Thursday, February 24, 2011

വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്ന് കേരളത്തിന് രക്ഷ കിട്ടുമോ?

കോട്ടയം: നീതിയുടെ ചൂളംവിളിയ്ക്കാണ് ഇത്തവണയും കേരളത്തിന്റെ കാത്തിരിപ്പ്. റെയില്‍വേ ബജറ്റില്‍ ഒരുകാലത്തും അര്‍ഹമായത് ലഭിച്ചിട്ടില്ലാത്ത കേരളത്തിന്റെ ആവശ്യങ്ങളില്‍ മുഖ്യം മലയാളികളുടെ യാത്രാദുരിതത്തിനുള്ള പരിഹാരമാണ്. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സ്റ്റേഷനുകളിലും ട്രെയിനുകളിലും സൌകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും റെയില്‍വേ ചെവികൊടുത്തില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചവയില്‍ കോഴിക്കോട്-കോട്ടയം-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം-മുംബൈ തുരന്തോ, പാലക്കാട് വഴി മംഗളുരു-തിരുച്ചിറപ്പളളി പ്രതിവാര എക്സ്പ്രസ് എന്നീ വണ്ടികള്‍ മാത്രം ഓടി. യാത്രക്കാരുടെ ആവശ്യങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളും റെയില്‍പ്പാളം പോലെ നീളുന്നു. റെയില്‍വെ സോ കിട്ടിയാല്‍ അവഗണനക്ക ശമനമാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നു. ഈ ആവശ്യത്തോടും റെയില്‍വെ പുറംതിരിഞ്ഞുനില്‍ക്കുന്നു.

യാത്രക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനിടക്ക് പതിന്മടങ്ങ് കൂടിയപ്പോള്‍, അതിനനസുരിച്ച് പാളവും വണ്ടിയും മറ്റു സൌകര്യവും കിട്ടിയില്ല. ഇതാണ് കേരളീയരുടെ യാത്രാദുരിതത്തിന് മുഖ്യകാരണം. കേരളത്തില്‍ പാളങ്ങളുടെ ഉപയോഗം 150 ശതമാനം വര്‍ധിച്ചതായാണ് റെയില്‍വേ സുരക്ഷാവിഭാഗത്തിന്റെ അപകടകരമായ മുന്നറിയിപ്പ്. പാത ഇരട്ടിപ്പിക്കാതെ ഇനി രക്ഷയില്ല. അപകടം കുറയ്ക്കാനും വേഗം കൂട്ടാനും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും അനിവാര്യം. അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ തുകയുടെ നാലിലൊന്നും നല്‍കില്ല. പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ തയ്യാറാക്കിയ എസ്റിമേറ്റ് 1457 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് അനുവദിച്ചത് അഞ്ഞൂറുകോടി തികയില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പണി എങ്ങുമെത്തില്ല.

ഷൊര്‍ണൂര്‍-മംഗലാപുരം പാതയുടെ പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് ദശാബ്ദം കഴിഞ്ഞു. പണി ഇനിയും ബാക്കി. പാതകളില്ലാത്ത കാരണം പറഞ്ഞാണ് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തത്. മലബാറിലെ യാത്രാദുരിതത്തിന് പരിഹാരമായി തൃശൂര്‍- കോഴിക്കോട്, തൃശൂര്‍- കണ്ണൂര്‍, പാലക്കാട്-കണ്ണൂര്‍ പാസഞ്ചര്‍ വണ്ടികള്‍ വേണമെന്ന് ആവശ്യമുണ്ട്. ബംഗളുരു- മംഗളുരു ഇന്റര്‍സിറ്റി, കോയമ്പത്തൂര്‍-ബംഗളുരു ഇന്റര്‍സിറ്റി എന്നിവ കോഴിക്കോട് വരെ നീട്ടുന്നതും ആശ്വാസമാകും. ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും മലബാറില്‍ നിന്ന് വണ്ടികള്‍ വേണം. ഷൊര്‍ണൂരില്‍ ത്രികോണ പ്ളാറ്റ്ഫോം വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കഴിഞ്ഞ ബജറ്റിലാണ് ഹ്രസ്വദൂര യാത്രക്ക് മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. കൊല്ലത്ത് മെമുവിന്റെ വര്‍ക്ക് ഷോപ്പും യാര്‍ഡും പൂര്‍ത്തിയാകാതെ വണ്ടി ഓടില്ല. മാത്രമല്ല, പാത ഇരട്ടിപ്പിക്കാത്തതും തടസം.

കൊല്ലം-തിരുവനന്തപുരം, എറണാകുളം-ആലുവ-തൃശൂര്‍ റൂട്ടുകളിലും മെമു വന്നാല്‍ യാത്രാദുരിതം തീരും. പുതിയ പാതകള്‍ കേരളത്തിന് ഇന്നും സ്വപ്നമാണ്. അങ്കമാലി- ശബരി, തിരുനാവായ- ഗുരുവായൂര്‍ പാതകള്‍ തുടങ്ങാന്‍ നാമമാത്ര തുകയാണ് ഇതുവരെ അനുവദിച്ചത്. ഷൊര്‍ണൂര്‍-മംഗളുരു പാതയുടെ വൈദ്യുതീകരണത്തിനും കൂടുതല്‍ തുക വേണം. കഴിഞ്ഞ ബജറ്റിലും 87.11 കോടിയില്‍ ഒതുക്കി. തിരുവനന്തപുരം-മുംബൈ, തിരുവനന്തപുരം-ന്യൂഡല്‍ഹി, കന്യാകുമാരി-ഗോവ, കോഴിക്കോട്-നിസാമുദീന്‍, തിരുവനന്തപുരം-ബംഗളുരു, തിരുവനന്തപുരം-ഹൌറ എന്നീ പുതിയ വണ്ടികള്‍ അനുവദിക്കുകയും തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി, തിരുവനന്തപുരം-ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി, കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ്രഥ്, എറണാകുളം-ബംഗളുരു, എന്നീ വണ്ടികളുടെ സര്‍വീസ് കൂട്ടിയും ദീര്‍ഘദൂര യാത്രാക്ളേശം പരിഹരിക്കാം. കഴിഞ്ഞ ബജറ്റ് വേളയിലും കേരളം ആവര്‍ത്തിച്ച ആവശ്യങ്ങള്‍. എല്ലാം മമതാബാനര്‍ജി അവഗണിച്ചു. കുറച്ചുകാലം സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
(സിബി ജോര്‍ജ്)

ദേശാഭിമാനി 240211

1 comment:

  1. നീതിയുടെ ചൂളംവിളിയ്ക്കാണ് ഇത്തവണയും കേരളത്തിന്റെ കാത്തിരിപ്പ്. റെയില്‍വേ ബജറ്റില്‍ ഒരുകാലത്തും അര്‍ഹമായത് ലഭിച്ചിട്ടില്ലാത്ത കേരളത്തിന്റെ ആവശ്യങ്ങളില്‍ മുഖ്യം മലയാളികളുടെ യാത്രാദുരിതത്തിനുള്ള പരിഹാരമാണ്. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സ്റ്റേഷനുകളിലും ട്രെയിനുകളിലും സൌകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും റെയില്‍വേ ചെവികൊടുത്തില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചവയില്‍ കോഴിക്കോട്-കോട്ടയം-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം-മുംബൈ തുരന്തോ, പാലക്കാട് വഴി മംഗളുരു-തിരുച്ചിറപ്പളളി പ്രതിവാര എക്സ്പ്രസ് എന്നീ വണ്ടികള്‍ മാത്രം ഓടി. യാത്രക്കാരുടെ ആവശ്യങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളും റെയില്‍പ്പാളം പോലെ നീളുന്നു. റെയില്‍വെ സോ കിട്ടിയാല്‍ അവഗണനക്ക ശമനമാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നു. ഈ ആവശ്യത്തോടും റെയില്‍വെ പുറംതിരിഞ്ഞുനില്‍ക്കുന്നു.

    ReplyDelete