Saturday, February 19, 2011

വികസനത്തിന്റെ ഗോതമ്പ് മണികള്‍

ഗോതമ്പ് സംസ്ക്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു കേന്ദ്ര അവഗണന തുടരുന്നു: മന്ത്രി ദിവാകരന്‍

പൂങ്കാവ്: ഭക്ഷ്യകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും സംസ്ഥാനത്തോട് കടുത്ത അവഗണ തുടരുകയാണെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ വേണ്ട അളവില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തയ്യാറാകുന്നില്ല. പൂങ്കാവില്‍ സപ്ളൈകോയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗോതമ്പ് സംസ്ക്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ നിരക്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിതരണ സംവിധാനത്തില്‍ കൂടിയ വിലയ്ക്ക് പൊതുവിപണയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി സബ്സിഡി നല്‍കിയാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ വിലയ്ക്ക് സംസ്ഥാനം വാങ്ങാമെന്ന് അറിയിച്ചിട്ടും അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ല. 15ഇന ഭക്ഷ്യധാന്യങ്ങള്‍ പകുതി വിലയ്ക്ക് സംസ്ഥാനത്തെ മൂവായിരത്തോളം റേഷന്‍ കടകളിലൂടെ വില്‍പ്പന നടത്തുന്ന പദ്ധതി കേന്ദ്രത്തിന് നല്‍കിയിട്ടും പദ്ധതിക്ക് കേന്ദ്രം ഇപ്പോഴും അംഗീകാരം നല്‍കിയിട്ടില്ല. എങ്കിലും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുകയാണ്. വികസനകാര്യത്തില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് കോന്നി മണ്ഡലത്തില്‍ തുടങ്ങിയ ഗോതമ്പ് സംസ്ക്കരണ കേന്ദ്രം. ഇത്തരത്തില്‍ മറ്റു കേന്ദ്രങ്ങളിലും സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഭക്ഷ്യവകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഗോതമ്പ് സംസ്ക്കരണ ഫാക്ടറി. ദിവസം 100 മെട്രിക്ക് ടണ്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു മാസം 2250 മെട്രിക്ക് ടണ്‍ ഗോതമ്പാണ് ഇവിടെനിന്നും സംസ്ക്കരിച്ച് വിപണിയിലെത്തിക്കുക. ഒരു കിലോയുടെ പായ്ക്കറ്റില്‍ ഒരുക്കുന്ന ഗോതമ്പ് ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശുദ്ധീകരിക്കും.

എഫ്സിഐയുടെ മാവേലിക്കര, കായംകുളം, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഗോഡൌണുകളില്‍ നിന്നും കൊണ്ടുവരുന്ന ഗോതമ്പാണ് ഇവിടെനിന്നും സംസ്ക്കരിച്ച് വിപണിയിലെത്തിക്കുക. സപ്ളൈകോയുടെ ബ്രാന്റിലാണ് ഇവ വില്‍പ്പന നടത്തുക. പൂര്‍ണമായും യന്ത്രവല്‍ക്കൃതമായ ഫാക്ടറിയില്‍ ഗോതമ്പ് പൊടിക്കുന്ന യന്ത്രം(റോളര്‍ ബോഡി) ജര്‍മനിയില്‍ നിന്നാണ് കൊണ്ടുവന്നിട്ടുള്ളത്. മറ്റു യന്ത്രസാമഗ്രികള്‍ പൂര്‍ണമായുംഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ്. സംസ്ക്കരണം തൊട്ട് പായ്ക്കിങ് വരെയുള്ള എല്ലാ ജോലികളും പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് നടക്കുക. സാങ്കേതിക മേഖലയില്‍ ജോലിചെയ്യാന്‍ 50 ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. 20 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത് ശാസ്താ കണ്ടെയ്നേഴ്സ് എന്ന സ്ഥാപനമാണ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. 20 വര്‍ഷത്തിന് ശേഷം ഫാക്ടറി പൂര്‍ണതോതില്‍ സപ്ളൈകോയ്ക്ക് കൈമാറും.

പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, സപ്ളൈ കോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്നു.

ദേശാഭിമാനി 190211

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഗോതമ്പ് സംസ്ക്കരണ ഫാക്ടറി. ദിവസം 100 മെട്രിക്ക് ടണ്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു മാസം 2250 മെട്രിക്ക് ടണ്‍ ഗോതമ്പാണ് ഇവിടെനിന്നും സംസ്ക്കരിച്ച് വിപണിയിലെത്തിക്കുക. ഒരു കിലോയുടെ പായ്ക്കറ്റില്‍ ഒരുക്കുന്ന ഗോതമ്പ് ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശുദ്ധീകരിക്കും.

    ReplyDelete