Sunday, February 27, 2011

ചില്ലറ വില്‍പ്പന: വിദേശനിക്ഷേപം വേണമെന്ന് സാമ്പത്തിക സര്‍വേ

സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും കൂടുതല്‍ തീവ്രമാക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സാമ്പത്തികസര്‍വേ പ്രഖ്യാപിക്കുന്നു. ചില്ലറ വ്യാപാരമേഖല വിദേശനിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കുക, കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുക, പൊതുവിതരണ സംവിധാനവും മറ്റും അട്ടിമറിച്ച് സബ്സിഡി വെട്ടിക്കുറയ്ക്കുക തുടങ്ങി നിരവധി നിര്‍ദേശവും മന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍വച്ച സാമ്പത്തിക സര്‍വേയിലുണ്ട്. എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചതിനെ നേട്ടമായി കൊട്ടിഘോഷിക്കുന്ന സര്‍വേയില്‍ വിലക്കയറ്റത്തെക്കുറിച്ച് കാര്യമായ വിശദീകരണമില്ല. വിലക്കയറ്റം ഇനിയും തുടരുമെന്ന് പ്രവചിക്കുന്ന സര്‍വേ ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും മുന്നോട്ടുവയ്ക്കുന്നില്ല. വിലക്കയറ്റത്തിന് സാമ്പത്തികവളര്‍ച്ച കാരണമായി പറയുന്ന സര്‍ക്കാര്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയുള്ള ചൈനയില്‍ എന്തുകൊണ്ട് വിലക്കയറ്റം രൂക്ഷമല്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നില്ല. ആളോഹരി ഭക്ഷ്യഉപഭോഗം ഇന്ത്യയേക്കാള്‍ ഇരട്ടിയാണ് ചൈനയിലെന്ന വസ്തുതയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഭക്ഷ്യവിലക്കയറ്റത്തിന് മുഖ്യകാരണം ഊഹക്കച്ചവടമാണെന്നത് ഇടതുപക്ഷ പാര്‍ടികള്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്നതാണ്. ഊഹക്കച്ചവടം നിയന്ത്രിക്കുമെന്ന ഒരു സൂചനയും സര്‍വേയിലില്ല.

പൊതുവിതരണ സംവിധാനം ശക്തമാക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. റേഷന്‍കടകള്‍വഴി കുറഞ്ഞവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണംചെയ്യും. തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും പുതിയ തൊഴിലവസരങ്ങള്‍ കഴിഞ്ഞ ദശകത്തില്‍ കുറഞ്ഞെന്നും സര്‍വേ വ്യക്തമാക്കുന്നു. 7.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ദേശീയ സാമ്പിള്‍സര്‍വേയുടെ 64-ാം വട്ടത്തില്‍ 8.4 ശതമാനമായാണ് ഉയര്‍ന്നത്. പുതിയ തൊഴിലവസരങ്ങളുടെ സ്ഥിതി ഇതിലും ദയനീയമാണ്. 1983-94 കാലയളവില്‍ 1.20 ആയിരുന്നു തൊഴില്‍വളര്‍ച്ച. എന്നാല്‍, 1994-2008 കാലയളവില്‍ ഇത് 0.05 ശതമാനമായി കുറഞ്ഞു. പൊതുമേഖലയില്‍ 1.53 ആയിരുന്നു 1983-94 ഘട്ടത്തിലെ തൊഴില്‍വളര്‍ച്ചയെങ്കില്‍ 1994-2008 കാലയളവില്‍ ഇത് -0.65 എന്ന നിലയില്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് വീണു. പൊതുമേഖലയിലെ തൊഴില്‍നഷ്ടത്തിനനുസരിച്ച് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായില്ല. ഇപ്പോഴത്തെ സാമ്പത്തികവളര്‍ച്ച തൊഴില്‍രഹിത വളര്‍ച്ചയാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേയിലെ കണക്കുകള്‍.

രാജ്യത്തെ ദാരിദ്ര്യാവസ്ഥയില്‍ മാറ്റംവന്നിട്ടില്ലെന്നും കണക്ക് പറയുന്നു. 2010ലെ ദാരിദ്ര്യസൂചിക പ്രകാരം ആകെയുള്ള 169 രാജ്യത്തില്‍ 119-ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തികവളര്‍ച്ച താഴെതട്ടിലേക്ക് എത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് സൂചികയിലെ ദയനീയ സ്ഥാനം. ചില്ലറവിപണിയിലേക്ക് ഘട്ടംഘട്ടമായി നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവരണമെന്ന് നിര്‍ദേശക്കുന്ന സര്‍വേ സബ്സിഡി ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണ സംവിധാനത്തില്‍ സംഭവിക്കുന്ന ചോര്‍ച്ച, സബ്സിഡി ചെലവില്‍ വരുന്ന വലിയ വര്‍ധന തുടങ്ങിയ കാരണങ്ങളാണ് ന്യായമായി നിരത്തുന്നത്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം ആദ്യഘട്ടത്തില്‍ മെട്രോനഗരങ്ങളില്‍ നടപ്പാക്കാനാണ് ശുപാര്‍ശ.
(എം പ്രശാന്ത്)

ദേശാഭിമാനി 270211

1 comment:

  1. സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും കൂടുതല്‍ തീവ്രമാക്കുകയാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സാമ്പത്തികസര്‍വേ പ്രഖ്യാപിക്കുന്നു. ചില്ലറ വ്യാപാരമേഖല വിദേശനിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കുക, കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുക, പൊതുവിതരണ സംവിധാനവും മറ്റും അട്ടിമറിച്ച് സബ്സിഡി വെട്ടിക്കുറയ്ക്കുക തുടങ്ങി നിരവധി നിര്‍ദേശവും മന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍വച്ച സാമ്പത്തിക സര്‍വേയിലുണ്ട്. എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചതിനെ നേട്ടമായി കൊട്ടിഘോഷിക്കുന്ന സര്‍വേയില്‍ വിലക്കയറ്റത്തെക്കുറിച്ച് കാര്യമായ വിശദീകരണമില്ല. വിലക്കയറ്റം ഇനിയും തുടരുമെന്ന് പ്രവചിക്കുന്ന സര്‍വേ ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും മുന്നോട്ടുവയ്ക്കുന്നില്ല

    ReplyDelete