Thursday, November 25, 2010

യുഎസ് ആണവവാഹിനി മഞ്ഞക്കടലിലേക്ക്

ഇന്‍ഞ്ചാന്‍: ദക്ഷിണകൊറിയക്ക് സര്‍വപിന്തുണയും പ്രഖ്യാപിച്ച് അമേരിക്ക രംഗത്തുവന്നതോടെ കൊറിയന്‍മേഖലയില്‍ സംഘര്‍ഷം മുറുകി. ദക്ഷിണകൊറിയയോട് തോളോട് തോള്‍ ചേര്‍ന്നുനിന്ന് പൊരുതുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അമേരിക്കന്‍ ആണവവാഹിനി പടക്കപ്പല്‍ 'ജോര്‍ജ് വാഷിങ്ടണ്‍' 6000ല്‍പരം സൈനികരെയും 75 യുദ്ധവിമാനങ്ങളെയും വഹിച്ച് കൊറിയന്‍മേഖലയിലേക്ക് നീങ്ങുകയാണ്. അടുത്തയാഴ്ച മഞ്ഞക്കടലില്‍ ദക്ഷിണകൊറിയയുമായി ചേര്‍ന്ന് നാവികാഭ്യാസം നടത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുകയില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

ഇരുകൊറിയകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മഞ്ഞക്കടലിന്റെ ഇരുഭാഗത്തുനിന്നും കഴിഞ്ഞദിവസം നിരവധിപ്രാവശ്യം വെടിവയ്പുണ്ടായതിനെത്തുടര്‍ന്നാണ് യുദ്ധസമാനമായ അന്തരീക്ഷം രൂപംകൊണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ മഞ്ഞക്കടലിലെ യോന്‍പ്യോങ് ദ്വീപില്‍ ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്തിയിരുന്നു. ദക്ഷിണകൊറിയന്‍ ഭാഗത്തുനിന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് വിവേകശൂന്യമായ വെടിവയ്പ് ഉണ്ടായതായി ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി(കെസിഎന്‍എ) അറിയിച്ചു. ഇതിനോടുള്ള പ്രതികരണമാണ് ഉത്തരകൊറിയന്‍ സൈനികര്‍ നടത്തിയത്. ആവര്‍ത്തിച്ചുള്ള മുന്നറിയിച്ച് വകവയ്ക്കാതെയാണ് ദക്ഷിണകൊറിയ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് കെസിഎന്‍എ പറഞ്ഞു.

70,000 സൈനികരെ അണിനിരത്തിയാണ് ദക്ഷിണകൊറിയ മഞ്ഞക്കടലില്‍ അഭ്യാസം നടത്തുന്നത്. നവംബര്‍ 30 വരെ ഇത് തുടരും. ജോര്‍ജ് വാഷിങ്ടണ്‍ പടക്കപ്പലില്‍ എത്തുന്ന 6000ല്‍പരം സൈനികര്‍ക്കു പുറമെ ഏകദേശം 28,000 അമേരിക്കന്‍ ഭടന്മാര്‍ ഇപ്പോള്‍ത്തന്നെ ദക്ഷിണകൊറിയയില്‍ തമ്പടിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ ആക്രമണത്തില്‍ രണ്ടുവീതം ഗ്രാമീണരും സൈനികരും കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും ദക്ഷിണകൊറിയ പറയുന്നു. ഉത്തരകൊറിയ ആള്‍നാശം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അമേരിക്കയുടെ പിന്‍ബലത്തില്‍ മഞ്ഞക്കടലില്‍ ആധിപത്യം നേടാന്‍ ദക്ഷിണകൊറിയ ശ്രമിച്ചുവരികയാണ്.

ചൈനയ്ക്കു സമീപത്തുള്ള തന്ത്രപ്രധാനപ്രദേശം എന്ന നിലയില്‍ മഞ്ഞക്കടലില്‍ അമേരിക്കയ്ക്ക് ഏറെ താല്‍പ്പര്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന് മാനങ്ങള്‍ ഏറെയാണ്. 1950-53ല്‍ നടന്ന കൊറിയന്‍യുദ്ധം അവസാനിച്ചശേഷമുള്ള ഏറ്റവും ഗുരുതര സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂ പറഞ്ഞു. സംഘര്‍ഷത്തിന് ശമനം വരുത്താന്‍ ചൈന ഇടപെടണമെന്ന് ഓസ്ട്രേലിയ വിദേശമന്ത്രി കെവിന്‍ റുഡ്ഡ് ആവശ്യപ്പെട്ടു. അമേരിക്കയും ജപ്പാനുമായി പ്രശ്നം ചര്‍ച്ചചെയ്തെന്ന് ഓസ്ട്രേലിയ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. സംഘര്‍ഷത്തിന് അറുതി വരുത്തിയില്ലെങ്കില്‍ ഭയാനകമായ ദുരന്തം നേരിടേണ്ടിവരുമെന്ന് റഷ്യ പ്രതികരിച്ചു. സ്ഥിതിഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച ചൈന മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ത്രികക്ഷി ചര്‍ച്ച പുനരാരംഭിക്കണമെന്ന് നിര്‍ദേശിച്ചു. ഇരുകൊറിയകളും ചൈന, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളും ഉള്‍പ്പെട്ട ത്രികക്ഷി ആണവചര്‍ച്ച 2003ല്‍ ഉത്തരകൊറിയ എന്‍പിടിയില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ആരംഭിച്ചത്. എന്നാല്‍, 2009ല്‍ ഈ ചര്‍ച്ചയും നിലച്ചു. ഉത്തരകൊറിയക്കുമേല്‍ അമേരിക്ക സമ്മര്‍ദതന്ത്രങ്ങള്‍ തുടര്‍ന്നതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം.

ദേശാഭിമാനി 251110

2 comments:

  1. ദക്ഷിണകൊറിയക്ക് സര്‍വപിന്തുണയും പ്രഖ്യാപിച്ച് അമേരിക്ക രംഗത്തുവന്നതോടെ കൊറിയന്‍മേഖലയില്‍ സംഘര്‍ഷം മുറുകി. ദക്ഷിണകൊറിയയോട് തോളോട് തോള്‍ ചേര്‍ന്നുനിന്ന് പൊരുതുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അമേരിക്കന്‍ ആണവവാഹിനി പടക്കപ്പല്‍ 'ജോര്‍ജ് വാഷിങ്ടണ്‍' 6000ല്‍പരം സൈനികരെയും 75 യുദ്ധവിമാനങ്ങളെയും വഹിച്ച് കൊറിയന്‍മേഖലയിലേക്ക് നീങ്ങുകയാണ്. അടുത്തയാഴ്ച മഞ്ഞക്കടലില്‍ ദക്ഷിണകൊറിയയുമായി ചേര്‍ന്ന് നാവികാഭ്യാസം നടത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിയുകയില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

    ReplyDelete
  2. അതിന് നിങ്ങള് എന്തിനു ജാഗ്രതയോടെ ഇരിക്കണം. അമേരിക്ക വന്നു ചൈനയെ അല്ലെകില് വ.കൊറിയയെ ഒന്ന് പേടിപ്പിക്കുമായിരിക്കും, ചിലപ്പോള് ആക്രമിച്ചു എന്നും വരും നടക്കട്ടെ. ഈ പറയുന്ന ചൈന, ഇന്ത്യന് മഹാസമുദ്രത്തില് "സ്തൃങ്ങ്സ് ഓഫ് പേള് " എന്ന പേരില് പാകിസ്ഥാനിലും ലങ്കയിലും, ബംഗ്ലാദേശിലും , മ്യന്മാരിലും അവരുടെ താല്പര്യത്തിനു വേണ്ടി തുറമുഖങ്ങള് നിര്മ്മിക്കുന്നു. അങ്ങനെ അവര് ഇന്ത്യയെ സമുദ്രത്തില് വലയം ചെയ്യാന് ശ്രമിക്കുന്നു. എന്തുകൊണ്ട് നിങ്ങള്ക്കു അതില് ജാഗ്രത ഇല്ല. വടക്കന് അണ്ടാമന് ദ്വീപിനടുത്ത് മ്യാന്മാറിന്റെ ദ്വീപ് വാടകയ്ക്ക് എടുത്തു, രടാര് സംവിധാനം ഒരുക്കി, ഇന്ത്യയുടെ മിസൈല് പരീക്ഷണം നിരീക്ഷിക്കാന്. അതിന് നിങ്ങള്ക്കു ജാഗ്രത ഇല്ല. മാവോ വാദികള്ക്ക് എല്ലാ വിധ സംരക്ഷണവും സാമ്പത്തിക സഹായവും നല്കി ഇന്ത്യക്ക് എതിരായി പ്രവര്ത്തിപ്പിക്കുന്നു. അതിന് നിങ്ങള്ക്കു ജാഗ്രത ഇല്ല.
    ഇന്ത്യ യെ 20 രാജ്യങ്ങളായി വിഭജിക്കുന്നതാണ് ചൈനയ്ക്കു നല്ലതെന്ന് അവരുടെ ഒരു പത്രം പറയുന്നു. അതിന് നിങ്ങള്ക്കു ജാഗ്രത ഇല്ല. നമ്മുടെ അരുനാച്ചലും ലടാക്കും അവരുടെതെന്ന് പറയുമ്പോള് ഒന്നും നിങ്ങള്ക്കു ജാഗ്രത ഇല്ല. ചൈന ഒരു ബോംബു ഇട്ടാല് അല്ലെങ്കില് ഒരു മിസൈല് വിക്ഷേപിച്ചാല് ഇന്ത്യയിലെ കോണ്ഗ്രസ്സുകാരും ബിജെപി ക്കാരും മാത്രമല്ല, കമ്മുനിസ്ടുകരും കത്തി ചാമ്പലാവും. ഓര്ക്കുക നിങ്ങളുടെ മാതൃ രാജ്യം ഇന്ത്യ ആണ് ചൈന അല്ല.

    ReplyDelete