Thursday, December 23, 2010

കേന്ദ്രത്തിന്റെ യുഎസ് വിധേയത്വം പുറത്തുവന്നു: കാരാട്ട്

ന്യൂഡല്‍ഹി: അമേരിക്കയുടെ സഖ്യകക്ഷിയാകാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രതയാണ് വിക്കിലീക്സ് വെളിപ്പെടുത്തലില്‍ വ്യക്തമാവുന്നതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും രാഷ്ട്രീയത്തിലും അമേരിക്ക നടത്തുന്ന ഇടപെടലിന്റെ തീവ്രതയും ഇതോടെ വെളിപ്പെട്ടു-ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്സ് സംഘടിപ്പിച്ച 'വികിലീക്ക്സ്, റാഡിയ ടേപ്പ്സ്, പെയ്ഡ്ന്യൂസ്' സെമിനാറില്‍ കാരാട്ട് പറഞ്ഞു.

വിക്കിലീക്സ് രേഖകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ആഴം വ്യക്തമാകാന്‍ ഇതുതന്നെ ധാരാളം. ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദിന് യാത്രാമധ്യേ ഇടത്താവളം നല്‍കിയതുപോലും ക്ഷമാപണത്തോടെയാണ് ഇന്ത്യ വിശദീകരിച്ചത്. ഇറാനുമായി ഗാഢബന്ധം ഉണ്ടാക്കില്ലെന്ന ഉറപ്പും നല്‍കുന്നുണ്ട്. ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് അമേരിക്കന്‍ സമ്മര്‍ദംകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ അമേരിക്കയ്ക്കുള്ള താല്‍പ്പര്യം രേഖകളില്‍നിന്ന് മനസിലാക്കാം. അമേരിക്കയുമായി തന്ത്രപരബന്ധം സ്ഥാപിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍ പരസ്യമായി ഇക്കാര്യം സമ്മതിക്കാന്‍ വിസമ്മതിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പറയുന്നത് തങ്ങള്‍ സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നതെന്ന് ബോധ്യപ്പെടുത്താന്‍ അനുവദിക്കണമെന്നാണ്. അമേരിക്ക പരസ്യമായി ഒരാവശ്യവും ഉന്നയിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ രേഖയും പുറത്തുവരുന്നതോടെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പൂര്‍ണരൂപം വ്യക്തമാകും.

വിക്കിലീക്സ് എഡിറ്റര്‍ ജൂലിയന്‍ അസാഞ്ചെയെ ഹൈടെക് ഭീകരവാദിയായാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവാകട്ടെ അസാഞ്ചെക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നും പറഞ്ഞു. ചൈനയും അതിനെ പിന്തുണച്ചു. എന്നാല്‍, നൊബേല്‍ സമിതി അസാഞ്ചെക്ക് പുരസ്കാരം നല്‍കുമെങ്കില്‍ ഇന്ത്യ ആ ചടങ്ങില്‍ പങ്കെടുക്കാനിടയില്ല. അമേരിക്ക ഹൈടെക് ഭീകരവാദിയെന്ന് വിളിക്കുന്ന ഒരാള്‍ക്കുള്ള സമ്മാനദാനച്ചടങ്ങില്‍ അവരുടെ തന്ത്രപരപങ്കാളിയായ ഇന്ത്യക്ക് പങ്കെടുക്കാനാവില്ല. ചൈനീസ് വിമതന് നൊബേല്‍ നല്‍കിയ പുരസ്കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുത്തിരുന്നു. പ്രതിരോധ രംഗത്തെ ഇടപാടുകളാണ് ഇന്ത്യയുമായി അടുക്കാന്‍ അമേരിക്കയെ ഏറെ പ്രേരിപ്പിച്ചത്-കാരാട്ട് പറഞ്ഞു. പ്രതിരോധചട്ടക്കൂട് കരാര്‍ ഒപ്പിട്ടശേഷമാണ് ആണവകരാര്‍ ഒപ്പുവയ്ക്കാന്‍പോലും അമേരിക്ക തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം സംബന്ധിച്ച ഇടതുപക്ഷ നിരീക്ഷണം ശരിവയ്ക്കുന്നതാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലെന്ന് സിപിഐ സെക്രട്ടറി ഡി രാജ പറഞ്ഞു. പ്രേംശങ്കര്‍ ഝാ, പരജോയ് താക്കുര്‍ത്ത, എസ് കെ പാണ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ദേശാഭിമാനി 231210

1 comment:

  1. അമേരിക്കയുടെ സഖ്യകക്ഷിയാകാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രതയാണ് വിക്കിലീക്സ് വെളിപ്പെടുത്തലില്‍ വ്യക്തമാവുന്നതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും രാഷ്ട്രീയത്തിലും അമേരിക്ക നടത്തുന്ന ഇടപെടലിന്റെ തീവ്രതയും ഇതോടെ വെളിപ്പെട്ടു-ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്സ് സംഘടിപ്പിച്ച 'വികിലീക്ക്സ്, റാഡിയ ടേപ്പ്സ്, പെയ്ഡ്ന്യൂസ്' സെമിനാറില്‍ കാരാട്ട് പറഞ്ഞു.

    ReplyDelete