Saturday, March 26, 2011

വള്ളുവനാട്ടില്‍ അജയ്യനായി ജനകീയ എംഎല്‍എ


പെരിന്തല്‍മണ്ണ: ജനകീയ എംഎല്‍എയെ നേരിടാന്‍ പണക്കൊഴുപ്പ് ആയുധമാക്കുന്ന കച്ചവടരാഷ്ട്രീയം പ്രചാരണവിഷയമാകുകയാണ് വള്ളുവനാടിന്റെ സിരാകേന്ദ്രത്തില്‍. അഞ്ചുപതിറ്റാണ്ടില്‍ സാധിക്കാത്ത വികസനം അഞ്ചുവര്‍ഷത്തിനുള്ളില്‍ നല്‍കിയ വി ശശികുമാര്‍ എംഎല്‍എയും മന്ത്രിപദം മോഹിച്ച് കളം മാറ്റിച്ചവിട്ടിയ മഞ്ഞളാംകുഴി അലിയും തമ്മിലാണ് പെരിന്തല്‍മണ്ണയിലെ പ്രധാന പോര്. ബിജെപി സ്ഥാനാര്‍ഥിയായി സി കെ കുഞ്ഞിമുഹമ്മദും മത്സരരംഗത്തുണ്ട്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ശശികുമാറിനിത് മൂന്നാമങ്കമാണ്. ജില്ലയില്‍ മുസ്ളിംലീഗിന്റെ വന്‍മരങ്ങള്‍ കടപുഴകിവീണ 2006ല്‍ മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. മുസ്ളിംലീഗിലെ പി അബ്ദുല്‍ ഹമീദിനെ 14,003 വോട്ടിന് പരാജയപ്പെടുത്തിയാണ് നാലുപതിറ്റാണ്ടിനുശേഷം മണ്ഡലം തിരിച്ചുപിടിച്ചത്. അതോടെ പെരിന്തല്‍മണ്ണക്കാര്‍ എംഎല്‍എയെ അറിഞ്ഞുതുടങ്ങി. വികസനമുന്നേറ്റവും കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങളുമായുണ്ടാക്കിയ ആത്മബന്ധവും ശശികുമാറിന്റെ വിജയം സുനിശ്ചിതമാക്കുന്നു. മറുവശത്ത് 'ജയിച്ചാല്‍ മന്ത്രി, തോറ്റാല്‍ രാജ്യസഭ' എന്ന ലീഗിന്റെ പതിവ് സൂത്രവാക്യവും വിശ്വസിച്ച് 'ഭാഗ്യപരീക്ഷണ'ത്തിന് മുതിരുകയാണ് മഞ്ഞളാംകുഴി അലി. ഇടതുപക്ഷത്തിന്റെ കരുത്തില്‍ മങ്കടയില്‍ രണ്ടുതവണ എംഎല്‍എയായ അലിക്കിത് നാലാമങ്കമാണ്. 'അധികാര കസേരയില്‍ കണ്ണുംനട്ടാണ്' അലി കുഞ്ഞാലിക്കുട്ടിയുടെ ക്ഷണപ്രകാരം ലീഗില്‍ ചേക്കേറിയത്. എന്നാല്‍ പാളയത്തില്‍ 'പട' തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം മാനിച്ച് പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായി. പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിക്കുപ്പായംതുന്നിവച്ചവരെയും 'കൂടെയുള്ളവരെയും' അലി നിരാശരാക്കി. തുടര്‍ന്നുണ്ടായ അസ്വാരസ്യവും ഭീതിയും പ്രചാരണത്തില്‍ നിഴലിക്കുന്നു.

വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം. അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്റര്‍ കാലം മായ്ക്കാത്ത നേട്ടമായി. നഗരത്തിന് തീരാശാപമായ ഗതാഗതക്കുരുക്കഴിച്ച് ബൈപാസുകള്‍ക്ക് തുടക്കമിട്ടും താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലെത്തിച്ചും എംഎല്‍എ മാതൃകയായി. നഗരസഭയിലും വെട്ടത്തൂര്‍, ഏലംകുളം പഞ്ചായത്തുകളിലും ഇടതുപക്ഷഭരണമാണ്. താഴേക്കോട്, പുലാമന്തോള്‍, ആലിപ്പറമ്പ് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. മേലാറ്റൂരിലാകട്ടെ നിര്‍ണായകശക്തിയും. മണ്ഡലത്തില്‍ 1,61,685 വോട്ടര്‍മാരുണ്ട്. ഇതില്‍ 84,873 പേര്‍ സ്ത്രീവോട്ടര്‍മാരാണ്. പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴേക്കോട്, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം.
(എ രാധാകൃഷ്ണന്‍ )

ദേശാഭിമാനി 260311

1 comment:

  1. പെരിന്തല്‍മണ്ണ: ജനകീയ എംഎല്‍എയെ നേരിടാന്‍ പണക്കൊഴുപ്പ് ആയുധമാക്കുന്ന കച്ചവടരാഷ്ട്രീയം പ്രചാരണവിഷയമാകുകയാണ് വള്ളുവനാടിന്റെ സിരാകേന്ദ്രത്തില്‍. അഞ്ചുപതിറ്റാണ്ടില്‍ സാധിക്കാത്ത വികസനം അഞ്ചുവര്‍ഷത്തിനുള്ളില്‍ നല്‍കിയ വി ശശികുമാര്‍ എംഎല്‍എയും മന്ത്രിപദം മോഹിച്ച് കളം മാറ്റിച്ചവിട്ടിയ മഞ്ഞളാംകുഴി അലിയും തമ്മിലാണ് പെരിന്തല്‍മണ്ണയിലെ പ്രധാന പോര്. ബിജെപി സ്ഥാനാര്‍ഥിയായി സി കെ കുഞ്ഞിമുഹമ്മദും മത്സരരംഗത്തുണ്ട്.

    ReplyDelete