Friday, February 25, 2011

മനുഷ്യാവകാശ കമീഷന് വി എസ് അയച്ച പരാതിയും കുഞ്ഞാലിക്കുട്ടി മുക്കി

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തിനായി വി എസ് അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമീഷന് അയച്ച പരാതി മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാധീനമുപയോഗിച്ച് ഒതുക്കി. പരാതി ഒതുക്കുന്നതിന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇടപെട്ട അഭിഭാഷകന്‍ രഘുനാഥ് കെ എ റൌഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി.

കുഞ്ഞാലിക്കുട്ടിക്കായി അന്ന് കേസില്‍ ഇടപെട്ടത് അഭിഭാഷകന്‍ ടെലഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നു. റൌഫുമൊത്ത് മനുഷ്യാവകാശകമീഷന്‍ ഓഫീസില്‍ പോയതും കോണാട്ട് പ്ളേസിലെ നിക്കി ഹോട്ടലില്‍ താമസിച്ചതും രഘുനാഫ് ടെലഫോണ്‍ സംഭാഷണത്തില്‍ ഒര്‍മ്മിക്കുന്നു. പ്രതിപക്ഷ നേതാവ് വി എസ് അയച്ച പരാതിയാണതെന്നും പറയുന്നുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്, ഹോട്ടലില്‍ മദ്യപിച്ചത് തുടങ്ങിയ സംഭവങ്ങളെല്ലാം അഭിഭാഷകന്‍ ഫോണില്‍ പറയുന്നു.

മനുഷ്യാവകാശകമീഷന് ലഭിക്കുന്ന പരാതി കമീഷനംഗങ്ങളുടെ പരിഗണനക്ക് വരുന്നത് ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക വിലയിരുത്തലിന് ശേഷമാണ്. ഇത് മനസ്സിലാക്കി ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന വിവരമാണ് പുറത്തുവന്നത്. 2003-ല്‍ ഐസ്ക്രീം കേസിലെ സാക്ഷികളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതും മന്ത്രിയായ കുഞ്ഞാലിക്കുട്ടിക്ക് സംഭവത്തിലുള്ള പങ്കും അന്വേഷിക്കണമെന്ന് വി എസ് പരാതി നല്‍കിയത്. മനുഷ്യാവകാശകമീഷന് പരാതി അയച്ചതറിഞ്ഞ് അത് തടയാന്‍ ഭാര്യാസഹോദരീ ഭര്‍ത്താവായ റൌഫിനെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്കയച്ചു. അഡ്വ. രഘുനാഥുമായി റൌഫ് ഡല്‍ഹിയില്‍ തമ്പടിച്ച് പരാതി അട്ടിമറിച്ചു. ഐസ്ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടിക്കായി ഹാജരായ രഘുനാഥ് അദ്ദേഹത്തിന്റെ നിയമോപദേശകനായാണ് അറിയപ്പെടുന്നത്.

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ തുറന്നു കാട്ടുന്നതാണ് പുതിയ സംഭവം. റൌഫിന്റെ വെളിപ്പെടുത്തലോടെ ജുഡീഷ്യറി ഉദ്യോഗസ്ഥരെയടക്കം വശത്താക്കി കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ കേസ് അട്ടിമറിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തായിരുന്നു.
(പി വി ജീജോ)

ദേശാഭിമാനി 250211

3 comments:

  1. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തിനായി വി എസ് അച്യുതാനന്ദന്‍ ദേശീയ മനുഷ്യാവകാശ കമീഷന് അയച്ച പരാതി മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാധീനമുപയോഗിച്ച് ഒതുക്കി. പരാതി ഒതുക്കുന്നതിന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇടപെട്ട അഭിഭാഷകന്‍ രഘുനാഥ് കെ എ റൌഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി.

    ReplyDelete
  2. വണ്ടൂര്‍: കുഞ്ഞാലിക്കുട്ടിയെ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ സംരക്ഷിക്കുന്നതെന്തിനാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ കഥകളാണ് ഓരോദിവസവും പുറത്തുവരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഇനിയും തങ്ങള്‍ പിന്തുണയ്ക്കുന്നത് ശരിയല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവരങ്ങള്‍ പുറത്തുവിട്ടത് എല്‍ഡിഎഫോ ദേശാഭിമാനി പത്രമോ കൈരളി ചാനലോ അല്ല. 40 വര്‍ഷം ഒരുമിച്ച് നടന്ന ബന്ധു റൌഫാണ് എല്ലാം വെളിപ്പെടുത്തിയത്. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹംസ പറഞ്ഞു.
    കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍വാണിഭ കഥകള്‍ പുറത്തുപറഞ്ഞത് വീട്ടുകാര്‍ തന്നെയാണെന്ന് ജാഥാംഗമായ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എല്ലാം വെളിപ്പെടുത്തിയ റൌഫ് അടുത്ത ബന്ധുവാണ്. അതിനാല്‍ കേട്ടകാര്യങ്ങള്‍ വിശ്വസിക്കാം. എല്ലാം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യുഡിഎഫ് നേതാക്കളെ സ്വീകരിക്കാന്‍ ജയിലില്‍ എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലാവുദീന്റെ അത്ഭുതവിളക്കുപോലെ എന്തുചോദിച്ചാലും നല്‍കുന്ന സര്‍ക്കാരാണിത്. ജനങ്ങള്‍ക്കായി നിലകൊണ്ട സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉഴവൂര്‍ പറഞ്ഞു.

    ReplyDelete
  3. കുഞ്ഞാലിക്കുട്ടി-മുനീര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മുസ്ളിംലീഗ് കോഴിക്കോട് സിറ്റി കമ്മിറ്റി പിരിച്ചുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ആളായ കമ്മിറ്റി പ്രസിഡന്റ് കെ മൊയ്തീന്‍കോയയും മുനീറിന്റെ പ്രിയശിഷ്യനും കോര്‍പറേഷന്‍ കൌസിലറുമായ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ മുഹമ്മദാലിയും ഇരുഗ്രൂപ്പായി തിരിഞ്ഞ് പോരടിച്ചതോടെയാണ് സംസ്ഥാന നേതൃത്വത്തിന് നടപടി എടുക്കേണ്ടി വന്നത്. ലീഗ് സംസ്ഥാനകമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ പാര്‍ടിയിലെ തമ്മിലടി നേതൃത്വത്തെ പരിഭ്രാന്തിയിലാക്കി. തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെയുള്ള മൊയ്തീന്‍കോയയുടെ നീക്കമാണ് പ്രശ്നംവഷളാക്കിയതെന്ന് എതിര്‍വിഭാഗം പറയുന്നു.

    മൊയ്തീന്‍കോയയെ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് സിറ്റി കമ്മിറ്റിയുടെ പേരില്‍ ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് കത്ത് അയച്ചു. ഇത് സംഘടനാവിരുദ്ധമാണെന്നും, സംസ്ഥാന പ്രസിഡന്റ് നിയമിക്കുന്ന സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡിന് മാത്രമേ സ്ഥാനാര്‍ഥിയെ ശുപാര്‍ശചെയ്യാന്‍ അധികാരമുള്ളു എന്നും മുഹമ്മദാലിയും കൂട്ടരും വാദിച്ചു. ഇതിന്റെ പേരില്‍, രണ്ട് ദിവസംമുമ്പ് ചേര്‍ന്ന സിറ്റി പ്രവര്‍ത്തകസമിതിയില്‍ തര്‍ക്കം രൂക്ഷമായി. അടി പൊട്ടുമെന്നായപ്പോള്‍ കമ്മറ്റി നിര്‍ത്തിവച്ചു. മൊയ്തീന്‍കോയക്കൊപ്പം കോയ കോട്ടുങ്ങല്‍, ബഷീര്‍ തുടങ്ങി ഏതാനും പേരേയുള്ളു. കമ്മറ്റിയിലെ ഭൂരിഭാഗവും മുനീര്‍ അനുഭാവികളാണ്. സംസ്ഥാന സെക്രട്ടറി ടി പി എം സാഹിറും ഇവര്‍ക്കൊപ്പമാണ്. സിറ്റി കമ്മിറ്റിയെ പിരിച്ചുവിട്ട് കോഴിക്കോട് നഗരത്തിലെ അസംബ്ളി മണ്ഡലങ്ങള്‍ക്കായി രണ്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. മുഹമ്മദാലിയെയും മൊയ്തീന്‍കോയയെയും ഇതില്‍ ഉള്‍പ്പെടുത്തിയില്ല. ഇതും അണികളെ രോഷാകുലരാക്കി.

    ReplyDelete