Saturday, December 25, 2010

ബംഗാളില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് 17% ഒബിസി സംവരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തും ഒബിസി വിഭാഗത്തിന് പതിനേഴ് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ 17 ശതമാനം ഒബിസി സംവരണം നിലവിലുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഘട്ടംഘട്ടമായാണ് സംവരണം ഏര്‍പ്പെടുത്തുകയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി സുദര്‍ശന്‍ റോയ് ചൌധുരി നിയമസഭയില്‍ പറഞ്ഞു.

സംവരണത്തില്‍ 10 ശതമാനം ഏറ്റവും പിന്നോക്കവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എ കാറ്റഗറിക്കാണ്. മുസ്ളിം വിഭാഗമാണ് ഇതില്‍ ഏറ്റവും കൂടുതലുള്ളത്. 2011-12 വിദ്യാഭ്യാസവര്‍ഷത്തില്‍ത്തന്നെ എ കാറ്റഗറിക്കുള്ള പത്ത് ശതമാനം സംവരണം നടപ്പാക്കും. തൊട്ടടുത്ത വിദ്യാഭ്യാസവര്‍ഷം എ കാറ്റഗറിക്ക് അഞ്ച് ശതമാനവും ബി കാറ്റഗറിക്ക് രണ്ട് ശതമാനവും സംവരണംകൂടി നല്‍കും. ഇതിനാവശ്യമായ സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. പൊതുവിഭാഗത്തില്‍ സീറ്റ് കുറയാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ കേന്ദ്ര റഗുലേറ്ററി ഏജന്‍സികളായ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. മെഡിക്കല്‍ കോളേജുകളിലും എന്‍ജിനിയറിങ് കോളേജുകളിലും കൂടുതല്‍ സീറ്റ് അനുവദിച്ചാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സീറ്റുകള്‍ പരിമിതമായതിനാലാണ് ഘട്ടംഘട്ടമായി സംവരണം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടും. ഇപ്പോള്‍ പശ്ചിമബംഗാളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 22 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും ആറ് ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും മൂന്ന് ശതമാനം വികലാംഗര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. നേരത്തെ എ കാറ്റഗറിക്ക് പത്ത് ശതമാനവും ബി കാറ്റഗറിക്ക് ഏഴ് ശതമാനവും ജോലിസംവരണം നല്‍കാനുള്ള നിയമം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഈ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. ബജറ്റ് സമ്മേളനത്തിന് മുമ്പുതന്നെ ഈ ബില്‍ നിയമമായി മാറുമെന്ന് പിന്നോക്കവിഭാഗ വികസന മന്ത്രി ജോഗേഷ് ബര്‍മന്‍ പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സംവരണത്തിനുള്ള നിയമം ബാധകമാണ്. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത പ്രകാരമാണ് പശ്ചിമബംഗാളില്‍ മുസ്ളിങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്രസ വിദ്യാഭ്യാസം ആധുനികവല്‍ക്കരിക്കുന്നതിലും മുസ്ളിം ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ, വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും പശ്ചിമബംഗാള്‍ ഏറെ മുന്നിലാണ്. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തും മുസ്ളിങ്ങളടക്കമുള്ള മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം ഈ ജനവിഭാഗങ്ങളുടെ സാമൂഹ്യമായ ഉന്നമനത്തിന് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(വി ജയിന്‍)

deshabhimani 251210

1 comment:

  1. സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി സംവരണത്തിനുള്ള നിയമം ബാധകമാണ്. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത പ്രകാരമാണ് പശ്ചിമബംഗാളില്‍ മുസ്ളിങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്രസ വിദ്യാഭ്യാസം ആധുനികവല്‍ക്കരിക്കുന്നതിലും മുസ്ളിം ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ, വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും പശ്ചിമബംഗാള്‍ ഏറെ മുന്നിലാണ്. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തും മുസ്ളിങ്ങളടക്കമുള്ള മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം ഈ ജനവിഭാഗങ്ങളുടെ സാമൂഹ്യമായ ഉന്നമനത്തിന് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ReplyDelete