Saturday, December 25, 2010

30 വര്‍ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ച് 'ഇന്ന് ' ചരിത്രത്തിലേക്ക്

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിലെ 'വീടി'ന്റെ ഉമ്മറം. റിട്ടയേഡ് പ്രധാനാധ്യാപിക സുമയും കൂട്ടരും തിരക്കിട്ട ജോലിയിലാണ്. 'ഇന്ന്' മാസിക വിതരണത്തിന് തയ്യാറാക്കുകയാണിവര്‍. കുറച്ചുപേര്‍ മാസിക മടക്കുന്നു. കുറച്ചുപേര്‍ തപാല്‍ സ്റ്റാമ്പ് ഒട്ടിക്കുന്നു. മറ്റുള്ളവര്‍ വിലാസം എഴുതുന്നു. എല്ലാം റെഡി. ഇനി തപാല്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി. എല്ലാം സൌജന്യ സേവനം. മാസികയുടെ പത്രാധിപര്‍ കവി മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഭാര്യയാണ് സുമ. സുമയുടെയും കൂട്ടരുടെയും കൂട്ടായ്മയിലാണ് മാസികയുടെ വിതരണത്തിനുമുമ്പുള്ള ജോലികള്‍ നടക്കുന്നത്. കവി മണമ്പൂര്‍ രാജന്‍ബാബുവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഇന്ന്' ഇന്‍ലന്‍ഡ് മാസികക്ക് 2010 ഡിസംബറില്‍ 30 വയസ് തികഞ്ഞു. ഒറ്റ ലക്കംപോലും മുടങ്ങാതെ 348 ലക്കം പുറത്തിറങ്ങി റിക്കാര്‍ഡുമിട്ടു.

1981-ലാണ് മാസിക തുടങ്ങിയത്. വരിസംഖ്യ ഇല്ലാതെയാണ് വായനക്കാരിലെത്തിക്കുന്നത്. ഇപ്പോള്‍ 25 രൂപയുടെ തപാല്‍ സ്റ്റാമ്പ് അയച്ചുകൊടുക്കുന്നവര്‍ക്ക് മാസിക കിട്ടും. തപാല്‍സ്റ്റാമ്പിന്റെ കാലാവധി തീര്‍ന്നാലും മാസിക നിങ്ങള്‍ക്ക് വന്നുകൊണ്ടേയിരിക്കും. തുടക്കത്തില്‍ രണ്ടുപൈസയായിരുന്നു ഒരു കോപ്പി അയക്കാന്‍ തപാല്‍ ചെലവ്. പിന്നെ അഞ്ച് പൈസയായി. ഇപ്പോള്‍ 25 പൈസ വേണം. തുടക്കത്തില്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയ വിതരണം ഇപ്പോള്‍ ഗോളാന്തരത്തിലെത്തി. മാസികക്ക് പുറമേ പ്രത്യേക പതിപ്പുകളും പ്രസിദ്ധീകരിക്കുന്നു. അച്ചടിക്കും രൂപകല്പനക്കും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് 'ഇന്നി'ന്റെ പിറന്നാള്‍ പതിപ്പിന് ലഭിച്ചു.

എംടി, ഒഎന്‍വി, സുകുമാര്‍ അഴീക്കോട് തുടങ്ങി പ്രശസ്തര്‍മുതല്‍ അറിയപ്പെടാത്ത സാഹിത്യകാരന്മാര്‍ വരെ മാസികയില്‍ സ്ഥിരമായി എഴുതുന്നു. ആര്‍ക്കും പ്രതിഫലം നല്‍കാറില്ല. ആവശ്യപ്പെടാതെയാണ് സൃഷ്ടികള്‍ അയക്കുന്നത്. ആദ്യമായി പ്രതിഫലം നല്‍കിയത് കവി എ അയ്യപ്പനാണ്. 'കടലാസും മഷിയും ചായ കുടിക്കാനും' എന്ന കുറിപ്പോടെയാണ് അയ്യപ്പന് 50 രൂപ അയച്ചുകൊടുത്തതെന്ന് കവി മണമ്പൂര്‍ രാജന്‍ബാബു പറയുന്നു. .

ദേശാഭിമാനി മലപ്പുറം

3 comments:

  1. മലപ്പുറം കൂട്ടിലങ്ങാടിയിലെ 'വീടി'ന്റെ ഉമ്മറം. റിട്ടയേഡ് പ്രധാനാധ്യാപിക സുമയും കൂട്ടരും തിരക്കിട്ട ജോലിയിലാണ്. 'ഇന്ന്' മാസിക വിതരണത്തിന് തയ്യാറാക്കുകയാണിവര്‍. കുറച്ചുപേര്‍ മാസിക മടക്കുന്നു. കുറച്ചുപേര്‍ തപാല്‍ സ്റ്റാമ്പ് ഒട്ടിക്കുന്നു. മറ്റുള്ളവര്‍ വിലാസം എഴുതുന്നു. എല്ലാം റെഡി. ഇനി തപാല്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി. എല്ലാം സൌജന്യ സേവനം. മാസികയുടെ പത്രാധിപര്‍ കവി മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഭാര്യയാണ് സുമ. സുമയുടെയും കൂട്ടരുടെയും കൂട്ടായ്മയിലാണ് മാസികയുടെ വിതരണത്തിനുമുമ്പുള്ള ജോലികള്‍ നടക്കുന്നത്. കവി മണമ്പൂര്‍ രാജന്‍ബാബുവിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന 'ഇന്ന്' ഇന്‍ലന്‍ഡ് മാസികക്ക് 2010 ഡിസംബറില്‍ 30 വയസ് തികഞ്ഞു. ഒറ്റ ലക്കംപോലും മുടങ്ങാതെ 348 ലക്കം പുറത്തിറങ്ങി റിക്കാര്‍ഡുമിട്ടു.

    ReplyDelete