Tuesday, December 21, 2010

ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 4

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ദേശീയ നിലവാരത്തില്‍; ഉദ്ഘാടനം ജനു. 5ന്

അമ്പതു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചും 70 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ദേശീയനിലവാരത്തില്‍. പ്രധാനമന്ത്രിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി (പിഎംഎസ്എസ്വൈ) പ്രകാരം പൂര്‍ത്തിയാക്കിയ 120 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് നടക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.

വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജ് ആയി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉയര്‍ന്നു. അത്യാധുനിക സൌകര്യങ്ങളോടെ നിര്‍മിച്ച കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഏതാനും മാസംമുമ്പ് പ്രവര്‍ത്തനം തുടങ്ങി. പുതിയ പോസ്റ്റ് ഗ്രാഡ്വേറ്റ് ബ്ളോക്ക്, പുതിയ ലബോറട്ടറി ബ്ളോക്ക്, നേഴ്സിങ് കോളേജ് ബ്ളോക്ക്, ഒപിഡി ബ്ളോക്ക് എന്നിവയും പൂര്‍ത്തിയാക്കി. എംആര്‍ഐ സ്കാനിങ് മെഷീന്‍, സിടി സ്കാനിങ് മെഷീന്‍, അള്‍ട്രാ സൌണ്ട് സ്കാനറുകള്‍, കാത്ത്ലാബ്, ഹാര്‍ട്ട് ലങ് മെഷീന്‍,ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള എച്ച്ഡിആര്‍ സിസ്റം, സിടി സിമുലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഇതിനകം സ്ഥാപിച്ചു. പിഎംഎസ്എസ്വൈ സ്കീമിലേക്ക് കേരളത്തെ ഏറ്റവും വൈകിയാണ് തെരഞ്ഞെടുത്തതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആദ്യം പൂര്‍ത്തിയാക്കി കേരളം വീണ്ടും മാതൃകയായി. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനവിഹിതമായി 20 കോടി രൂപയും വിനിയോഗിച്ചു.

ദേശാഭിമാനി 211210

മാവൂരിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു

കുന്നമംഗലം: മാവൂര്‍ കണ്ണിപറമ്പിലെ മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി എളമരം കരീമിന്റെ  അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ വെച്ച് മാനേജിങ് ട്രസ്റ്റി ഡോ. ഹഫ്സത്ത് കാദര്‍കുട്ടി ഉടമസ്ഥാവകാശരേഖകള്‍ ജില്ലാ കളക്ടര്‍ പി.ബി.സലീമിനു കൈമാറി. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

1996ല്‍ രജിസ്റ്റര്‍ചെയ്ത ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് എംസിഐആര്‍സി പ്രവര്‍ത്തിച്ചിരുന്നത്. 1998ല്‍ തമിഴ്നാട് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാബീവിയായിരുന്നു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2001ല്‍ കേരള ഗവര്‍ണര്‍ സുഖ്ദേവ്സിങ് കാങ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വാര്‍ഡുകള്‍ ഉദ്ഘാടനംചെയ്തു. ട്രസ്റ്റിനുകീഴിലുള്ള 7.34 ഏക്കര്‍ സ്ഥലവും കെട്ടിടവും ലബോറട്ടറി സൌകര്യവുമുള്‍പ്പെടെ സര്‍ക്കാരിന് സൌജന്യമായി നല്‍കാന്‍ കഴിഞ്ഞവര്‍ഷമാണ് തീരുമാനമായത്. ക്യാന്‍സര്‍ സെന്റര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ കുന്നമംഗലം ബ്ളോക്ക് പ്രസിഡന്റുമായ വി ബാലകൃഷ്ണന്‍നായര്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഉപകേന്ദ്രമെന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാറുന്നതോടെ വിദഗ്ധചികിത്സ ഇവിടെ ലഭ്യമാവും.

മാവൂരിലെ കാന്‍സര്‍ സെന്ററിനെ ഗവേഷണ സൌകര്യങ്ങളോടു കൂടിയ ഗ്രാമീണ സേവന കേന്ദ്രമായി വികസിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. തലശ്ശേരിയിലെ കാന്‍സര്‍ സെന്റര്‍ ബിരുദാനന്തര പഠനത്തിനുള്ള സ്ഥാപനമായിരിക്കും. ഈ രണ്ട് സ്ഥാപനങ്ങളും മലബാറിലെ കാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

(ഹിന്ദു, ദേശാഭിമാനി പത്രവാര്‍ത്തകളില്‍ നിന്ന് തയ്യാറാക്കിയത്)

വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക് 300 രൂപ ആനുകൂല്യം

കോഴിക്കോട്: ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക് 300 രൂപയുടെ ആനുകൂല്യം നല്‍കുമെന്ന് ആരോഗ്യ മന്ത്രി പി കെ ശ്രീമതി പറഞ്ഞു. വികലാംഗര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 300 രൂപയുടെ പ്രതിമാസ പെന്‍ഷനു പുറമെയാണിത്. അവരെ പരിചരിക്കുന്നതുകൊണ്ട് മറ്റ് ജോലിക്ക് പോകാന്‍ പറ്റാത്തവരെന്ന നിലയ്ക്കാണ് പെന്‍ഷനെന്ന് മന്ത്രി അറിയിച്ചു. ജനുവരി ഒന്നു മുതല്‍ ഇത് കിട്ടിത്തുടങ്ങും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭരണകൂടം നല്‍കുന്ന 10.48 ലക്ഷം രൂപയുടെ വികലാംഗ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

വികസനക്കുതിപ്പിനൊരുങ്ങി മലബാര്‍ കോട്ടണ്‍മില്‍

കോഴിക്കോട്: നാലാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ വികസനക്കുതിപ്പിനൊരുങ്ങുകയാണ് തിരുവണ്ണൂരിലെ മലബാര്‍ കോട്ടണ്‍ മില്‍. 23 കോടിയാണ് മൂന്നും നാലും ഘട്ടത്തില്‍ ചെലവിട്ടത്. നാലാംഘട്ടം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം 31ന് നടക്കും. ലാഭത്തിലായ ഈ പൊതുമേഖലാസ്ഥാപനം കയറ്റുമതിയിലേക്ക് പ്രവേശിക്കുന്നതോടെ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാവും.

യുഡിഎഫ് കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനം എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് മുന്നേറ്റം തുടങ്ങിയത്. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 36.6 കോടി രൂപയാണ് അനുവദിച്ചത്. ഒന്നും രണ്ടും ഘട്ടത്തില്‍ 13.6 കോടിയും ജൂലൈയില്‍ തുടങ്ങിയ മൂന്നും നാലുംഘട്ട നവീകരണത്തിന് 23 കോടിയും ചെലവിട്ടു. നവീകരണത്തിന്റെ ഭാഗമായി 35 ലക്ഷം വിലവരുന്ന കോംബര്‍ എന്ന മൂന്നു യന്ത്രങ്ങള്‍ സ്ഥാപിച്ചു. മൂല്യവര്‍ധിത ഉല്‍പാദനത്തിന് വഴിയൊരുക്കുന്നതാണ് കോംബര്‍. നവീകരണം പൂര്‍ത്തിയാകുന്നതോടെ സ്പിന്നിങ് മെഷീനുകളുടെ എണ്ണം 22 ആകും. ഇതോടെ ദിവസം 4500 കിലോ നൂല്‍ ഉല്‍പാദിപ്പിക്കാനാകും. സ്പിന്‍ഡലുകളുടെ എണ്ണം 25,344 ആവും.

നിലവില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മാത്രമാണ് തിരുവണ്ണൂര്‍ കോട്ട മില്ലിന് വില്‍പന കേന്ദ്രം ഉള്ളത്. 102 ലക്ഷം രൂപ വിലയുള്ള ഓട്ടോ കോണര്‍ സ്ഥാപിക്കുന്നതോടെ കയറ്റുമതികൂടി നടത്താനാകും. ഇത്തരം രണ്ട് യന്ത്രങ്ങള്‍ ഉദ്ഘാടനത്തിന് മുമ്പ്തന്നെ സജ്ജീകരിക്കുമെന്ന് എംഡി പി ഒ ജോര്‍ജ് പറഞ്ഞു. നവീകരണത്തിനുശേഷം ഈ വര്‍ഷം ഒരു ലക്ഷം രൂപയുടെ ലാഭമായിരുന്നു പദ്ധതി തയ്യാറാക്കുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ. ഇതിനകം 47 ലക്ഷം രൂപ ലാഭമുണ്ടായി. കയറ്റുമതിയിലേക്ക് കടക്കുന്നതോടെ വന്‍ലാഭത്തിലേക്ക് കുതിക്കും. ട്രെയിനിമാര്‍ ഉള്‍പ്പെടെ 280 തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പേരെ നിയമിക്കേണ്ടിവരും. അഞ്ഞൂറോളം തൊഴിലാളികളുണ്ടായിരുന്ന മില്‍ യുഡിഎഫ് ഭരണത്തിലാണ് അടച്ചുപൂട്ടിയത്. .

ഈ മാതൃക രാജ്യത്തിന്റെ നെറുകയില്‍

കോഴിക്കോട്: പ്ളാസ്റ്റിക് മാലിന്യത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ജില്ലയില്‍ നടക്കുന്ന പ്രചാരണപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ 616 ജില്ലകള്‍ക്കും കോഴിക്കോട് മാതൃകയാവുന്നു. വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളിലേക്കും ക്രമേണ വിദ്യാര്‍ഥി-യുവജന-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും പടരുന്ന മാലിന്യവിരുദ്ധ വികാരം നാള്‍ക്കുനാള്‍ വിജയത്തിലേക്ക്. കോഴിക്കോട്ടെ 1200-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്ളാസ്റ്റിക്മാലിന്യമുക്തമായി 22ന് പ്രഖ്യാപിക്കും. തുടര്‍ന്ന് അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ പ്ളാസ്റ്റിക്മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനാണ് പരിപാടി.

പുനരുല്‍പ്പാദനം സാധ്യമല്ലാത്ത, 30 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ 20ന് ശേഷം ജില്ലയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് കലക്ടര്‍ പി ബി സലീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഇതാണ് പ്ളാസ്റ്റിക്മാലിന്യമുക്ത പദ്ധതിയുടെ ഒന്നാംഘട്ടം. ഇതിന്റെ തുടര്‍ച്ചയായി, ഡിസ്പോസിബിള്‍ പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനം ശക്തമാക്കും. ക്യാരിബാഗ്, പാത്രങ്ങള്‍, കപ്പ്, കൊടിതോരണം, ഫ്ളക്സ് എന്നിവയെല്ലാം ഒഴിവാക്കാനാണ് ആവശ്യപ്പെടുക. ഇവക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും പ്രോത്സാഹനം നല്‍കും. ഇത് മൂന്നാംഘട്ട പ്രവര്‍ത്തനമാണ്. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, നദികള്‍, തോടുകള്‍, വനമേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പ്ളാസ്റ്റിക്കുകളും കുപ്പികളും പുറത്തെടുത്ത് വൃത്തിയാക്കുകയാണ് നാലാംഘട്ടം. ജനുവരി 30ന് 'പ്ളാസ്റ്റിക് മാലിന്യമുക്ത ജില്ല'യായി കോഴിക്കോടിനെ പ്രഖ്യാപിക്കും. ഇതിന് ശേഷമുണ്ടാകുന്ന പ്ളാസ്റ്റിക്മാലിന്യം ജില്ലയിലെ 1500 കേന്ദ്രങ്ങളിലായി ശേഖരിച്ച് റീസൈക്കിള്‍ യൂണിറ്റുകളിലേക്ക് മാറ്റുന്നതാണ് അഞ്ചാംഘട്ടം.

ജില്ലയില്‍ 6,20,000 വീടുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അഞ്ച് ലക്ഷം വീടുകളില്‍നിന്നും കുട്ടികളുണ്ടാവും. ഇവരിലൂടെ സ്കൂള്‍ കേന്ദ്രീകരിച്ച് പ്ളാസ്റ്റിക്മാലിന്യം ശേഖരിക്കും. പുറമെ 300 സംഭരണകേന്ദ്രങ്ങള്‍കൂടി തുറക്കും. ഇങ്ങനെ ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ പുനരുല്‍പ്പാദിപ്പിക്കാന്‍ 12 യൂണിറ്റുകള്‍ ആരംഭിക്കും. ഏഴെണ്ണത്തിന് ഇതിനകം തീരുമാനമായി. പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 26ന് അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ 76 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ജനുവരി 22ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ജില്ലയിലാകെ ക്വിറ്റ് പ്ളാസ്റ്റിക് ഡേ ആചരിക്കും. പറമ്പ്, പാടം, പൊതുവഴി തുടങ്ങി എല്ലായിടത്തുനിന്നും പ്ളാസ്റ്റിക്മാലിന്യം പെറുക്കി എടുക്കലാണ് ഇതിന്റെ ഭാഗമായി ചെയ്യുക. 31ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ പ്ളാസ്റ്റിക് മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജനുവരി അഞ്ചിന് ആരോഗ്യമേഖലയിലും എട്ടിന് വനമേഖലയിലും 10ന് റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇതേ പ്രഖ്യാപനം നടത്തും. ജനുവരി 15ന് വാണിജ്യ സ്ഥാപനങ്ങള്‍ ഇതേറ്റെടുക്കും. റ്റെടുക്കും. 20ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ്/കോര്‍പറേഷന്‍ ഡിവിഷനുകളും 25ന് പഞ്ചായത്ത് -കോര്‍പറേഷന്‍-മുനിസിപ്പാലിറ്റികളും പ്ളാസ്റ്റിക്മാലിന്യ മുക്തമായി പ്രഖ്യാപിക്കും.

തിരുവനന്തപുരം നഗരസഭ സംസ്ഥാനത്തിന് മാതൃക; മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കാന്‍ പദ്ധതി

വീടുകളിലെയും ഫ്ളാറ്റ് സമുച്ചയങ്ങളിലെയും മാലിന്യം സംസ്കരിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പുതിയ പദ്ധതി ഒരുങ്ങുന്നു. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്കരിക്കാനുള്ള പദ്ധതിക്കാണ് രൂപംനല്‍കുന്നത്. സംസ്ഥാനത്തെ മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതി ഉടന്‍ നടപ്പാകും. ബയോഗ്യാസ് പ്ളാന്റ്, മണ്ണിര കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നീ മൂന്ന് സംവിധാനമാണ് ഇതിനായി കോര്‍പറേഷന്‍ നടപ്പാക്കുന്നത്. സ്ഥലപരിമിതി അനുസരിച്ച് ജനങ്ങള്‍ക്ക് ഏതു മാര്‍ഗം വേണമെന്ന് തീരുമാനിക്കാം.

മാലിന്യസംസ്കരണത്തില്‍നിന്നുള്ള ജൈവവളം ഫലവൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ഉപയോഗിക്കാം. സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികളാകും സംസ്കരണ യൂണിറ്റ് സ്ഥാപിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുപ്രകാരം ബയോഗ്യാസ് പ്ളാന്റ് വലുതിന് പതിനായിരം, ചെറുതിന് 3500, മണ്ണിര കമ്പോസ്റിന് 800, റിങ് കമ്പോസ്റിന് 1200 രൂപ എന്നിങ്ങനെ ഈടാക്കും. ബയോഗ്യാസ് പ്ളാന്റ് വലുതിനൊഴികെ 50 ശതമാനം സബ്സിഡി കോര്‍പറേഷന്‍ നല്‍കും. പദ്ധതിയുടെ ആദ്യഘട്ടം മുട്ടട വാര്‍ഡിലും തുടര്‍ന്ന് മറ്റ് വാര്‍ഡുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി മേയര്‍ കെ ചന്ദ്രിക പറഞ്ഞു. കഴക്കൂട്ടം മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിന്റെ രണ്ടാംഘട്ട പണി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി എസ് പുഷ്പലത അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന ഏജന്‍സികളുമായി മേയര്‍ കെ ചന്ദ്രിക, ഹെല്‍ത്ത് ഓഫീസര്‍ ഡി ശ്രീകുമാര്‍, ആരോഗ്യ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് പുഷ്പലത എന്നിവര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തി.
(രജിലാല്‍)

വിവിധ ദിവസങ്ങളിലെ ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജ് ആയി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉയര്‍ന്നു. അത്യാധുനിക സൌകര്യങ്ങളോടെ നിര്‍മിച്ച കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഏതാനും മാസംമുമ്പ് പ്രവര്‍ത്തനം തുടങ്ങി. പുതിയ പോസ്റ്റ് ഗ്രാഡ്വേറ്റ് ബ്ളോക്ക്, പുതിയ ലബോറട്ടറി ബ്ളോക്ക്, നേഴ്സിങ് കോളേജ് ബ്ളോക്ക്, ഒപിഡി ബ്ളോക്ക് എന്നിവയും പൂര്‍ത്തിയാക്കി. എംആര്‍ഐ സ്കാനിങ് മെഷീന്‍, സിടി സ്കാനിങ് മെഷീന്‍, അള്‍ട്രാ സൌണ്ട് സ്കാനറുകള്‍, കാത്ത്ലാബ്, ഹാര്‍ട്ട് ലങ് മെഷീന്‍,ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള എച്ച്ഡിആര്‍ സിസ്റം, സിടി സിമുലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും ഇതിനകം സ്ഥാപിച്ചു. പിഎംഎസ്എസ്വൈ സ്കീമിലേക്ക് കേരളത്തെ ഏറ്റവും വൈകിയാണ് തെരഞ്ഞെടുത്തതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ആദ്യം പൂര്‍ത്തിയാക്കി കേരളം വീണ്ടും മാതൃകയായി. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനവിഹിതമായി 20 കോടി രൂപയും വിനിയോഗിച്ചു.

    ReplyDelete