Wednesday, November 24, 2010

'മാധ്യമങ്ങള്‍ക്ക് മൌനം തുടരാനാകില്ല'

മാധ്യമ-കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് ഏറെക്കാലം മൌനം തുടരാനാകില്ലെന്ന് 'ഓപ്പണ്‍' മാസികയുടെ പത്രാധിപര്‍ മനു ജോസഫ്. പരമ്പരാഗത മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടമാകുമ്പോഴും പുത്തന്‍ തലമുറ മാധ്യമത്തില്‍ ഇത്തരം വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്തും വീര്‍ സാങ്വിയുമായിനടത്തിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തുകൊണ്ടുവന്നത് ഓപ്പണ്‍ മാസികയാണ്. ദേശീയ മാധ്യമങ്ങളുടെ മൌനം പ്രതീക്ഷിച്ചതുതന്നെയാണെന്ന് മനു ജോസഫ് 'ദേശാഭിമാനി'യോട് പറഞ്ഞു.

നിശബ്ദരായിരിക്കുക എന്നത് നല്ല തന്ത്രമാണ്. എന്നാല്‍, ഈ മൌനം ഏറെക്കാലം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തുടരാനാകില്ല. ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ ഉള്‍പ്പെടുന്ന പുത്തന്‍തലമുറ മാധ്യമത്തില്‍ ഞങ്ങളുടെ വെളിപ്പെടുത്തലുകള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ചില ചാനലുകള്‍ മാധ്യമ-കോര്‍പറേറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായത്. മാധ്യമലോകം കോര്‍പറേറ്റുകളില്‍നിന്നുള്ള വലിയ സമ്മര്‍ദം നേരിടുകയാണ്. ചിലര്‍ അവരുടെ കെണികളില്‍ കുടുങ്ങിപ്പോകുന്നു. മറ്റു ചിലര്‍ അതിനെ അതിജീവിക്കുന്നു. പ്രമുഖ മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവസ്ഥപോലുമുണ്ട്. 'കോര്‍പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം പുതിയ സംഭവമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഒരു 'ബ്രേക്കിങ് ന്യൂസ്' ആണെന്ന അവകാശവാദവും ഇല്ല. ഞങ്ങളുടെ ഉദ്ദേശ്യവും ഇതായിരുന്നില്ല. മൂന്നാഴ്ചയോളം നീണ്ട കൂടിയാലോചനകള്‍ക്കുശേഷമാണ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഏറെക്കാലമായി നിലനില്‍ക്കുന്ന സംഗതി പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാന്‍ ഇത് ഇടയാക്കി എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാസിക പുറത്തിറങ്ങിയശേഷം സമൂഹത്തില്‍നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. പത്തുലക്ഷം പേരാണ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചത്. തിരക്കുമൂലം സൈറ്റ് പലവട്ടം തകരാറിലായി. ഒന്നിലേറെ തവണ ശേഷി വര്‍ധിപ്പിക്കേണ്ടിവന്നു. വാര്‍ത്ത മാധ്യമങ്ങള്‍ തമസ്കരിച്ചാലും സമൂഹത്തിലേക്ക് അത് എത്തുമെന്ന് തെളിയിക്കുന്നതാണിത്'- മനു ജോസഫ് പറഞ്ഞു. മാധ്യമങ്ങള്‍ നമ്മള്‍ കരുതുന്നപോലെ അത്ര സദാചാര മര്യാദകളൊന്നും പുലര്‍ത്തുന്നില്ലെന്ന് തിരിച്ചറിയണം. ഓപ്പണിന്റെ അടുത്ത ലക്കം ദേശീയമാധ്യമങ്ങളുടെ മൌനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളിയായ മനു ജോസഫിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷംമുമ്പാണ് 'ഓപ്പണ്‍' മാസിക ആരംഭിച്ചത്.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 241110

1 comment:

  1. മാധ്യമ-കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് ഏറെക്കാലം മൌനം തുടരാനാകില്ലെന്ന് 'ഓപ്പണ്‍' മാസികയുടെ പത്രാധിപര്‍ മനു ജോസഫ്. പരമ്പരാഗത മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടമാകുമ്പോഴും പുത്തന്‍ തലമുറ മാധ്യമത്തില്‍ ഇത്തരം വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ബര്‍ക്ക ദത്തും വീര്‍ സാങ്വിയുമായിനടത്തിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തുകൊണ്ടുവന്നത് ഓപ്പണ്‍ മാസികയാണ്. ദേശീയ മാധ്യമങ്ങളുടെ മൌനം പ്രതീക്ഷിച്ചതുതന്നെയാണെന്ന് മനു ജോസഫ് 'ദേശാഭിമാനി'യോട് പറഞ്ഞു.

    നിശബ്ദരായിരിക്കുക എന്നത് നല്ല തന്ത്രമാണ്. എന്നാല്‍, ഈ മൌനം ഏറെക്കാലം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തുടരാനാകില്ല. ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ ഉള്‍പ്പെടുന്ന പുത്തന്‍തലമുറ മാധ്യമത്തില്‍ ഞങ്ങളുടെ വെളിപ്പെടുത്തലുകള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ചില ചാനലുകള്‍ മാധ്യമ-കോര്‍പറേറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായത്.

    ReplyDelete