Wednesday, April 20, 2011

ജപ്പാനില്‍ കൂടുതല്‍ നഷ്ടപരിഹാരം; ഇന്ത്യയില്‍ കുറവ്

ജപ്പാനില്‍ മാര്‍ച്ച് 11ന്റെ ഭൂകമ്പവും സുനാമിയും ഫുകുഷിമയിലെ ആണവറിയാക്ടറില്‍ സൃഷ്ടിച്ച ചോര്‍ച്ച നേരിടാനുള്ള പ്രാഥമിക സഹായമായി ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ നല്‍കുന്നത് 2700 കോടി രൂപ. ഫുകുഷിമ ആണവ നിലയ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി(ടെപ്കോ)യാണ് ജപ്പാന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇത്രയും തുക നല്‍കിയത്. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍ നടത്തിപ്പുകാരും സര്‍ക്കാരും ചേര്‍ന്ന് നല്‍കേണ്ട മൊത്തം നഷ്ടപരിഹാരത്തുകയേക്കാള്‍ വളരെ കൂടുതലാണ് ടെപ്കോ നല്‍കുന്ന പ്രാഥമിക സഹായം. ഇന്ത്യ-അമേരിക്ക ആണവകരാറിന്റെ ഭാഗമായി ഇന്ത്യയില്‍ സ്ഥാപിക്കുന്ന റിയാക്ടറുകളില്‍ ദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട പരമാവധി സഹായം 1500 കോടി രൂപയാണ്. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യബില്ലില്‍ ഇത് വെറും 500 കോടി രൂപമാത്രമായിരുന്നു. ദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാരും സര്‍ക്കാരും പരമാവധി നല്‍കേണ്ട സഹായം 2200 കോടി രൂപയാണെന്നും ആണവബാധ്യത നിയമത്തില്‍ പറയുന്നു.

ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ടെപ്കോ തന്നെയാണ് 600 ദശലക്ഷം ഡോളറിന്റെ പ്രാഥമിക സഹായം പ്രഖ്യാപിച്ചത്. ആണുവികിരണം ഏറെയുള്ള ആണവനിലയത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് കുടിയൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായ അരലക്ഷം കുടുംബങ്ങള്‍ക്ക് 12000 ഡോളര്‍ (5.4 ലക്ഷം രൂപ) സഹായമാണ് നല്‍കുക. തനിച്ചാണ് താമസമെങ്കില്‍ 9000 ഡോളറും. 20 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയില്‍ വികിരണം ഭയന്ന് വീടിനുള്ളില്‍തന്നെ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ഇതേ സഹായം ലഭിക്കും. എന്നാല്‍, ഇവര്‍ അരലക്ഷം കുടുംബങ്ങളല്ലെന്നും രണ്ട് ലക്ഷത്തിലധികം കുടുംബങ്ങളുണ്ടെന്നുമാണ് കണക്കാക്കുന്നത്. അതായത് ഇപ്പോള്‍ പ്രഖ്യാപിച്ച സഹായത്തിന്റെ മൂന്നിരട്ടി സഹായമെങ്കിലും ഉടന്‍ അനുവദിക്കേണ്ടി വരും. ജപ്പാനില്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട പരമാവധി സഹായം 8000 കോടി രൂപയാണ്. നാല് റിയാക്ടറിലെ ആണവ ചോര്‍ച്ച കാരണമുണ്ടായ ദുരന്തത്തെ നേരിടാന്‍പോലും ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് ഫുകുഷിമ ദുരന്തം തെളിയിക്കുന്നു. ആണവനിലയ നടത്തിപ്പുകാരുടെ സഹായധനം 10,000 കോടി രൂപയെങ്കിലുമായി ഉയര്‍ത്തണമെന്ന സിപിഐ എം ആവശ്യം യുക്തിപരമാണെന്നും ഫുകുഷിമ ദുരന്തം തെളിയിക്കുന്നു. സിപിഐ എം ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭേദഗതി ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുകയായിരുന്നു.

ഫുകുഷിമ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. നിലയം സാധാരണനിലയിലാക്കാന്‍ 30 വര്‍ഷംവരെ എടുത്തേക്കും. അതായത് പതിനായിരക്കണക്കിന് കോടി രൂപ ഇനിയും ചെലവാകുമെന്നര്‍ഥം. മുപ്പത്തഞ്ച് വര്‍ഷത്തെ പഴക്കമുള്ള ആണവനിലയമാണ് ഫുകുഷിമയിലേത്. അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്കല്‍സ് കമ്പനിയാണ് ഇവിടത്തെ ആറ് തിളജല റിയാക്ടറും നല്‍കിയത്. ഇതേ കമ്പനിയാണ് താരാപുരിലെ രണ്ട് റിയാക്ടറും നല്‍കിയിട്ടുള്ളത്. ആണവകരാറിന്റെ ഭാഗമായി ഇന്ത്യ കൂടുതല്‍ റിയാക്ടറുകള്‍ വാങ്ങുന്നതും ഈ കമ്പനിയില്‍ നിന്നുതന്നെ. ഒരു നിലയത്തില്‍തന്നെ ഒന്നിലധികം റിയാക്ടറുകള്‍ സ്ഥാപിച്ചാല്‍ അപകട സാധ്യത വര്‍ധിക്കുമെന്ന സന്ദേശവും ഫുകുഷിമ നല്‍കുന്നു. എന്നിട്ടും ജെയ്താപുരിലും മറ്റും ഫുകുഷിമയ്ക്ക് സമാനമായി ആറു റിയാക്ടറുകള്‍ അതും 1650 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. ഭൂകമ്പ സാധ്യതാ മേഖലയിലാണ് ജെയ്താപുര്‍ എന്നതും ശ്രദ്ധേയമാണ്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി

1 comment:

  1. ജപ്പാനില്‍ ആണവനിലയ നടത്തിപ്പുകാര്‍ നല്‍കേണ്ട പരമാവധി സഹായം 8000 കോടി രൂപയാണ്. നാല് റിയാക്ടറിലെ ആണവ ചോര്‍ച്ച കാരണമുണ്ടായ ദുരന്തത്തെ നേരിടാന്‍പോലും ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് ഫുകുഷിമ ദുരന്തം തെളിയിക്കുന്നു. ആണവനിലയ നടത്തിപ്പുകാരുടെ സഹായധനം 10,000 കോടി രൂപയെങ്കിലുമായി ഉയര്‍ത്തണമെന്ന സിപിഐ എം ആവശ്യം യുക്തിപരമാണെന്നും ഫുകുഷിമ ദുരന്തം തെളിയിക്കുന്നു. സിപിഐ എം ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ കൊണ്ടുവന്ന ഭേദഗതി ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുകയായിരുന്നു.

    ReplyDelete