Sunday, January 30, 2011

മികവിന്റെ വഴിയില്‍ താലൂക്ക് ആശുപത്രികള്‍

തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി

തിരൂര്‍: താലൂക്കിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി സര്‍ക്കാര്‍ ഉയര്‍ത്തി. വര്‍ഷങ്ങള്‍നീണ്ട ആഗ്രഹമാണ് ഇടതുമുന്നണി സര്‍ക്കാര്‍ സഫലമാക്കിയത്. ജില്ലയുടെ തീരദേശത്തെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ താലൂക്കാശുപത്രി പരാധീനതകളുടെ നടുവിലായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ വികല ആരോഗ്യനയംമൂലം താലൂക്കാശുപത്രി തകര്‍ച്ചയുടെ വക്കിലായി. നിത്യേന 1500നും 2000നും ഇടയില്‍ ഔട്ട്പേഷ്യന്റ് എത്തിയിരുന്ന ആശുപത്രിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതുമൂലം പാവപ്പെട്ട രോഗികള്‍ക്കുപോലും സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആശുപത്രി വികസനത്തിന് പടിപടിയായി ശ്രമം തുടങ്ങി. പി പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ഇടപെടല്‍കൊണ്ടായിരുന്നിത്. ആശുപത്രിയില്‍ ബ്ളഡ് ബാങ്ക് ആരംഭിച്ചു. സുനാമി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ഓപ്പറേഷന്‍ തിയറ്റര്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവ നവീകരിച്ചു. ഇതിനിടെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ആശുപത്രി സന്ദര്‍ശിച്ച് വികസനത്തിനായി സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കുകയുംചെയ്തു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണം 11ല്‍നിന്ന് 22 ആയി ഉയര്‍ത്തി. നേഴ്സിങ് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചു. മലപ്പുറം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെയാണ് തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സംസ്ഥാനത്തെ മറ്റ് നാല് താലൂക്കാശുപത്രികളും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ട്.

ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ 40ല്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം തിരൂരിന് ലഭിക്കും. നേഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും. കാഷ്വാലിറ്റി ആരംഭിക്കുകയും പുതിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ തിരൂരില്‍ അനുവദിക്കുമെന്നും പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന് നാടിന്റെ അഭിനന്ദനം

തിരൂര്‍: തിരൂരിന്റെ ചികിത്സാ പാരമ്പര്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരു നാടൊന്നാകെ അഭിനന്ദിച്ചു. സര്‍ക്കാര്‍ നടപടി തീരദേശ മേഖലയുടെ ആരോഗ്യ സുരക്ഷക്ക് ഏറെ ഗുണകരമാകുമെന്ന് സിപിഐ എം തിരൂര്‍ ഏരിയാകമ്മിറ്റി ചൂണ്ടിക്കാട്ടി. താലൂക്കാശുപത്രിയെ ജില്ലാ നിലവാരത്തിലേക്ക് ഉയര്‍ത്തിയതോടെ മുസ്ളിംലീഗും യുഡിഎഫും ആരോഗ്യവകുപ്പിനും എംഎല്‍എക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു.

ആശുപത്രി കെട്ടിടനിര്‍മാണത്തിന് ശ്രമം ആരംഭിക്കുമ്പോള്‍ ബദല്‍ ആശുപത്രി രൂപീകരണവുമായി മുന്നോട്ടുപോയ യുഡിഎഫ് ഉന്നത നേതൃത്വം കള്ളപ്രചാരണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും പി പി അബ്ദുള്ളക്കുട്ടി എംഎല്‍എയെയും ഡിവൈഎഫ്ഐ തിരൂര്‍ ബ്ളോക്ക് കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനംനടത്തി. കെ ടി എസ് ബാബു സംസാരിച്ചു. ടി എം ഋഷികേശന്‍, സുനില്‍കുമാര്‍, പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മികവിന്റെ വഴിയില്‍ താലൂക്ക് ആശുപത്രി

പെരിന്തല്‍മണ്ണ: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ വലിയ തുക മുടക്കി നടത്തിയിരുന്ന ഇടുപ്പെല്ല്, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കുറഞ്ഞ ചെലവില്‍ ഗവ. താലൂക്ക് ആശുപത്രിയിലും. രണ്ട് ശസ്ത്രക്രിയകളും താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. ചെമ്മാട് കരിപ്പറമ്പിലെ പുള്ളാട്ട് മൊയ്തു (58)വിനാണ് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എരവിമംഗലം വീട്ടിക്കാത്തൊടി മാധവ (50)ന്റെ ഇടുപ്പെല്ലും മാറ്റിവച്ചു. ഇരുവരും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ സുഖംപ്രാപിച്ചുവരുന്നു. ശസ്ത്രക്രിയ നൂറുശതമാനവും വിജയിച്ചതായി ഡോക്ടര്‍മാരായ എം രാധാകൃഷ്ണന്‍, ടി ജി വിനോദ്, എം എന്‍ അബ്ദുള്ള, ഇ കെ റഷീദ് എന്നിവര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലായിരുന്നു ഇത്തരം ശസ്ത്രക്രിയകള്‍ പതിവ്. താലൂക്ക് ആശുപത്രിയിലും ഇതേ സൌകര്യം ലഭ്യമായത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. മുട്ടുമാറ്റലിന് സ്വകാര്യ ആശുപത്രിയില്‍ ഒന്നരലക്ഷം രൂപ ചെലവുവരും. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ 35,000 രൂപയില്‍ ഒതുങ്ങും. ഇടുപ്പെല്ല് മാറ്റിവയ്ക്കാന്‍ അസംസ്കൃത പദാര്‍ഥങ്ങളുള്‍പ്പെടെ 80,000 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ 25,000 രൂപയേ ചെലവുള്ളൂ. ജനകീയാസൂത്രണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നഗരസഭ പുതിയ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ളക്സും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡും അതിനനുസരിച്ച് ആധുനിക യന്ത്രസാമഗ്രികളും ഒരുക്കിയതോടെ താലൂക്ക് ആശുപത്രി മികവിലേക്കുയര്‍ന്നു. വി ശശികുമാര്‍ എംഎല്‍എയുടെ സജീവമായ ഇടപെടലും ആശുപത്രി വികസനത്തിന് സഹായമായി.

എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലൈസ് ചെയ്ത ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. 25 ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. അഞ്ചുവര്‍ഷമായി പൂട്ടിക്കിടന്ന നേത്രരോഗ വിഭാഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി. ഒ പി വിഭാഗത്തില്‍ 1500 മുതല്‍ 2000 വരെ രോഗികള്‍ ദിവസവും ഇവിടെ ചികിത്സതേടിയെത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഏറെനാള്‍ പൂട്ടിക്കിടന്നിരുന്ന എക്സറേ യൂണിറ്റ് പ്രവര്‍ത്തനക്ഷമമായി. വി ശശികുമാര്‍ എംഎല്‍എയുടെ പ്രത്യേക സഹായ ഫണ്ടില്‍നിന്നും ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് എക്സ്റേ ലാബ് കെട്ടിടം പണിതത്.

deshabhimani 300111

3 comments:

  1. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആശുപത്രി വികസനത്തിന് പടിപടിയായി ശ്രമം തുടങ്ങി. പി പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ഇടപെടല്‍കൊണ്ടായിരുന്നിത്. ആശുപത്രിയില്‍ ബ്ളഡ് ബാങ്ക് ആരംഭിച്ചു. സുനാമി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ച് ഓപ്പറേഷന്‍ തിയറ്റര്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവ നവീകരിച്ചു. ഇതിനിടെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ആശുപത്രി സന്ദര്‍ശിച്ച് വികസനത്തിനായി സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കുകയുംചെയ്തു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ എണ്ണം 11ല്‍നിന്ന് 22 ആയി ഉയര്‍ത്തി. നേഴ്സിങ് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചു. മലപ്പുറം ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെയാണ് തിരൂര്‍ താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സംസ്ഥാനത്തെ മറ്റ് നാല് താലൂക്കാശുപത്രികളും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടുണ്ട്.

    ReplyDelete
  2. മാവേലിക്കര ഗവമെന്റ് ആശുപത്രി ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തിയത് മാവേലിക്കരയിലെ ആരോഗ്യരംഗത്തെ വികസനകുതിപ്പിന് വഴിതുറക്കും. മാവേലിക്കരയുടെ വികസനചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാവുന്നതായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. നേഴ്സിങ് കോളേജ് ഉള്‍പ്പെടെ പല അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കും. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും എണ്ണം കൂടും. പുതിയ ഡിപ്പാര്‍ട്ടുമെന്റുകളും ആധുനിക സൌകര്യങ്ങളും സ്ഥാപിതമാകും. മാവേലിക്കര ഉള്‍പ്പെടെ അഞ്ച് താലൂക്ക് ആശുപത്രികളെയാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെ പദവയിലേക്ക് ഉയര്‍ത്തിയത്. നെയ്യാറ്റിന്‍കര, ആലുവ, തിരൂര്‍, വടകര എന്നിവയാണ് ജില്ലാ ആശുപത്രിയായി ഉയര്‍ന്ന മറ്റ് താലൂക്ക് ആശുപത്രികള്‍. സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസംഘം ആരോഗ്യമന്ത്രിയെയും ധനകാര്യമന്ത്രിയെയും കണ്ട് നിവേദനം നല്‍കിയിരുന്നു. മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ടുള്ള സിപിഐ എം നിവേദനംകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ഇപ്പോള്‍ 13 ഡിപ്പാര്‍ട്ടുമെന്റുകളും 32ല്‍ അധികം ഡോക്ടര്‍മാരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കാഷ്വാലിറ്റി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ടെലിമെഡിസിന്‍ സംവിധാനവും കഴിഞ്ഞവര്‍ഷം സ്ഥാപിച്ചു. 2007ല്‍ 100 കിടക്കകളുള്ള പുതിയ ബ്ളോക്കിന്റെ പണി പൂര്‍ത്തീകരിച്ച് ആരോഗ്യമന്ത്രി ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവായിരുന്നു പ്രധാന പ്രശ്നം. ഇതിന് പരിഹാരമായി കഴിഞ്ഞവര്‍ഷം ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 32 തസ്തികകള്‍ അധികമായി സര്‍ക്കാര്‍ അനുവദിച്ചു. 1890ല്‍ രാജഭരണകാലത്ത് സ്ഥാപിച്ചതാണ് ഈ ആശുപത്രി. പ്രധാനമായും രാജകുടുംബാംഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു തുടങ്ങിയത്. പിന്നീട് ധര്‍മാശുപത്രിയായി മാറി. ജനറല്‍ ആശുപത്രിയും താലൂക്ക് ആശുപത്രിയുമായി ഉയര്‍ന്നു. ഇപ്പോള്‍ ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ന്നു.

    ReplyDelete
  3. തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതിന്റെ ഔപചാരിക പ്രഖ്യാപനം ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രി പി കെ ശ്രീമതി ഞായറാഴ്ച പകല്‍ 2.30ന് തിരൂര്‍ ആശുപത്രി പരിസരത്ത് നിര്‍വഹിക്കും.

    ReplyDelete