Thursday, March 31, 2011

കേന്ദ്രത്തിന്റേത് കള്ളക്കളി

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍നിന്ന് നിരന്തരമായ വിമര്‍ശനം വന്നിട്ടും ഇളകാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് സര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണ്. കള്ളപ്പണക്കാരുടെ വിവരം ലഭിച്ചിട്ടും അതു പരസ്യപ്പെടുത്താനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ആവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ എന്ന് സുപ്രിം കോടതി ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോവാന്‍ ഒരുക്കമല്ല. സുപ്രിം കോടതിയില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശനമുയര്‍ന്നിട്ടും പഴയ നിലപാട് തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും കള്ളപ്പണക്കാരുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ നിലപാട്.

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ കണക്ക് എത്രയെന്നതു സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ രൂപമൊന്നുമില്ല. സര്‍ക്കാരിന്റെയും സര്‍ക്കാരിതരവുമായ വിവിധ ഏജന്‍സികള്‍ക്ക് വ്യത്യസ്തമായ കണക്കാണ് ഇക്കാര്യത്തിലുള്ളത്. എന്നാല്‍ നികുതി വെട്ടിച്ചുള്ള ഈ പണത്തിന്റെ കണക്ക് ഭയാനകമാം വിധം വലുതാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 1948നും 2008നും ഇടയില്‍ 20,79,000 കോടി രൂപ ഇന്ത്യന്‍ കള്ളപ്പണമായി വിദേശ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി കണക്കുകൂട്ടുന്നു. കള്ളപ്പണത്തെക്കുറിച്ച് പഠിക്കാന്‍ ബി ജെ പി നിയോഗിച്ച സമിതിയുടെ ഇടക്കാല കണക്ക് അനുസരിച്ച് ഇത് ഇരുപത്തിരണ്ടര ലക്ഷം കോടിക്കും 63 ലക്ഷം കോടിക്കും ഇടയിലാണ്. രാജ്യത്തിന്റെ ധനസമ്പത്തിന്റെ 40 ശതമാനം വിദേശ ബാങ്കുകളില്‍ കള്ളപ്പണമായി എത്തിയിട്ടുണ്ടെന്ന് ചില പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണത്തിന്റെയെല്ലാം ഉറവിടമെന്തെന്നോ എങ്ങനെയാണവ വിനിയോഗിക്കപ്പെടുന്നതെന്നോ കൈമാറ്റം ചെയ്യപ്പെടുന്നതെന്നോ സര്‍ക്കാരിന് പിടിയൊന്നുമില്ല. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ചില ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും സുപ്രിം കോടതി പലതവണ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കള്ളപ്പണ കേസ് കേവലം നികുതിവെട്ടിപ്പു കേസല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കലാണെന്നാണ് ഒരു ഘട്ടത്തില്‍ സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. എന്നിട്ടുപോലും കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടില്‍ അണുവിട മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കള്ളപ്പണക്കാരുടെ പേരു പറയാന്‍ രാജ്യാന്തര ഉടമ്പടികള്‍ തടസ്സമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം തന്നെ ഹസന്‍ അലി ഖാനെ ചിലരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരികയും അന്വേഷണം നടക്കുകയും ചെയ്യുന്നു. രാജ്യാന്തര ഉടമ്പടി ഇതിനു തടസ്സമായില്ലെന്നിരിക്കെ സര്‍ക്കാരിന്റെ വാദം കഴമ്പില്ലാത്തതാണെന്നു വ്യക്തമാണ്. ഹസന്‍ അലി ഖാന്റെ കാര്യത്തില്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവരികയും കോടതി ഇടപെടല്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ കള്ളപ്പണ കേസുകളെ അപ്പാടെ ഇതില്‍ കുരുക്കിയിടാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇതൊരു തട്ടിപ്പാണ്. അധികാര കേന്ദ്രങ്ങളുമായി അടുത്തിടപഴകുന്ന ചിലരും കള്ളപ്പണക്കേസില്‍ പ്രതിസ്ഥാനത്തുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമാണ് സര്‍ക്കാരിന്റെ നിസ്സംഗതയെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്.

കള്ളപ്പണത്തിനെതിരെ അഞ്ചിന കര്‍മ പദ്ധതി നടപ്പാക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ പറഞ്ഞത്. യാതൊരുവിധ ആത്മാര്‍ഥതയുമില്ലാത്തതാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനമെന്ന് സുപ്രിം കോടതിയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് വന്‍ തോതില്‍ കള്ളപ്പണം ഉപയോഗിക്കുന്നതായ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് നികുതിവെട്ടിപ്പുകാര്‍ക്ക് അനുകൂലമായ കേന്ദ്രനിലപാട്.

ജനയുഗം മുഖപ്രസംഗം 300311

1 comment:

  1. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍നിന്ന് നിരന്തരമായ വിമര്‍ശനം വന്നിട്ടും ഇളകാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് സര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണ്. കള്ളപ്പണക്കാരുടെ വിവരം ലഭിച്ചിട്ടും അതു പരസ്യപ്പെടുത്താനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ആവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ എന്ന് സുപ്രിം കോടതി ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോവാന്‍ ഒരുക്കമല്ല. സുപ്രിം കോടതിയില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശനമുയര്‍ന്നിട്ടും പഴയ നിലപാട് തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും കള്ളപ്പണക്കാരുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ നിലപാട്.

    ReplyDelete