Saturday, December 25, 2010

ഗെയിംസ് അഴിമതി: ഒന്നും ഒറ്റയ്ക്ക് ചെയ്തതല്ലെന്ന് കല്‍മാഡി

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടകസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയുടെ ഡല്‍ഹിയിലും പുണെയിലും മുംബൈയിലുമുള്ള വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. റെയ്ഡിനോട് പ്രതികരിക്കവെ, താന്‍ ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്ന് കല്‍മാഡി പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഗെയിംസിന് മൊത്തം ചെലവഴിച്ച തുകയുടെ അഞ്ച് ശതമാനം മാത്രമാണ് സംഘാടകസമിതി വിനിയോഗിച്ചതെന്ന് കല്‍മാഡി അവകാശപ്പെട്ടു. കുറ്റം തെളിയുംവരെ താന്‍ നിരപരാധിയാണ്. വിവിധ കമ്മിറ്റികളുടെ അംഗീകാരത്തോടെയാണ് എല്ലാംചെയ്തത്. സിബിഐയോട് നന്നായി സഹകരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല- കല്‍മാഡി പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് സിബിഐ ഡയറക്ടര്‍ ആവശ്യപ്പെട്ടതില്‍ കല്‍മാഡി ആശ്ചര്യം പ്രകടിപ്പിച്ചു.

ഇതിനിടെ തിഹാര്‍ ജയിലില്‍ കഴിയുന്ന കോമണ്‍‌വെല്‍ത്ത് സംഘാടകസമിതിയിലെ പ്രമുഖരായ ടി എസ് ദര്‍ബാരിയെയും സഞ്ജയ് മൊഹിന്ദ്രുവിനെയും കൊല്ലാന്‍ ജയിലധികൃതര്‍ ആയുധം നല്‍കിയെന്ന രണ്ടു ജീവപര്യന്തം തടവുകാരുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഏറ്റെടുത്തു.

കല്‍മാഡിയുടെ ഡല്‍ഹിയിലും പുണെയിലും സെന്‍ട്രല്‍ മുംബൈയിലുമുള്ള വീടുകളില്‍ രാവിലെ ഏഴിനാരംഭിച്ച റെയ്ഡ് എട്ടു മണിക്കൂര്‍ നീണ്ടു. സിബിഐയുടെ പത്തംഗസംഘം കല്‍മാഡിയുടെയും പേഴ്സണല്‍ സെക്രട്ടറി മനോജ് ഭുരെയുടെയും വീടുകളില്‍ ഒരേസമയത്താണ്‍ തെരച്ചില്‍ നടത്തിയത്. ഗെയിംസ് സംഘാടകസമിതിയുടെ പ്രവര്‍ത്തനം രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് വ്യക്തമായെന്നും റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ക്രമക്കേടിന്റെ നിര്‍ണായക തെളിവുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഗെയിംസിന്റെ ടെന്‍ഡര്‍, ബജറ്റ്, കരാര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ സുപ്രധാന ഫയലുകളാണ് സംഘാടകസമിതി ഓഫീസില്‍നിന്ന് കാണാതായത്. രേഖകളില്‍ കൃത്രിമം നടന്നെന്ന് വ്യക്തമായിട്ടുണ്ടെന്നും ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നും സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സംഘാടകസമിതിയില്‍ കല്‍മാഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ച ടി എസ് ദര്‍ബാരി, സഞ്ജയ് മൊഹീന്ദ്രു, എം ജയചന്ദ്രന്‍ എന്നിവരെ അറസ്റുചെയ്ത സിബിഐ കല്‍മാഡിക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്. കല്‍മാഡിയെയും കൂട്ടാളിയായ ലളിത് ഭാനോട്ടിനെയും സംഘാടകസമിതിയുടെ തലപ്പത്തുനിന്ന് മാറ്റണമെന്നും അല്ലാത്തപക്ഷം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നേരത്തെ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് നിരസിച്ചു. ഗെയിംസ് ക്രമക്കേടുകളുടെ പേരില്‍ മൂന്ന് കേസ് രജിസ്റര്‍ചെയ്ത സിബിഐ സംഘാടകസമിതി ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മയുടെയും ലളിത് ഭാനോട്ടിന്റെയും വീടുകള്‍ നവംബര്‍ 30ന് റെയ്ഡ് ചെയ്തിരുന്നു. സ്കോര്‍ ബോഡിന് സ്വിസ് കമ്പനിയുമായി നടത്തിയ 107 കോടി രൂപയുടെ കരാറിലെ അഴിമതിയെക്കുറിച്ചാണ് ഒരു കേസ്. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ തയ്യാറെടുപ്പുകള്‍ക്ക് ലണ്ടനിലെ എ എം ഫിലിംസിന് വഴിവിട്ട് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ട് കേസ്.
(വിജേഷ് ചൂടല്‍)

deshabhimani 251210

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടകസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിയുടെ ഡല്‍ഹിയിലും പുണെയിലും മുംബൈയിലുമുള്ള വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. റെയ്ഡിനോട് പ്രതികരിക്കവെ, താന്‍ ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്ന് കല്‍മാഡി പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഗെയിംസിന് മൊത്തം ചെലവഴിച്ച തുകയുടെ അഞ്ച് ശതമാനം മാത്രമാണ് സംഘാടകസമിതി വിനിയോഗിച്ചതെന്ന് കല്‍മാഡി അവകാശപ്പെട്ടു. കുറ്റം തെളിയുംവരെ താന്‍ നിരപരാധിയാണ്. വിവിധ കമ്മിറ്റികളുടെ അംഗീകാരത്തോടെയാണ് എല്ലാംചെയ്തത്. സിബിഐയോട് നന്നായി സഹകരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല- കല്‍മാഡി പറഞ്ഞു.

    ReplyDelete