Friday, April 29, 2011

ടെലികോം കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടും

2ജി സ്പെക്ട്രം അഴിമതിയിലൂടെ ലൈസന്‍സ് സമ്പാദിച്ചു നേട്ടമുണ്ടാക്കിയ ടെലികോം കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിബിഐ ഫയല്‍ചെയ്ത കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു കമ്പനിയില്‍ രണ്ടു കമ്പനിക്ക് നോട്ടീസ് അയച്ചു. ഓരോ കമ്പനിയില്‍ നിന്നും 2000 കോടി രൂപയുടെ വീതം സ്വത്ത് രണ്ടുമാസത്തിനുള്ളില്‍ പിടിച്ചെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയെ അറിയിച്ചു. ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്.
റിലയന്‍സ് ടെലികോം, യൂണിടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. പല കമ്പനിയും ബിനാമി ഇടപാടു നടത്തുന്നതിനാല്‍ ഇവയുടെ സ്വത്തു സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം, വിദേശനാണ്യവിനിമയം കൈകാര്യം ചെയ്യല്‍ നിയമം എന്നിവയനുസരിച്ചാണ് സ്വത്തു കണ്ടുകെട്ടുക. സ്പെക്ട്രം അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലും വിദേശനാണ്യവിനിമയത്തിലെ ക്രമക്കേടുകളുമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റര്‍ചെയ്ത അഞ്ച് വിദേശകമ്പനിക്ക് സ്പെക്ട്രം ഇടപാടിലുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അറസ്റിലായ ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ ഡിബി റിയല്‍റ്റിയുമായി ബന്ധമുള്ള കമ്പനികളാണ് കള്ളപ്പണം ഒഴുക്കിയത്. ഒരു റിയല്‍ എസ്റേറ്റ് കമ്പനിയില്‍ നിന്നായിരുന്നു പണമൊഴുക്ക് തുടങ്ങിയത്. 1400 കോടി രൂപ പല തലത്തിലായി വിനിമയം ചെയ്യപ്പെട്ടതായി സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം, 2001-07 കാലഘട്ടത്തിലെ സ്പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തെ കോടതി പ്രശംസിച്ചു. ബല്‍വയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സ്വന്തം പേരിലുളള ഓഹരികള്‍ പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് മെയ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. രേഖകളുടെ പരിശോധന നാളെയും തുടരും.

deshabhimani 290411

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിയിലൂടെ ലൈസന്‍സ് സമ്പാദിച്ചു നേട്ടമുണ്ടാക്കിയ ടെലികോം കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിബിഐ ഫയല്‍ചെയ്ത കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു കമ്പനിയില്‍ രണ്ടു കമ്പനിക്ക് നോട്ടീസ് അയച്ചു. ഓരോ കമ്പനിയില്‍ നിന്നും 2000 കോടി രൂപയുടെ വീതം സ്വത്ത് രണ്ടുമാസത്തിനുള്ളില്‍ പിടിച്ചെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയെ അറിയിച്ചു. ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്.

    ReplyDelete