Wednesday, March 30, 2011

ജനഹിതം പകര്‍ത്താന്‍ ഹൈടെക് യന്ത്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി ഹൈടെക് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ തയ്യാറായി. വോട്ടര്‍മാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും പ്രയാസങ്ങളും മാനസികസമ്മര്‍ദവും ലഘൂകരിക്കുന്നവയാണ് ഇത്തവണത്തെ യന്ത്രങ്ങള്‍. സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം പ്രിന്റെടുക്കാമെന്നതടക്കം ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ യന്ത്രങ്ങള്‍ തയ്യാറാക്കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളാണ് കേരളത്തില്‍ എത്തിച്ചത്.

കണ്‍ട്രോള്‍ യൂണിറ്റ്, പോളിങ് മെഷീന്‍ എന്നിവ അടങ്ങിയതാണ് ബാലറ്റ് യൂണിറ്റ്. പോളിങ് മെഷീനില്‍ 16 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്താം. കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ എണ്ണത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കാനുമാകും. കണ്‍ട്രോള്‍ യൂണിറ്റ് തുറന്ന തിയതി, സമയം, സ്ഥാനാര്‍ഥികളുടെ പേര് എന്നിവയെല്ലാം ഡിജിറ്റല്‍ സ്ക്രീനില്‍ തെളിയും. കണ്‍ട്രോള്‍ യൂണിറ്റ് ഉള്‍ക്കൊള്ളുന്ന വിവരങ്ങളുടെ ചുരുക്കെഴുത്താണ് ഇതുവരെ ഉണ്ടായിരുന്നത്. അതിനു പകരം ഇക്കുറി പൂര്‍ണരൂപം ദൃശ്യമാകും. യന്ത്രത്തിന്റെ പ്രവര്‍ത്തനവിവരം, തകരാര്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. പ്രത്യേക കേബിള്‍ ഉപയോഗിച്ചാണ് വോട്ടിങ് യന്ത്രത്തെയും കട്രോള്‍ യൂണിറ്റിനെയും ബന്ധിപ്പിക്കുന്നത്. വോട്ടെടുപ്പിനു ശേഷം സുരക്ഷയ്ക്കായി പെട്ടികള്‍ പ്രത്യേകമായി സീല്‍ ചെയ്യും. വോട്ടെണ്ണലില്‍ തര്‍ക്കമുണ്ടായാല്‍ ദുരീകരിക്കുന്നതിനാണ് പ്രിന്റ്ഔട്ട് സൌകര്യം കണ്‍ട്രോള്‍ യൂണിറ്റില്‍ ചേര്‍ത്തത്. വോട്ടെടുപ്പിനിടെ യന്ത്രം തകരാറായാല്‍ തെരഞ്ഞെടുപ്പുവിഭാഗത്തിലെ സെക്ടര്‍ ഓഫീസര്‍ പകരം യന്ത്രം എത്തിക്കും. അതുവരെയുള്ള വോട്ടും യന്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പുതിയ യന്ത്രമായതിനാല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര പരിശീലനമാണ് നല്‍കുന്നത്. ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി. രണ്ടാംഘട്ടം ഏപ്രില്‍ ആദ്യം തുടങ്ങും. യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദമായി വിവരിക്കുന്ന കൈപ്പുസ്തകവുമുണ്ട്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് യന്ത്രം രൂപകല്‍പന ചെയ്തത്. സംസ്ഥാനത്ത് കെല്‍ട്രോണിനാണ് ഇതിന്റെ വിതരണച്ചുമതല.

ദേശാഭിമാനി 300311

1 comment:

  1. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി ഹൈടെക് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ തയ്യാറായി. വോട്ടര്‍മാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും പ്രയാസങ്ങളും മാനസികസമ്മര്‍ദവും ലഘൂകരിക്കുന്നവയാണ് ഇത്തവണത്തെ യന്ത്രങ്ങള്‍. സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം പ്രിന്റെടുക്കാമെന്നതടക്കം ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ യന്ത്രങ്ങള്‍ തയ്യാറാക്കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളാണ് കേരളത്തില്‍ എത്തിച്ചത്.

    ReplyDelete