Wednesday, February 23, 2011

വൈദ്യുതി വെളിച്ചത്തില്‍ കണ്ണൂര്‍ തിളങ്ങുന്നു

കണ്ണൂര്‍: ഫെബ്രുവരി 14ന് പകല്‍ രണ്ടിനാണ് കണക്ഷനുള്ള അപേക്ഷയുമായി കോളോത്തുവീട്ടില്‍ രാജന്‍ മയ്യില്‍ വൈദ്യുതി ഓഫീസിലെത്തിയത്. പോസ്റ്റുള്‍പ്പെടെ സ്ഥാപിച്ച് ഒരുമണിക്കൂറിനകം രാജന്റെ വീട്ടില്‍ വൈദ്യുതി എത്തി. അപേക്ഷിച്ച് ഒരുമണിക്കൂറിനകം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്ന വേഗം മറ്റൊരിടത്തും കാണാനാകില്ല. വര്‍ഷങ്ങളെടുത്ത് കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി പണിത വീട്ടില്‍ വൈദ്യുതി കണക്ഷനുവേണ്ടി അഞ്ചും പത്തും വര്‍ഷം ഊഴം കാത്തിരുന്ന അനുഭവമാണ് ഇതുവരെയും.

"അപേക്ഷിച്ചാലുടന്‍ കറണ്ട് എന്നൊക്കെ മന്ത്രി പറയുന്നത് ടിവിയില്‍ കണ്ടിരുന്നെങ്കിലും സംഗതി നടപ്പാകുന്ന കാര്യമാണെന്ന് തോന്നിയിട്ടേ യില്ലായിരുന്നു. ഒരുമണിക്കൂറിനകം കറണ്ട് കിട്ടുകയെന്നത് തമാശയായി പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല. ആവേശകരമാണ് ഈ അനുഭവം''- ഗള്‍ഫില്‍ ജോലിചെയ്യുന്ന രാജന്‍ പറയുന്നു.

ഏതാനും മാസമായി ജില്ലയിലെ ഏതു വൈദ്യുതി സെക്ഷന്‍ ഓഫീസിലും ഒവൈസി അപേക്ഷകളില്‍ അന്നുതന്നെയോ പിറ്റേന്നോ കണക്ഷന്‍ ലഭിക്കുമെന്നുറപ്പാണ്. മിക്ക സെക്ഷന്‍ ഓഫീസുകളിലും ഒറ്റ ഒവൈസി അപേക്ഷകളില്‍പോലും കണക്ഷന്‍ നല്‍കാന്‍ ബാക്കിയില്ല. അഞ്ചുവര്‍ഷത്തിനിടെ വൈദ്യുതി രംഗത്ത് ജില്ല കൈവരിച്ച നേട്ടങ്ങളുടെ സൂചകങ്ങളാണിത്. ഇതുവരെയും വൈദ്യുതി എത്തിനോക്കാത്ത മലമടക്കുകളിലെ കോളനികളുള്‍പ്പെടെ പ്രഭാപൂരിതമാണ്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടിയിലേറെ ഉയരത്തിലാണ് പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി. കാഞ്ഞിരക്കൊല്ലി ഉള്‍പ്പെടെ ഈ പഞ്ചായത്തില്‍ മാത്രം മൂന്ന് പട്ടിക ജാതി കോളനിയിലാണ് വൈദ്യുതിയെത്തിയത്.

കാഞ്ഞിരക്കൊല്ലി ടൌണിലും ചിറ്റാരി കോളനിയിലും ജില്ലാപഞ്ചായത്ത് നാല്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ആറുമാസം മുമ്പ് 350 കുടുംബങ്ങള്‍ക്ക് വൈദ്യുതിയെത്തിച്ചത്. പാലയാട്, കൂന്നത്തൂര്‍ കോളനികളിലും വെളിച്ചമെത്തിയത് ഇതേ കാലയളവില്‍. ഇതേ മാതൃകയില്‍ ജില്ലയില്‍ 19 പട്ടികജാതി കോളനികളിലാണ് 1.32 കോടി രൂപ ചെലവഴിച്ച് അഞ്ചുവര്‍ഷത്തിനിടെ വൈദ്യുതി എത്തിച്ചത്. ജില്ലയില്‍ ഈ കാലയളവില്‍ നല്‍കിയത് 1,68,193 പുതിയ കണക്ഷനുകളാണ്. ഒരിക്കലും ഭേദിക്കാനാവാത്ത റെക്കോഡായാണ് ഈ നേട്ടത്തെ വൈദ്യുതി മേഖലയിലെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. 720 കിലോമീറ്റര്‍ 11 കെവി ലൈനും 3411 കി ലോമീറ്റര്‍ വൈദ്യുതി വിതരണലൈനും പുതുതായി നിര്‍മിച്ചു. 1208 ട്രാന്‍സ്ഫോമറുകളും 2195 തെരുവുവിളക്കുകളും സ്ഥാപിച്ചു. വിവിധ പദ്ധതികളിലൂടെ 935 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് മറ്റൊരു റെക്കോഡ്.

തലശേരി, അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വെളിച്ച വിപ്ളവം. കൂത്തുപറമ്പ്, എടക്കാട്, പെരിങ്ങളം മണ്ഡലങ്ങളും സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടത്തിന് അരികെ. മറ്റ് അഞ്ചുമണ്ഡലങ്ങളില്‍ ആറുമാസത്തിനകം ലക്ഷ്യം കൈവരിക്കാനാകുംവിധം പ്രവൃത്തി പുരോഗമിക്കുന്നു. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രസരണനഷ്ടം കുറക്കാന്‍ 51 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. തീരദേശമേഖലയില്‍ സുനാമി പുനരധിവാസ പദ്ധതിപ്രകാരം 7.18 കോടിയുടെ അടിസ്ഥാന സൌകര്യവികസനം നടപ്പാക്കി. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 9.27 ലക്ഷം സിഎഫ് ലാമ്പ് വിതരണം ചെയ്തു. ഉപഭോക്താക്കളുടെ സൌകര്യാര്‍ഥം കോളയാട്, ചപ്പാരപ്പടവ്, പരിയാരം, ഉളിക്കല്‍, കേളകം എന്നിവിടങ്ങളില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചതും ഇതേ കാലയളവിലാണ്.

ഊര്‍ജ ഉല്‍പാദനമേഖലയില്‍ കണ്ണൂരില്‍ ആദ്യമായി ബാരാപോള്‍ ഉള്‍പ്പെടെ 14 ചെറുകിട പദ്ധതികള്‍ക്ക് നടപടി തുടങ്ങി. ഇരിട്ടിയില്‍ പുതിയ 110 കെവി സബ്സ്റ്റേഷന്‍ തുടങ്ങുകയും മട്ടന്നൂര്‍ 66 കെവി സബ്സ്റ്റേഷന്റെ ശേഷി 110 ആയി ഉയര്‍ത്തുകയും ചെയ്തു. പയ്യന്നൂര്‍, നാടുകാണി, ധര്‍മ്മടം, കോടിയേരി, ആലക്കോട്, കണ്ണൂര്‍ ടൌ 33 സബ്സ്റ്റേഷനുകള്‍ തുടങ്ങി. ചൊവ്വ 66 കെവി സബ്സ്റ്റേഷന്റെ ശേഷി ഉയര്‍ത്തുന്ന പ്രവൃത്തിയും മുണ്ടയാട് 110 കെവി സബ്സ്റ്റേഷന്‍ നവീകരണവും അന്തിമഘട്ടത്തിലാണ്.

deshabhimani 230211

1 comment:

  1. കണ്ണൂര്‍: ഫെബ്രുവരി 14ന് പകല്‍ രണ്ടിനാണ് കണക്ഷനുള്ള അപേക്ഷയുമായി കോളോത്തുവീട്ടില്‍ രാജന്‍ മയ്യില്‍ വൈദ്യുതി ഓഫീസിലെത്തിയത്. പോസ്റ്റുള്‍പ്പെടെ സ്ഥാപിച്ച് ഒരുമണിക്കൂറിനകം രാജന്റെ വീട്ടില്‍ വൈദ്യുതി എത്തി. അപേക്ഷിച്ച് ഒരുമണിക്കൂറിനകം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്ന വേഗം മറ്റൊരിടത്തും കാണാനാകില്ല. വര്‍ഷങ്ങളെടുത്ത് കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി പണിത വീട്ടില്‍ വൈദ്യുതി കണക്ഷനുവേണ്ടി അഞ്ചും പത്തും വര്‍ഷം ഊഴം കാത്തിരുന്ന അനുഭവമാണ് ഇതുവരെയും.

    "അപേക്ഷിച്ചാലുടന്‍ കറണ്ട് എന്നൊക്കെ മന്ത്രി പറയുന്നത് ടിവിയില്‍ കണ്ടിരുന്നെങ്കിലും സംഗതി നടപ്പാകുന്ന കാര്യമാണെന്ന് തോന്നിയിട്ടേ യില്ലായിരുന്നു. ഒരുമണിക്കൂറിനകം കറണ്ട് കിട്ടുകയെന്നത് തമാശയായി പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല. ആവേശകരമാണ് ഈ അനുഭവം''- ഗള്‍ഫില്‍ ജോലിചെയ്യുന്ന രാജന്‍ പറയുന്നു.

    ReplyDelete