Monday, January 31, 2011

ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന് ചാനല്‍ റിപ്പോര്‍ട്ട്

കൊച്ചി: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ അനുകൂലവിധി സമ്പാദിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരെ പണംകൊടുത്ത് സ്വാധീനിച്ചതായി ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. കെ എം മാണിയുടെ വിശ്വസ്തനും യുഡിഎഫ് കാലത്ത് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന കെ സി പീറ്ററാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഒളിക്യാമറയില്‍ പകര്‍ത്തിയ കെ സി പീറ്ററിന്റെ സംഭാഷണങ്ങള്‍ ലീഗ് സെക്രട്ടറി ഡോ. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ പുറത്തുവിടുകയായിരുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ അപ്പീലുകളടക്കം വിവിധ ഹര്‍ജി പരിഗണിച്ച ജസ്റിസ് കെ നാരായണക്കുറുപ്പ്, ജസ്റിസ് കെ തങ്കപ്പന്‍ എന്നിവര്‍ പണം വാങ്ങിയെന്നാണ് കെ സി പീറ്റര്‍ പറയുന്നത്. കൊച്ചിയിലെ വൈറ്റ്ഫോര്‍ട്ട്, കെ സി പീറ്ററിന്റെ പാലായ്ക്കടുത്തുള്ള കുടുംബവീട്, ഹൈക്കോടതിക്കടുത്തുള്ള വീട് എന്നിവിടങ്ങളിലെ സംഭാഷണങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. ലേ മെറിഡിയന്‍ ഹോട്ടലില്‍ ഒരു അഭിഭാഷകന്‍ എഴുതിയ വിധി ജസ്റിസ് തങ്കപ്പന്‍ കോടതിയില്‍ എഴുതി വായിക്കുകയായിരുന്നുവെന്നും കെ സി പീറ്റര്‍ വെളിപ്പെടുത്തി. ഇപ്രകാരം ജഡ്ജിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഹൈക്കോടതിയില്‍ വരുന്ന ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്യാന്‍ ചുമതലപ്പെട്ട കെ സി പീറ്റര്‍ ആ പദവിയും ജസ്റിസ് തങ്കപ്പന്റെ സഹപാഠിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് ജഡ്ജിമാരെ വിലയ്ക്കെടുത്തതെന്നും സൂചിപ്പിക്കുന്നു.

"പണം കൊടുക്കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ജസ്റിസ് തങ്കപ്പന് പണം കൊടുത്തു. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൌഫിനെ ജസ്റിസ് തങ്കപ്പന് മുട്ടിച്ചുകൊടുത്തത് ഞാനാണ്. തങ്കപ്പനെ സ്വാധീനിക്കാന്‍ മറ്റൊരാള്‍വഴി ശ്രമിച്ചിട്ട് നടക്കാത്തതിനാലാണ് റൌഫ് തന്നെ സമീപിച്ചത്“-പീറ്റര്‍ വെളിപ്പെടുത്തി.

കുഞ്ഞാലിക്കുട്ടി പ്രതിയാകുമെന്ന അവസ്ഥ വന്നപ്പോള്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് വിചാരണചെയ്ത അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതി നല്‍കിയ ഹര്‍ജി, വിചാരണ ഇന്‍ക്യാമറയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പ്രതി നല്‍കിയ ഹര്‍ജി, കേസിലെ അപ്പീല്‍വാദം എന്നിവയാണ് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റിസ് തങ്കപ്പന്റെ ബെഞ്ച് പരിഗണിച്ചത്. ഈ മൂന്ന് കേസിലും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലവിധിയുണ്ടായി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ അജിത നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റിസ് കുറുപ്പിനെയും പരിചയപ്പെടുത്തിയത് താനാണെന്ന് കെ സി പീറ്റര്‍ പറയുന്നു. കുറുപ്പിന്റെ വീട്ടിലെത്തി മരുമകനായ സണ്ണി മുഖാന്തരമാണ് പണം കൈമാറിയത്. ജസ്റിസ് കുറുപ്പ് മുകള്‍നിലയിലെ മുറിയിലായിരുന്നു. താഴെയിരുന്ന് സംസാരിച്ചശേഷം സണ്ണി മുകളിലേക്ക് പോയി. പിന്നീട് താഴെ വന്ന് പണമെടുത്ത് മുകളിലേക്ക് കൊണ്ടുപോയെന്നും കെ സി പീറ്റര്‍ പറയുന്നു. ഈ ഹര്‍ജിയില്‍ അജിതയുടെ ആവശ്യം തള്ളുകയും ചെയ്തു.

രണ്ട് ജഡ്ജിമാര്‍ക്കായി കുഞ്ഞാലിക്കുട്ടി 40 ലക്ഷം രൂപ കൊടുത്തുവെന്ന് ഇന്ത്യാവിഷന്‍ വിശദീകരിച്ചു. എന്നാല്‍ ചാനല്‍ വെളിപ്പെടുത്തല്‍ ജസ്റിസ് നാരായണക്കുറുപ്പും ജസ്റിസ് കെ തങ്കപ്പനും നിഷേധിച്ചു. തന്നെ പണവുമായി ആരും സമീപിച്ചിട്ടില്ലെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. കെ സി പീറ്റര്‍ പരിചയക്കാരനാണ്. പീറ്റര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഘട്ടം വന്നപ്പോള്‍ വിലക്കിയിരുന്നു. എന്നാലും പീറ്ററിനെതിരെ പരാതിപ്പെടില്ല. സിബിഐ അന്വേഷണം നടത്തേണ്ട ഗൌരവം ഐസ്ക്രീം കേസിനുണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയെപ്പോലെ ഉന്നതനായ വ്യക്തി ഉള്‍പ്പെട്ട കേസായതിനാല്‍ക്കൂടിയാണ് സിബിഐ അന്വേഷണം അനുവദിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. റൌഫിനെ അറിയില്ലെന്നും കെ സി പീറ്റര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും ജസ്റിസ് കെ തങ്കപ്പന്‍ പറഞ്ഞു. തന്റേതായി വാര്‍ത്താചാനലില്‍ വന്ന ദൃശ്യങ്ങളിലെ ശബ്ദം കെട്ടിച്ചമച്ചതാണെന്ന് കെ സി പീറ്റര്‍ പ്രതികരിച്ചു.

റജീനയെ ഭ്രാന്തിയാക്കാന്‍ ആശുപത്രിയിലിട്ടത് 3 ദിവസം

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെവാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കിയ റജീനയെ ഭ്രാന്തിയെന്നു മുദ്രകുത്താന്‍ ആശുപത്രിയിലിട്ടത് മൂന്നുദിവസം. കോഴിക്കോട്ടെ വിവേക് ആശുപത്രിയില്‍ 2006 മെയ് 23 മുതല്‍ 25 വരെയായിരുന്നു ചികിത്സ. കുന്ദമംഗലം കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടി പണം നല്‍കിയാണെന്ന് റജീന മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമെത്തി. ഈ സന്ദര്‍ഭത്തില്‍ റജീന സ്വബോധത്തോടെയല്ല വെളിപ്പെടുത്തല്‍ നടത്തിയതെന്ന് കോടതിയില്‍ രേഖ നല്‍കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കഴിഞ്ഞദിവസം കെ എ റൌഫ് വെളിപ്പെടുത്തിയിരുന്നു.

ഒക്സ്റോള്‍ 300 എംജി, ലോനാസെപ്, അറ്റിവന്‍ തുടങ്ങിയ മരുന്നുകളാണ് റജീനയ്ക്കു നല്‍കിയത്. ഉന്മാദത്തിനു നല്‍കുന്ന മരുന്നുകളാണിതെന്ന് മാനസികാരോഗ്യരംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തി. എന്നാല്‍, ഈ ഡോസേജ് കഴിക്കുന്നതുകൊണ്ട് അസുഖമില്ലാത്ത ഒരാള്‍ക്ക് കുറച്ചു തളര്‍ച്ച അനുഭവപ്പെടുമെന്നല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. മൂന്നുദിവസത്തെ ചികിത്സയ്ക്ക് മരുന്നു കൂടാതെ 1435 രൂപ ഈടാക്കുകയുംചെയ്തു.

ഐസ്ക്രീം കേസ് അട്ടിമറി: കുഞ്ഞാലിക്കുട്ടിക്കും റൌഫിനും എതിരെ കേസ്

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഇരകളുടെ മൊഴിമാറ്റാനും കേസ് അട്ടിമറിയ്ക്കാനും ശ്രമിച്ചതിന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, അദ്ദേഹത്തിന്റെ അടുത്ത ബന്ധു കെ എ റൌഫ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റൌഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. ക്രിമിനല്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴ് വകുപ്പുകള്‍ ചേര്‍ത്ത് കോഴിക്കോട് ടൌണ്‍പൊലീസാണ് കേസെടുത്തത്. റൌഫ് പരാമര്‍ശിച്ച മറ്റുള്ളവരെയും പിന്നീട് കേസിലുള്‍പ്പെടുത്തും. സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ പറഞ്ഞു. 59/2011 നമ്പറായാണ് ടൌണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്തകളുടെയും റൌഫിന്റെ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ അതില്‍ പറയുന്നവര്‍ക്കെതിരെയെല്ലാം അന്വേഷണം നടക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന (120 ബി), കുറ്റംചെയ്യുന്നതിന് ബാഹ്യപ്രേരണചെലുത്തല്‍(109), കൃത്രിമ രേഖ ചമയ്ക്കല്‍ (465, 468), കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തില്‍ പണംകൊടുത്ത് സാക്ഷികളെ സ്വാധീനിക്കല്‍ (214), വിചാരണയിലിരിക്കുന്ന കേസില്‍ വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ സാക്ഷികളെ ഹാജരാക്കല്‍ (193), പൊതുവായ ദുരുദ്ദേശ്യം(34) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തുടരന്വേഷണത്തിലേ പ്രതികള്‍ ആരൊക്കെയെന്ന് പറയാനാകൂവെന്നും കമീഷണര്‍ പറഞ്ഞു. നടക്കാവ് പൊലീസ് 282/97 നമ്പറായി ചാര്‍ജ്ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കാനും മുന്‍മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി യുടെ പേര് കേസില്‍ വരാതിരിക്കാനും വേണ്ടി സാക്ഷികള്‍ക്കും മറ്റും പണം കൊടുക്കുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. രണ്ടുവര്‍ഷത്തിലേറെ തടവു ലഭിക്കുന്നതാണ് മിക്ക വകുപ്പും.

റെജീനയും റജുലയും ഉള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ചു എന്ന് കെ എ റൌഫ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളാണ് കേസെടുക്കുന്നതിലേക്ക് എത്തിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നതില്‍ പ്രമുഖനായ അഭിഭാഷകനും പങ്കുണ്ട് എന്ന് റൌഫ് പറഞ്ഞിരുന്നു. ഇദ്ദേഹം പിന്നീട് ഹൈക്കോടതിയില്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായി.

ഐസ്ക്രീം പെണ്‍‌വാണിഭക്കേസ് പുനരന്വേഷിക്കാന്‍ നിയമ തടസ്സമില്ലെങ്കില്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്നും കോടതിയുടെ അനുമതി ആവശ്യമാണെങ്കില്‍ അതിനുള്ള നടപടി സ്വകരിക്കുമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരിലെ കീച്ചേരിയില്‍ പറഞ്ഞു. കോടതി പരിഗണിച്ച വിഷയമായതിനാല്‍ അന്വേഷണസാധ്യത പരിശോധിക്കും. ഐസ്ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ നിയമവിരുദ്ധമാര്‍ഗം സ്വീകരിച്ചെന്ന റൌഫിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതെന്ന് കോടിയേരി കാസര്‍കോട്ട് പറഞ്ഞു. റൌഫിന്റെ വെളിപ്പെടുത്തലും പുറത്തുവന്ന രേഖകളും പരിശോധിക്കുമ്പോള്‍ പ്രതികള്‍ നിയമവിരുദ്ധനടപടി സ്വീകരിച്ചിട്ടുണ്ടാകുമെന്ന കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദേശാഭിമാനി 310111

6 comments:

  1. ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ അനുകൂലവിധി സമ്പാദിക്കാന്‍ കുഞ്ഞാലിക്കുട്ടി കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാരെ പണംകൊടുത്ത് സ്വാധീനിച്ചതായി ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. കെ എം മാണിയുടെ വിശ്വസ്തനും യുഡിഎഫ് കാലത്ത് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന കെ സി പീറ്ററാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഒളിക്യാമറയില്‍ പകര്‍ത്തിയ കെ സി പീറ്ററിന്റെ സംഭാഷണങ്ങള്‍ ലീഗ് സെക്രട്ടറി ഡോ. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ പുറത്തുവിടുകയായിരുന്നു.

    ReplyDelete
  2. ഇന്ത്യാവിഷന്‍ വാര്‍ത്തയില്‍ താന്‍ ഇടപെടാറില്ലെന്ന് മുനീര്‍

    കോഴിക്കോട്: ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് താന്‍ നേരത്തെ അറിയാറില്ലെന്ന് ഇന്ത്യാവിഷന്‍ ചെയര്‍മാനും മുസ്ലിം ലീഗ് സെക്രട്ടറിമാരിലൊരാളുമായ എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നാലു മാസമായി നടത്തിയ അന്വേഷണത്തെക്കുറിച്ചറിവില്ല. അവസാനദിവസങ്ങളിലാണ് തനിക്ക് ഈ വിവരം കിട്ടുന്നത്. ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് സ്വതന്ത്രമാണ്. വാര്‍ത്ത കൊടുക്കാന്‍ തീരുമാനിച്ചത് എഡിറ്റോറിയല്‍ ബോര്‍ഡാണ്. നിക്ഷേപകരുടെ പ്രതിനിധിയെന്ന നിലയിലാണ് ഇന്ത്യാവിഷന്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കുന്നത്. അത് ആലങ്കാരിക പദവി മാത്രമാണ്. ചെയര്‍മാനായിരിക്കുമ്പോള്‍ നിക്ഷേപകരോട് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അപ്പോള്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം. മുസ്ലിം ലീഗിന് പോറലേല്‍ക്കുന്നതൊന്നും തന്റെ ഭാഗത്തു നിന്നുണ്ടാവില്ല. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയും താനും രണ്ടു ചേരിയില്‍ നില്‍ക്കുന്നതായി ബോധപൂര്‍വം ചിലര്‍ പ്രചരിപ്പിക്കുന്നതായും മുനീര്‍ പറഞ്ഞു.

    ReplyDelete
  3. ഐസ്ക്രീം കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ ഉള്‍പ്പെട്ട പാനല്‍ അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മംഗലം ഡാമില്‍ ഉദ്ഘാടന പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമമാണ് പുറത്തുവന്നത്. നാലു മാസമായി ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണം ചെയര്‍മാനായ മുനീര്‍ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല.ലീഗിന്റെ ഉള്ളില്‍ ചിലത് ചീഞ്ഞു നാറുന്നുണ്ട്. സംഭവത്തെക്കുറിച്ച് കേരളപൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യാവിഷന്റെ കൈയിലുള്ള രേഖകള്‍ കൈമാറിയാല്‍ അതും അന്വേഷിക്കും. ചാനല്‍ വെളിപ്പെടുത്തലുകള്‍ സര്‍ക്കാര്‍ അന്വേഷിക്കും. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആദ്യമായാണ് ഇത്തരത്തില്‍ ആരോപണം വരുന്നത്. ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങളടക്കം സിബിഐ അന്വേഷിക്കണോയെന്ന് സര്‍ക്കാര്‍ പിന്നീട് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിക്കാറില്ല. ആവശ്യപ്പെടാത്തത് അന്വേഷിക്കുകയും ചെയ്യും. മാറാട്, കെഎംഎംഎല്‍ അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ കെ എം മാണിയുടെ നോമിനിയായ കെ സി പീറ്ററും സഹായിച്ചു. മാണിയുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു.

    ReplyDelete
  4. ഐസ്ക്രീം കേസ് പുനരന്വേഷിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പി കെ ശ്രീമതി വാര്‍ത്താലേഖകരോട് പറഞ്ഞു. മൊഴിമാറ്റലുള്‍പ്പടെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണം. ഇത് ഏതു സര്‍ക്കാരിന്റെ കാലത്തായാലും അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും മന്ത്രി പറഞ്ഞു.

    ReplyDelete
  5. ഇപ്പോള്‍ ഇടതുപക്ഷം മൂന്ന് തവണ അധികാരത്തില്‍ വന്നു... ആര്‍ക്കേലും എന്തേ ഒന്ന് തെളിയിക്കാന്‍ പറ്റിയില്ലാ... ശ്രമിച്ചില്ലാ എന്ന് പറയുന്നതല്ലേ ശരീ! അദ്ദാണു... ഇനിയും ഈ കേസ് തെളിയുമെന്ന് എനിക്ക് വിശ്വാസമില്ലാ... കാരണം ഇതില്‍ കാശുകിട്ടിയവര്‍ കുറെയധികം വരും!

    ReplyDelete
  6. ഐസ്ക്രീം കേസില്‍ തെളിവുകളുടേയും വാദമുഖങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു തന്റെ വിധികളെന്ന് ജസ്റ്റിസ് തങ്കപ്പന്‍ പ്രതികരിച്ചു. കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ വിധിയെഴുതി എന്നത് യാഥാര്‍ത്ഥ്യമല്ല. കേസുമായി ബന്ധപ്പെട്ട് റൌഫോ, കെ.സി പീറ്ററോ, ഐപ്പോ തന്നെ സമീപിച്ചിട്ടില്ല. മറിച്ച് തെളിവ് ഹാജരാക്കിയാല്‍ നേരിടാന്‍ തയ്യാറാണ്. സത്യവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് തങ്കപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു.

    ReplyDelete