Monday, November 29, 2010

കൊറിയന്‍ തീരത്ത് യുദ്ധ ഭീതി; ചൈന ഇടപെടുന്നു

പേയാംഗ് യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും മഞ്ഞക്കടലില്‍ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം കൊറിയന്‍ തീരത്ത് യുദ്ധഭീതി പരത്തുന്നു. ഉത്തര കൊറിയക്കെതിരായ ദക്ഷിണ കൊറിയയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്ക ബുസാനിനോട് ചേര്‍ന്നുള്ള കടലില്‍ തുടങ്ങിയ സംയുക്ത നാവിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ രംഗത്ത് വന്നതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. പ്രകോപനത്തിന് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ നിലപാട് എടുത്തതോടെ പ്രശ്‌നത്തില്‍ ചൈന ഒത്തുതീര്‍പ്പിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയുടെ നാവിക ബോട്ട് ഉത്തര കൊറിയ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു എന്ന ആരോപണമാണ് കൊറിയന്‍ തീരത്ത് സംഘര്‍ഷത്തിന് വഴിവച്ചത്. യോന്‍ പ്യോങ് ദ്വീപില്‍ ഇരു കൊറിയകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അമേരിക്കയെ കൂട്ടുപിടിച്ച് ഉത്തര കൊറിയയുടെമേല്‍ സമ്മര്‍ദമേറ്റാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ അധീനതയിലുള്ള ദ്വീപുകളിലൊന്നിലേയ്ക്ക് ഉത്തര കൊറിയ ആക്രമണം നടത്തിയെന്ന് ദക്ഷിണ കൊറിയ ഇന്നലെ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സംഘം ദ്വീപ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയെ ആക്രമിക്കാനുള്ള ന്യായീകരണത്തിനാണ് അമേരിക്കയും ദക്ഷിണ കൊറിയയും ശ്രമിക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം.  കൊറിയന്‍ തീരത്ത് സൈന്യത്തെ ഇരു രാഷ്ട്രങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. 4000ത്തോളം പട്ടാളക്കാരെയാണ് ഉത്തര കൊറിയയുടെ അടുത്തുള്ള ദ്വീപുകളിലേയ്ക്ക് ദക്ഷിണ കൊറിയ അധികമായി വിന്യസിച്ചിരിക്കുന്നത്. പുറമെ അമേരിക്കന്‍ സൈന്യത്തിന്റെ ഉയര്‍ന്ന കമാന്‍ഡറെ ദ്വീപിലേയ്ക്ക് അയച്ച് സൈന്യത്തിന്റെ ശേഷി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തര കൊറിയയും ആക്രമണത്തിനുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കിയതോടെ 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകുമെന്ന ഭീതി പരന്നു കഴിഞ്ഞു. ദ്വീപുകളിലെ താമസക്കാരെ ഇരു രാഷ്ട്രങ്ങളും ഒഴുപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

2005-ല്‍ ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ആറ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലൂടെ മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമത്തിലാണ് ചൈന. ഡിസംബര്‍ ആദ്യത്തില്‍ തന്നെ ചൈനയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക, റഷ്യ എന്നീ രാഷ്ട്രങ്ങളുടെ യോഗം ചേരുമെന്ന് ചൈനീസ് ഉപ വിദേശകാര്യമന്ത്രി വൂ ദവായ് വ്യക്തമാക്കി. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ യുങ് ബാക്കുമായി ഇക്കാര്യത്തെക്കുറിച്ച് ചൈന പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ദവായിയുടെ വിശദീകരണം. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്-2ന്റെ അടുത്ത അനുയായിയായ ചോ തെ ബോക് ഉടന്‍ തന്നെ ബീജിംഗ് സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്രതലത്തിലെ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്നതിനായി ദക്ഷിണ കൊറിയ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ഉത്തര കൊറിയ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ആണവ വാഹിനി കപ്പലായ ജോര്‍ജ് വാഷിംഗ്ടണ്‍ കൊറിയന്‍ തീരത്ത് എത്തിച്ച് സംയുക്ത നാവിക അഭ്യാസത്തിന് ദക്ഷിണ കൊറിയ തയ്യാറെടുത്തത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന നാവിക അഭ്യാസമാണ് നടക്കുന്നതെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും വിശദീകരണം നല്‍കുന്നതെങ്കിലും ഉത്തര കൊറിയയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് ദക്ഷിണ കൊറിയ നടത്തുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. നാലു ദിവസം നീളുന്ന സംയുക്ത നാവിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ കടുത്ത നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ സുസജ്ജമാക്കി ഏതു ആക്രമണവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയ.

ജനയുഗം 291110

2 comments:

  1. അമേരിക്കയും ദക്ഷിണ കൊറിയയും മഞ്ഞക്കടലില്‍ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം കൊറിയന്‍ തീരത്ത് യുദ്ധഭീതി പരത്തുന്നു. ഉത്തര കൊറിയക്കെതിരായ ദക്ഷിണ കൊറിയയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്ക ബുസാനിനോട് ചേര്‍ന്നുള്ള കടലില്‍ തുടങ്ങിയ സംയുക്ത നാവിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ രംഗത്ത് വന്നതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. പ്രകോപനത്തിന് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ നിലപാട് എടുത്തതോടെ പ്രശ്‌നത്തില്‍ ചൈന ഒത്തുതീര്‍പ്പിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

    ReplyDelete
  2. ദക്ഷിണ കൊറിയയുടെ നാല് പേര്‍ ഉത്തര കൊറിയയുടെ ഷെല്‍ ആക്രമണത്തില്‍ മരിച്ചത് ജനശക്തി അറിഞ്ഞില്ലേ?? :)

    ReplyDelete