേഷമാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഓസ്ട്രേലിയയിലെ എഎംപി ക്യാപ്പിറ്റല്‍ ഇന്‍വെസ്റേഴ്സ്, എപിഎം ടെര്‍മിനല്‍, നെതര്‍ലന്‍ഡ്സ്, സിഎംഎ സിജിഎം ഫ്രാന്‍സ്, എന്‍വി ബസിക് ദുബായ്, റിലയന്‍സ്, എസ്ആര്‍ ഷിപ്പിങ് മുംബൈ, ഹിന്ദുസ്ഥാന്‍ കസ്ട്രക്ഷന്‍ കമ്പനി തുടങ്ങി മുപ്പതിലധികം സംരംഭകരാണ് ആദ്യവട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിലായി മുപ്പതോളം തുറമുഖം നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഒരു ദുബായ് കമ്പനിയും എത്തിയിട്ടുണ്ട്. എസ്ബിടിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള നിരവധി ബാങ്കുകളും ചര്‍ച്ചകളില്‍ പങ്കെടുത്തു. പദ്ധതിയുടെ രൂപരേഖയടക്കമുള്ള കാര്യങ്ങള്‍ വിവിധ കസള്‍ട്ടന്‍സികള്‍ വിശദീകരിച്ചു. തുറമുഖവകുപ്പ് സെക്രട്ടറി സഞ്ജീവ് കൌശിക് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ദേശാഭിമാനി 261110

1 comment:

  1. പുതിയ നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന വെല്ലുവിളികളും പ്രതിഷേധങ്ങളും മറികടന്നാണ് കേരളത്തിലെ ആരോഗ്യമേഖലയില്‍ സമൂല മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ട്രെയിന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

    ReplyDelete