Monday, February 28, 2011

പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ എട്ടാം ഭാഗം

ആദ്യഭാഗങ്ങള്‍ ഇവിടെ

ശരീരമേനിയെ ഉപമിക്കാന്‍ കവി പാടിയതാണ് പാലാഴി കടഞ്ഞെടുത്ത അഴകെന്ന്. ശരീരസൌന്ദര്യത്തില്‍ എന്നും അതീവ ജാഗ്രത പുലര്‍ത്തുന്ന പാലായിലെ മാണിസാര്‍ പാലാഴിയില്‍നിന്ന് റബര്‍ കടഞ്ഞെടുത്ത് പിരിച്ചെടുത്തത് കോടികള്‍. റബറധിഷ്ഠിത വ്യവസായത്തിലൂടെ പാലാ മണ്ഡലത്തില്‍ പാലാഴി എന്ന പേരില്‍ പുത്തന്‍ സഹകരണവിപ്ളവം രചിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മാണിസാറിന്റെ വഞ്ചനയില്‍ കുടുങ്ങിയത് ഏറെയും സ്വന്തം പാര്‍ടിക്കാരാണ്. കെ എം മാണിയുടെ ഈ റബര്‍ വിപ്ളവത്തിനെതിരെ ആദ്യം തുറന്നടിച്ചത് ഇപ്പോഴത്തെ സാക്ഷാല്‍പി സി ജോര്‍ജാണ്. നിയമസഭയ്ക്കകത്തും പുറത്തും മാണിക്കെതിരെ 'ഗര്‍ജിച്ച' പി സി ജോര്‍ജ് ഇപ്പോള്‍ മാണികേരളയുടെ വൈസ് ചെയര്‍മാനാണ്. ഗതികേടുകൊണ്ടാണ് ജോര്‍ജിനെ വൈസ് ചെയര്‍മാനാക്കിയതെന്നാണ് പാര്‍ടിയിലെ ഇതരനേതാക്കള്‍ അടക്കം പറയുന്നത്.

പാലാഴി വിപ്ളവത്തിനൊപ്പം പഴയൊരു വൃക്ക വാണിഭക്കഥകൂടി ഇതിനൊപ്പമുണ്ട്. മാണിയുടെ മരുമകന്‍ കോഴിക്കോട്ടെ ഒരു പ്രമുഖ ആശുപത്രിയിലെ നെഫ്റോളജിസ്റാണ്. വിവാദമായ വൃക്കവാണിഭ കേസില്‍ ഇദ്ദേഹത്തിനെതിരായുള്ള പരാതി പിന്‍വലിക്കാനാണ് ജോര്‍ജിനെ മാണിസാര്‍ കൂടെക്കൂട്ടിയതെന്നാണ് അണിയറവര്‍ത്തമാനം.

പാലാഴിയിലെ റബര്‍ ഫാക്ടറിക്ക് ഒന്നൊന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1995ല്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴാണ് സര്‍ക്കാരില്‍നിന്നുള്ള സഹായത്തിനു പുറമെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, വ്യക്തികള്‍, വിദേശ മലയാളികള്‍ എന്നിവരില്‍നിന്ന് കോടികള്‍ പിരിച്ചെടുത്ത് കെ എം മാണി ചെയര്‍മാനായി കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടയര്‍ ഫാക്ടറി രൂപീകരിച്ചത്. സൈക്കിള്‍ മുതല്‍ വിമാനംവരെയുള്ളവയുടെ ടയര്‍ നിര്‍മിക്കുന്ന ഫാക്ടറിയാണ് സ്വപ്നം കണ്ടത്. വലവൂരില്‍ 120 ഏക്കര്‍ സ്ഥലം ഫാക്ടറിക്കായി ഏറ്റെടുക്കുമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. ഇവിടെ 1200 കോടി രൂപ ചെലവില്‍ ചെക്കോസ്ളോവാക്യന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാക്ടറി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ആയിരം പേര്‍ക്ക് നേരിട്ടും രണ്ടായിരം പേര്‍ക്ക് പരോക്ഷമായും തൊഴിലും ഉറപ്പു നല്‍കി. ഫാക്ടറി ആരംഭിക്കുന്നതോടെ റബറിന് സ്ഥിരമായി ഉയര്‍ന്ന വില, ഫാക്ടറിക്ക് സ്ഥലം നല്‍കുന്നവരുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലി എന്നിവയൊക്കെ മാണിയുടെ മോഹന വാഗ്ദാനങ്ങളായിരുന്നു. ഫാക്ടറി പ്രഖ്യാപനത്തിനു ശേഷം സൊസൈറ്റിയുടെ പേരില്‍ സര്‍ക്കാര്‍നിക്ഷേപമായി 50 ലക്ഷം സമാഹരിച്ചു. എം വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി സഹകരണബാങ്കുകളില്‍നിന്ന് ഓഹരിയും നിക്ഷേപവുമായി കോടികള്‍ പിരിച്ചു. ഇതിനുപുറമെ മാണിയുടെ നേതൃത്വത്തില്‍ വിദേശയാത്ര നടത്തി അവിടത്തെ മലയാളികളില്‍നിന്ന് വന്‍തുക പിരിച്ചു.

രണ്ടായിരത്തോടെ പാലാഴി ടയേഴ്സിനുവേണ്ടിയുള്ള ഓഹരി പിരിക്കലും നിക്ഷേപം സ്വീകരിക്കലുമെല്ലാം അവസാനിപ്പിച്ചു. ഓഹരിയിനത്തില്‍ സര്‍ക്കാരില്‍നിന്ന് 25 ലക്ഷവും സഹകരണസംഘങ്ങളില്‍നിന്ന് 2.48 കോടിയും 564 വ്യക്തികളില്‍ നിന്ന് 29.62 ലക്ഷവും നിക്ഷേപമായി വ്യക്തികളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും 80.45 ലക്ഷവും ചേര്‍ത്ത് ആകെ 3,83,97,050 രൂപയാണ് പിരിച്ചെടുത്തതെന്നായിരുന്നു 2006ല്‍ മാണി എഴുതി ഒപ്പിട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ കണക്ക്. എന്നാല്‍, പിന്നീട് തുക തനിയേ വര്‍ധിച്ചു. പിന്നീട് നല്‍കിയ കണക്കു പ്രകാരം 4,12,14,063 രൂപ ആകെ പിരിച്ചെടുത്തതായി പറഞ്ഞു. ആദ്യം നല്‍കിയ കണക്കിനേക്കാള്‍ 28,17,013 രൂപയുടെ വര്‍ധന. കണക്കിനുപോലും വ്യക്തതയില്ലെന്നര്‍ഥം.

ഈ പാലാഴിക്കച്ചവടത്തില്‍ മാണിക്കു 'പോയത്' വെറും പതിനായിരം രൂപ മാത്രം. മാണിക്ക് വേണ്ട സഹായം ചെയ്തുകൊടുത്ത സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റായിരുന്ന കെ ആര്‍ അരവിന്ദാക്ഷന്റെ പേരിലും ഇരുപത്തയ്യായിരം രൂപയുടെ ഓഹരിയുണ്ട്. ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണബാങ്ക് രണ്ടുതവണയായി 17 ലക്ഷമാണ് നിക്ഷേപിച്ചത്. 13.5 മുതല്‍ 14.5 ശതമാനം വരെ പലിശയ്ക്കായിരുന്നു നിക്ഷേപം. 2006 ഡിസംബര്‍ 31 വരെയുള്ള കണക്കു പ്രകാരം വലവൂര്‍ ബാങ്കിന് പലിശയിനത്തില്‍ മാത്രം 9,50,826 രൂപയും ഏറ്റുമാനൂര്‍ ബാങ്കിന് 11,00,025 രൂപയുമാണ് കിട്ടേണ്ടിയിരുന്നത്. പൂവരണി സര്‍വീസ് സഹകരണബാങ്കിനാകട്ടെ പത്തു ലക്ഷം നിക്ഷേപിച്ച വകയില്‍ 6,19,890 രൂപയുമാണ് ഈ കാലയളവുവരെ നഷ്ടമായത്. കൊഴുവനാല്‍, കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണബാങ്കുകളും പാലാ കാര്‍ഷിക വികസനബാങ്കും അഞ്ചു ലക്ഷം വീതം നിക്ഷേപിച്ച കൂട്ടത്തിലുണ്ട്. ഇവര്‍ക്കും ഇന്നുവരെ മുതല്‍പോയിട്ട് ഒരു നയാപൈസപോലും പലിശയിനത്തില്‍ നല്‍കിയിട്ടില്ല. തട്ടിപ്പ് പുറത്തായപ്പോള്‍ മാണി ഒരു ദൃശ്യമാധ്യമത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ രംഗം കേരള ജനത ഇപ്പോഴും മറന്നിട്ടില്ല. എന്നാല്‍,ഈ കരച്ചില്‍കൊണ്ടൊന്നും നിക്ഷേപകരുടെ കണ്ണീര്‍ മറയ്ക്കാന്‍ മാണിസാറിനാവില്ല.

എം. രഘുനാഥ് ദേശാഭിമാനി 280211

1 comment:

  1. ശരീരമേനിയെ ഉപമിക്കാന്‍ കവി പാടിയതാണ് പാലാഴി കടഞ്ഞെടുത്ത അഴകെന്ന്. ശരീരസൌന്ദര്യത്തില്‍ എന്നും അതീവ ജാഗ്രത പുലര്‍ത്തുന്ന പാലായിലെ മാണിസാര്‍ പാലാഴിയില്‍നിന്ന് റബര്‍ കടഞ്ഞെടുത്ത് പിരിച്ചെടുത്തത് കോടികള്‍. റബറധിഷ്ഠിത വ്യവസായത്തിലൂടെ പാലാ മണ്ഡലത്തില്‍ പാലാഴി എന്ന പേരില്‍ പുത്തന്‍ സഹകരണവിപ്ളവം രചിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മാണിസാറിന്റെ വഞ്ചനയില്‍ കുടുങ്ങിയത് ഏറെയും സ്വന്തം പാര്‍ടിക്കാരാണ്. കെ എം മാണിയുടെ ഈ റബര്‍ വിപ്ളവത്തിനെതിരെ ആദ്യം തുറന്നടിച്ചത് ഇപ്പോഴത്തെ സാക്ഷാല്‍പി സി ജോര്‍ജാണ്. നിയമസഭയ്ക്കകത്തും പുറത്തും മാണിക്കെതിരെ 'ഗര്‍ജിച്ച' പി സി ജോര്‍ജ് ഇപ്പോള്‍ മാണികേരളയുടെ വൈസ് ചെയര്‍മാനാണ്. ഗതികേടുകൊണ്ടാണ് ജോര്‍ജിനെ വൈസ് ചെയര്‍മാനാക്കിയതെന്നാണ് പാര്‍ടിയിലെ ഇതരനേതാക്കള്‍ അടക്കം പറയുന്നത്.

    ReplyDelete