Sunday, January 23, 2011

കര്‍ണാടക: സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേയ്ക്ക്

കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വടംവലി തുറന്ന പോരിലേയ്ക്ക്. ഭൂമി കൈമാറ്റ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നടപടിയുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യദ്യൂരപ്പ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം യദ്യൂരപ്പയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രോസിക്യൂഷന്‍ അനുമതിയെ ന്യായീകരിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ ബി ജെ പി നടത്തിയ സംസ്ഥാന ബന്ദ് പലയിടത്തം അക്രമാസക്തമായി. അതിനിടെ യദ്യൂരപ്പയ്‌ക്കെതിരെ അഴിമതിക്കുറ്റത്തിന് ബംഗളൂരു കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.

യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഭരണപക്ഷം സംസ്ഥാനത്ത് ആഹ്വാനം നല്‍കിയ ബന്ദ് ജനജീവിതത്തെ ബാധിച്ചു. ഗര്‍ണറുടെ നടപടി പുനപ്പരിശോധിക്കണമെന്നും അദ്ദേഹത്തെ കേന്ദ്രം തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ദ്. കടകള്‍ക്കെതിരെയും ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായതായി പൊലീസ് അധികൃതര്‍ പറഞ്ഞു. ദാവന്‍ഗരി ജില്ലയിലെ ഹോണാലിയില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകള്‍ ബന്ദ് അനുകൂലികള്‍ അഗ്നിക്കിരയാക്കി.

ഗര്‍ണറുടെ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യദ്യൂരപ്പ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏജന്റിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരമൊരു ഗവര്‍ണരുടെ നടപടിയുടെ പേരില്‍ മുഖ്യമന്ത്രിപദം രാജിവയ്ക്കില്ല. ആരോപണങ്ങളുടെ പേരില്‍ ആരും രാജിവച്ച കീഴ്‌വഴക്കമില്ലെന്ന് അവകാശപ്പെട്ട യദ്യൂരപ്പ കാലിത്തീറ്റ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് രാജിവച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിച്ചില്ല.

അഴിമതി നിരോധന നിയമത്തിലെ 19 (1), ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് എന്നിവ അനുസരിച്ച് യദ്യൂരപ്പയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് പറഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

സംസ്ഥാന നിയമ മന്ത്രി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ഉത്തരവിന്റെ കോപ്പി ആവശ്യപെട്ടു. സുദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നതായും ഉത്തരവിന്റെ കോപ്പി നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായിട്ടുണ്ടെന്നും ഗവര്‍ണരെ സന്ദര്‍ശിച്ചതിന് ശേഷം  സുരേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരവിന്റെ കോപ്പി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു. എല്ലാ രീതിയിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ നടപടിയെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് തിങ്കളാഴ്ചയ്ക്കകം തന്നെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബി ജെ പി നേതാവ് എച്ച് എന്‍ അനന്തകുമാറിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത്  ധര്‍ണ നടത്തി. ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ബംഗളുരു  നഗരത്തില്‍ മാത്രം 200 അധികം പേരെ കരുതല്‍ തടങ്കലിലാക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദ്‌രി പറഞ്ഞു.

യദ്യൂരപ്പയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടിയ അഭിഭാഷകരില്‍ ഒരാളാണ് ബംഗളൂരു കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ജനയുഗം 230111

1 comment:

  1. കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വടംവലി തുറന്ന പോരിലേയ്ക്ക്. ഭൂമി കൈമാറ്റ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നടപടിയുടെ പേരില്‍ രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യദ്യൂരപ്പ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം യദ്യൂരപ്പയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രോസിക്യൂഷന്‍ അനുമതിയെ ന്യായീകരിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ ബി ജെ പി നടത്തിയ സംസ്ഥാന ബന്ദ് പലയിടത്തം അക്രമാസക്തമായി. അതിനിടെ യദ്യൂരപ്പയ്‌ക്കെതിരെ അഴിമതിക്കുറ്റത്തിന് ബംഗളൂരു കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.

    ReplyDelete