Tuesday, November 23, 2010

വാടകസാക്ഷി ദീപകിനെതിരെ കേസ്

ലാവ്ലിന്‍ കേസിലെ സാക്ഷിയെന്ന വ്യാജേന ചില മാധ്യമങ്ങള്‍ അവതരിപ്പിച്ച ദീപക്കുമാറിനെതിരെ മദ്യപിച്ച് ക്ളബ്ബില്‍ അക്രമം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി ട്രിവാന്‍ഡ്രം ക്ളബ്ബില്‍ താമസിക്കുകയായിരുന്ന ഇയാള്‍ ഞായറാഴ്ച രാത്രിയാണ് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. ക്ളബ്ബിലെ കല്യാണ മണ്ഡപത്തിലെ പൂച്ചട്ടികള്‍ തകര്‍ത്തു. ജീവനക്കാരെയും അംഗങ്ങളെയും മറ്റും വിരട്ടിയോടിച്ച് മണിക്കൂറുകളോളം പരിഭാന്തി പരത്തിയ ദീപക്കുമാറിനെ പൊലീസ് എത്തിയപ്പോള്‍ ചിലര്‍ കാറില്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. ക്ളബ്ളില്‍ വന്നതുമുതല്‍ മദ്യപാനവും കുഴപ്പവുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്റെ ദേഹത്ത കാര്‍ കയറ്റാന്‍ ശ്രമിച്ചതും വലിയ ബഹളത്തിനിടയാക്കിയിരുന്നു. ഞായറാഴ്ചത്തെ രാത്രിയിലെ സംഭവത്തോടെയാണ് ക്ളബ്ബില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന ട്രിവാന്‍ഡ്രം ക്ളബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി ദീപക്കുമാറിനെ അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ക്ളബ് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് കേസ് എടുത്തത്.

ലാവ്ലിന്‍ 'വെളിപ്പെടുത്തലിനെ' തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ദീപക്കുമാര്‍ തിരുവനന്തപുരത്ത് എത്തിയത്. ലാവ്ലിന്‍ ഗൂഢാലോചന സംഘത്തിലെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ചിലരാണ് ഇയാളെ തലസ്ഥാനത്ത് കൊണ്ടുവന്ന് താമസിപ്പിച്ചത്. ട്രിവാന്‍ഡ്രം ക്ളബ്ബിലെ രണ്ടാം നമ്പര്‍ മുറിയില്‍ താമസിച്ച ദീപക്കുമാറിനെ കാണാന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സംഘത്തിലെ ചിലര്‍ എത്തിയിരുന്നു. ഞായറാഴ്ച മുഖ്യമന്ത്രിയെ കണ്ട് ഇയാള്‍ പൊലീസ് സംരക്ഷണത്തിന് നിവേദനം നല്‍കിയിരുന്നു. ചില പ്രധാന രേഖകള്‍ കൈമാറുമെന്ന് പ്രചരിപ്പിച്ചെങ്കിലും അത്തരത്തില്‍ ഒരു രേഖയും നല്‍കിയില്ല. എറണാകുളത്തുനിന്ന് വരുന്ന വഴി ഒരു വാഹനം തന്നെ പിന്തുടര്‍ന്നെന്നും മറ്റുമുള്ള പരസ്പര വിരുദ്ധമായ മൊഴിയും ഇയാള്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

'മാതൃഭൂമി'യിലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ കാറില്‍ ഇയാള്‍ ഞായറാഴ്ച നഗരത്തില്‍ ചുറ്റിക്കറങ്ങിയതായി പൊലീസിന് വിവരം കിട്ടി. അതിന് ശേഷം മുറിയില്‍ എത്തിയ ദീപക്കുമാര്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ ലക്കില്ലാത്ത ഘട്ടത്തിലേക്ക് നീങ്ങിയപ്പോള്‍ 'സുഹൃത്തുക്കള്‍' സ്ഥലം വിട്ടു. മ്യൂസിയം സിഐ ദിനിലിന്റെ നേതൃത്വത്തില്‍ പൊലീസ് ക്ളബ്ബിലെത്തുമ്പോള്‍ ദീപക്കുമാര്‍ സ്ഥലം വിട്ടിരുന്നു. ദീപക്കുമാറിനെ രക്ഷപ്പെടുത്തിയ കാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക്കുമാറിനെ സ്പോസര്‍ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ച ചിലരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു.

deshabhimani 231110

2 comments:

  1. ലാവ്ലിന്‍ കേസിലെ സാക്ഷിയെന്ന വ്യാജേന ചില മാധ്യമങ്ങള്‍ അവതരിപ്പിച്ച ദീപക്കുമാറിനെതിരെ മദ്യപിച്ച് ക്ളബ്ബില്‍ അക്രമം നടത്തിയതിന് പൊലീസ് കേസ് എടുത്തു.

    ReplyDelete
  2. ക്ളബ്ബില്‍ മദ്യപിച്ച് അക്രമം നടത്തിയ ലാവ്ലിന്‍ കേസിലെ 'സാക്ഷി' ദീപക്കുമാറിനൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടി. 19ന് പകല്‍ 3.30ന് ഇയാള്‍ ട്രിവാന്‍ഡ്രം ക്ളബ്ബില്‍ എത്തിയത് ഈ യുവതിക്കൊപ്പമായിരുന്നു. രണ്ടാം നമ്പര്‍ മുറിയാണ് ഇവര്‍ക്ക് അനുവദിച്ചത്. ദീപക്കുമാര്‍ അക്രമാസക്തനായ ഞായറാഴ്ച രാത്രി യുവതി മുറിയിലുണ്ടായിരുന്നതായും പിറ്റേന്ന് ഇവര്‍ കാറില്‍ കയറി പോയതായും ക്ളബ് അധികൃതര്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കി. അടുത്ത മുറികളില്‍ താമസിക്കുന്നവരെക്കുറിച്ച് ദീപക്കുമാര്‍ റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നതായും ക്ളബ് സെക്രട്ടറി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും താമസത്തിന് വന്ന ദിവസംമുതല്‍ ടെലിഫോ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് മോശമായ ഭാഷയില്‍ സംസാരിച്ചതായും ദീപക്കുമാര്‍ രാത്രിയില്‍ ഉറക്കമില്ലാതെ ക്ളബ്ബിന്റെ ലോബിയില്‍ പലതവണ വന്നതായും ക്ളബ് സെക്രട്ടറിയുടെ പരാതിയിലുണ്ട്. ദീപക്കുമാറിനുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. തിങ്കളാഴ്ച രാവിലെ തലസ്ഥാനത്തെ ചില സുഹൃത്തുക്കളുടെ സഹായത്തില്‍ ക്ളബ്ബില്‍നിന്നു രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. ക്ളബ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദീപക്കുമാറിനൊപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    ReplyDelete