Monday, April 25, 2011

ഭക്ഷ്യസംഭരണത്തിനും സ്വകാര്യമേഖല വേണമെന്ന്

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്സിഐ) സമാനമായി രാജ്യത്ത് ഭക്ഷ്യധാന്യ സംഭരണത്തിനും വിതരണത്തിനും സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ശുപാര്‍ശ. എഫ്സിഐക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യമേഖലയ്ക്കും ബാധകമാക്കണമെന്നും നിര്‍ദേശമുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും നടത്തുന്ന പൊതുമേഖലാസ്ഥാപനമായ എഫ്സിഐയെ ഈ നിര്‍ദേശം തകര്‍ക്കും. ക്രമേണ രാജ്യത്തിന്റെ ഭക്ഷ്യധാന്യവിതരണം സ്വകാര്യക്കമ്പനികളുടെ നിയന്ത്രണത്തിലാകും. കൃത്രിമക്ഷാമം ഉണ്ടാക്കി ഭക്ഷ്യധാന്യങ്ങള്‍ക്കു വില കുത്തനെ കൂട്ടാനും കുത്തകകള്‍ക്ക് അവസരം ലഭിക്കും. 2011-12 ഖാരീഫ് സീസണില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില നിര്‍ദേശിച്ച്് കമീഷന്‍ കേന്ദ്രസര്‍ക്കാരിനുസമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന ഈ ശുപാര്‍ശ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ശുപാര്‍ശ പരിഗണിക്കുക. സമിതി അംഗീകരിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ശേഖരം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കാനുള്ള നീക്കം ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികമേഖലയിലെ പരിഷ്കരണത്തിനായി സ്വകാര്യസംരംഭകരില്‍നിന്ന് അത്യുല്‍പ്പാദനശേഷിയുള്ള വിത്ത് ശേഖരിക്കാനും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ താങ്ങുവില ഫലപ്രദമായി കര്‍ഷകരിലെത്താന്‍ സ്വകാര്യപങ്കാളിത്തം വേണമെന്നാണ് വിലനിര്‍ണയ കമീഷന്റെ നിലപാട്. സ്വകാര്യസംരംഭത്തിന് ശുപാര്‍ശ ചെയ്യുന്ന കമീഷന്‍, അതിനായി ബാങ്ക്വായ്പ ഉള്‍പ്പെടെ സൌകര്യം ചെയ്തുകൊടുക്കണമെന്നും നിര്‍ദേശിക്കുന്നു.

deshabhimani 250411

1 comment:

  1. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്സിഐ) സമാനമായി രാജ്യത്ത് ഭക്ഷ്യധാന്യ സംഭരണത്തിനും വിതരണത്തിനും സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ശുപാര്‍ശ. എഫ്സിഐക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യമേഖലയ്ക്കും ബാധകമാക്കണമെന്നും നിര്‍ദേശമുണ്ട്.

    ReplyDelete