Thursday, January 20, 2011

നാലു ജില്ലകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് നാലു ജില്ല സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 22നു ചാലക്കുടിയില്‍ നടക്കും. രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തുന്ന രണ്ടാമത്തെ ജില്ലയാണ് തൃശൂര്‍. കഴിഞ്ഞവര്‍ഷം പാലക്കാട് ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയിരുന്നു. ഫെബ്രുവരി 19ന് ആലപ്പുഴ, എറണാകളും ജില്ലകള്‍ കൂടി സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് തൃശൂര്‍ ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുക. സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്വിച്ചോണ്‍ നിര്‍വഹിക്കും.

ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം നേടിയ നിയോജകമണ്ഡലം എന്ന പദവിയുള്ള ഇരിങ്ങാലക്കുട ഉള്‍പ്പെടെ 14 മണ്ഡലമാണ് തൃശൂര്‍ ജില്ലയിലുള്ളത്. കൊടകര, നാട്ടിക, ചേലക്കര, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, ഗുരുവായൂര്‍, മണലൂര്‍, തൃശൂര്‍, കുന്നംകുളം, മാള, ചേര്‍പ്പ്, ഒല്ലൂര്‍ തുടങ്ങിയ മണ്ഡലങ്ങളുടെയും സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയിരുന്നു. ചാലക്കുടി മണ്ഡലത്തിന്റെ പ്രഖ്യാപനം 18നു മന്ത്രി പാലോളി മുഹമ്മദുകുട്ടി നിര്‍വഹിച്ചു. ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തോട് അനുബന്ധിച്ച് സമ്മേളനനഗരിയില്‍ 'വിദ്യുത് 2011' പ്രദര്‍ശനം ആരംഭിച്ചു. വിവിധ ശാസ്ത്ര-വിജ്ഞാന വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ പ്രചാരണാര്‍ഥം തൃശൂര്‍ സ്വരാജ്റൌണ്ടില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍റാലി സമ്മേളനനഗരിയില്‍ സമാപിച്ചു. വൈദ്യുതിജീവനക്കാര്‍ ചിട്ടപ്പെടുത്തിയ വൈദ്യുതി വിജ്ഞാന കലാജാഥ 21നു സമ്മേളനനഗരിയില്‍ സമാപിക്കും.

കേരളത്തിലെ 140 നിയോജക മണ്ഡലത്തില്‍ 52ലും സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അമ്പതിലേറെ മണ്ഡലത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി വരികയാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് 100 നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. അതിരപ്പിള്ളിയുടെ കാര്യത്തില്‍ കൃത്രിമമായ റിപ്പോര്‍ട്ടുണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

ദേശാഭിമാനി 200111

2 comments:

  1. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് നാലു ജില്ല സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 22നു ചാലക്കുടിയില്‍ നടക്കും. രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തുന്ന രണ്ടാമത്തെ ജില്ലയാണ് തൃശൂര്‍. കഴിഞ്ഞവര്‍ഷം പാലക്കാട് ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയിരുന്നു. ഫെബ്രുവരി 19ന് ആലപ്പുഴ, എറണാകളും ജില്ലകള്‍ കൂടി സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് തൃശൂര്‍ ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുക. സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്വിച്ചോണ്‍ നിര്‍വഹിക്കും.

    ReplyDelete
  2. തൃശൂര്‍ ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃതജില്ലയായി. ചാലക്കുടി ടൌഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്പൂര്‍ണ വൈദ്യുതീകരണപ്രഖ്യാപനം നടത്തി. പാലക്കാടാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം തൃശൂരില്‍ വൈദ്യുതി മേഖലയില്‍ 3540 ലക്ഷം രൂപ ചെലവഴിച്ചു. 17.56 കോടി രൂപ ചെലവഴിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതി പൂര്‍ത്തിയാക്കിയത്. ഇതില്‍ 50 ലക്ഷം രൂപ എംപി ഫണ്ടും 507 ലക്ഷം എംഎല്‍എ ഫണ്ടും 135 ലക്ഷം ത്രിതല പഞ്ചായത്ത് ഫണ്ടും 11 ലക്ഷം രൂപ പട്ടികജാതി ഫണ്ടും 57 ലക്ഷം പട്ടികവര്‍ഗ ഫണ്ടും 216 ലക്ഷം രൂപ ടിആര്‍പി ഫണ്ടും ഉള്‍പ്പെടുന്നു. 396 ആദിവാസി കുടുംബങ്ങളും 3464 പട്ടികജാതി കുടുംബങ്ങളും ഉള്‍പ്പെടെ 33,976 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചു. ഒളകര, മണിയന്‍കിണര്‍, കരടിക്കുണ്ട്, അടിച്ചില്‍തൊടി കോളനികളിലും മുക്കുംപുഴ, വാച്ചുമരം, തവളക്കുഴിപ്പാറ, അരിക്കാപ്പ്, വെട്ടിവിട്ടകാട്, പാത്രക്കണ്ടം തുടങ്ങിയ കോളനികളിലും വൈദ്യുതി എത്തിച്ചു.

    ReplyDelete