Saturday, March 26, 2011

ചെങ്കോട്ടയില്‍ ഭൂരിപക്ഷം കൂട്ടാന്‍തൊഴിലാളികളുടെ തോഴന്‍


പയ്യന്നൂര്‍: ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് പയ്യന്നൂരിന്റേത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല പൈതൃകമുള്ള നാടിന് രണ്ടാം ബര്‍ദോളിയെന്ന വിളിപ്പേരുമുണ്ട്. എന്നാല്‍ ആ മണ്ണില്‍ വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇടതുപക്ഷത്തെ എന്നും കൈവിടാത്ത മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തിലെ സൌമ്യസാന്നിധ്യമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍. ലളിത ജീവിതവും എളിമയുള്ള പെരുമാറ്റവുമാണ് ഈ തൊഴിലാളി നേതാവിന്റെ സമ്പാദ്യം. മണ്ഡലത്തിന്റെ ഉള്ളറിഞ്ഞ നേതാവ് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്.

ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിലാണ് കൃഷ്ണന്‍ വളര്‍ന്നത്. പട്ടിണി മാറ്റാന്‍ ചെറുപ്പത്തിലേ ബീഡിതെറുപ്പില്‍ ഏര്‍പ്പെട്ടു. അരനൂറ്റാണ്ടിലേറെയായി തൊഴിലാളിപ്രസ്ഥാനത്തിലും പൊതുരംഗത്തും നിറസാന്നിധ്യമാണ് ഈ അറുപത്തിരണ്ടുകാരന്‍. ആദ്യ അങ്കത്തിനിറങ്ങുന്നതിന്റെ അങ്കലാപ്പ് മുഖത്തില്ല. ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച മണ്ഡലത്തില്‍ ഭൂരിപക്ഷം കൂട്ടുകയെന്നതാണ് സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണന്റെ ദൌത്യം. ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പാവൂര്‍ കണ്ണനാണ് അച്ഛന്‍. അമ്മ: ചെറൂട്ട ചിരിയമ്മ. വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരി രാജവല്ലി തൈവളപ്പിലാണ് ഭാര്യ. മക്കള്‍: ഷിജിത്ത്, സജിത്ത്.

കടന്നപ്പള്ളി സ്വദേശി കെ ബ്രിജേഷ്കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ബിജെപിക്കുവേണ്ടി സി കെ രമേശനും രംഗത്തുണ്ട്. തളിപ്പറമ്പ് താലൂക്കിലെ ആറു പഞ്ചായത്തുകളും പയ്യന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതാണ് മണ്ഡലം. തൃക്കരിപ്പൂരിന്റെ ഭാഗമായിരുന്ന ജില്ലയിലെ രണ്ടു പഞ്ചായത്തുകള്‍ മണ്ഡലത്തോട് ചേര്‍ത്തു. ചെറുപുഴ, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം- വയക്കര, രാമന്തളി എന്നിവയാണ് ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് 27,913 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ നാലുവാര്‍ഡിലും എരമത്തെ ഒരു വാര്‍ഡിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വോട്ടുകൂടി ചേര്‍ത്താല്‍ ഭൂരിപക്ഷം കൂടും. ചെറുപുഴ ഒഴികെ എല്ലാ പഞ്ചായത്തിലും പയ്യന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് ലീഡ്.

1952 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സാരഥികളെ മാത്രം നെഞ്ചേറ്റിയ മണ്ഡലമാണ് പയ്യന്നൂര്‍. 1956ലെ പുനര്‍നിര്‍ണയത്തില്‍ പ്രദേശം നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെയും മാടായി മണ്ഡലത്തിന്റെയും ഭാഗമായി. ആദ്യ മുഖ്യമന്ത്രി ഇ എം എസിനെ തെരഞ്ഞെടുത്തെന്ന ഖ്യാതിയും പയ്യന്നൂരിനുണ്ട്. മാടായിയില്‍ കെ പി ആര്‍ ഗോപാലനാണ് ജയിച്ചത്. വ്യവസായ മന്ത്രിയായിരുന്ന കെ പി ഗോപാലനും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964ലാണ് മണ്ഡലം നിലവില്‍ വന്നത്. 1965ലും 1967ലും 1970ലും എ വി കുഞ്ഞമ്പുവിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. 1977ലും '80ലും എന്‍ സുബ്രഹ്മണ്യ ഷേണായിയെ തെരഞ്ഞെടുത്തു. 1982ല്‍ എം വി രാഘവനും 1987ലും 1991ലും സി പി നാരായണനും. 1996ല്‍ പിണറായി വിജയന്‍. 2001ലും 2006ലും പി കെ ശ്രീമതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ 36,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ പി കെ ശ്രീമതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് സി കൃഷ്ണന്‍ വോട്ടുതേടുന്നത്. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണിത്.
(വിജയന്‍ കരിവെള്ളൂര്‍)

ദേശാഭിമാനി 260311

1 comment:

  1. ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് പയ്യന്നൂരിന്റേത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല പൈതൃകമുള്ള നാടിന് രണ്ടാം ബര്‍ദോളിയെന്ന വിളിപ്പേരുമുണ്ട്. എന്നാല്‍ ആ മണ്ണില്‍ വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇടതുപക്ഷത്തെ എന്നും കൈവിടാത്ത മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തിലെ സൌമ്യസാന്നിധ്യമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍. ലളിത ജീവിതവും എളിമയുള്ള പെരുമാറ്റവുമാണ് ഈ തൊഴിലാളി നേതാവിന്റെ സമ്പാദ്യം. മണ്ഡലത്തിന്റെ ഉള്ളറിഞ്ഞ നേതാവ് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്.

    ReplyDelete