Thursday, November 25, 2010

നേതൃത്വം കീഴടങ്ങി; യദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും

ഭൂമി കൈമാറ്റത്തില്‍ അഴിമതി ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കുമുന്നില്‍ ബി ജെ പി ദേശീയ നേതൃത്വം കീഴടങ്ങി. അര്‍ എസ് എസിന്റെ സമ്മര്‍ദം ശക്തമായതും 120 എം എല്‍ എമാര്‍ ഒപ്പമുണ്ടെന്ന വെല്ലുവിളി ഉയര്‍ത്തി ദേശീയ നേതൃത്വത്തോട് ഇടഞ്ഞതുമാണ് യദ്യൂരപ്പയെ മുഖ്യമന്ത്രിയായി തുടരുന്നതിനുള്ള തീരുമാനമെടുക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്.

യദ്യൂരപ്പയെ തുടരാന്‍ അനുവദിച്ച ബി ജെ പിയുടെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തി. ഇതിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും ജനതാദള്‍ എസും ജനതാദള്‍ യുവും അറിയിച്ചിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പില്‍ ഉണ്ടായ വന്‍ പ്രതിസന്ധി മറുകടന്ന യദ്യൂരപ്പ തനിക്കെതിരെ ഉണ്ടായ മറ്റൊരു നീക്കത്തെയാണ് തന്ത്രപരമായി പിന്നിട്ടിരിക്കുന്നത്.

രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട കേന്ദ്ര നേതൃത്വത്തെ സംസ്ഥാനത്തെ എം പിമാരെക്കൊണ്ട് വരുതിയിലാക്കിയാണ് സ്ഥാനം നിലനിര്‍ത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നേതൃമാറ്റം വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം ആവകാശപ്പെടുന്നതെങ്കിലും താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ അത് സംസ്ഥാനത്ത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അന്ത്യമായിരിക്കുമെന്ന് യദ്യൂരപ്പ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതാണ് രാജിവയ്ക്കണമെന്ന ആവശ്യത്തെ പുനപ്പരിശോധിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്. എന്നാല്‍ യദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഒരു വിഭാഗം എം എല്‍ എമാര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 

യദ്യൂരപ്പയെ നിലനിര്‍ത്താനുള്ള തീരുമാനത്തെ അപലപിച്ച കോണ്‍ഗ്രസ് ആരോപണങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും പറഞ്ഞു. അഴിമതി ഓരോന്നായി പുറത്തുകൊണ്ടുവരുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി പരമേശ്വരന്‍ പറഞ്ഞു. യദ്യൂരപ്പയുടെ അഴിമതി തുറന്നുകാട്ടുന്നതിനായി രഥയാത്ര സംഘടിപ്പിക്കുമെന്ന് ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ജനയുഗം 251110

1 comment:

  1. ഭൂമി കൈമാറ്റത്തില്‍ അഴിമതി ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കുമുന്നില്‍ ബി ജെ പി ദേശീയ നേതൃത്വം കീഴടങ്ങി. അര്‍ എസ് എസിന്റെ സമ്മര്‍ദം ശക്തമായതും 120 എം എല്‍ എമാര്‍ ഒപ്പമുണ്ടെന്ന വെല്ലുവിളി ഉയര്‍ത്തി ദേശീയ നേതൃത്വത്തോട് ഇടഞ്ഞതുമാണ് യദ്യൂരപ്പയെ മുഖ്യമന്ത്രിയായി തുടരുന്നതിനുള്ള തീരുമാനമെടുക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്.

    ReplyDelete