Wednesday, April 20, 2011

നിരക്ക് കൂട്ടാന്‍ കെഎസ്ഇബി ശുപാര്‍ശ ചെയ്തിട്ടില്ല: മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 204 മെഗാവാട്ടിന്റെ കുറവ് ഇപ്പോഴുണ്ട്. ഇത് ഇനിയും കുറഞ്ഞാല്‍ പ്രതിസന്ധിയുണ്ടാകും. ഇക്കാര്യം കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലുമായി ചര്‍ച്ച ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച് ഒരു ശുപാര്‍ശയും കെഎസ്ഇബി നല്‍കിയിട്ടില്ല. നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമീഷനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ താരിഫ് വര്‍ധനയോ ഏര്‍പ്പെടുത്താതിരുന്നത് സര്‍ക്കാരിന്റെ നേട്ടമാണ്.

കേന്ദ്രപൂളില്‍നിന്ന് സംസ്ഥാനത്തിന് 1136 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കേണ്ടത്. ഇത് പലപ്പോഴും 800 മെഗാവാട്ടായി കുറയുന്നുണ്ട്. കഴിഞ്ഞ ദിവസം 932 മെഗാവാട്ട് വൈദ്യുതി ലഭിച്ചു. ഇത് പരിഗണിച്ചാല്‍ത്തന്നെ കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 204 മെഗാവാട്ടിന്റെ കുറവുണ്ട്. എങ്കിലും ഇത് വിതരണത്തെ ബാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗത്തില്‍ 25 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുത പദ്ധതികളില്‍നിന്ന് ലഭിക്കുന്നത്. 22 ദശലക്ഷം യൂണിറ്റ് കേന്ദ്രപൂളില്‍നിന്നും ആറ് ദശലക്ഷം യൂണിറ്റ് താപനിലയങ്ങളില്‍നിന്നും ലഭിക്കുന്നു. ബാക്കി ആവശ്യം വരുന്നത് പുറത്തുനിന്ന് വാങ്ങുകയാണ്. പുതിയ കമീഷന്‍ പെര്‍ഫോമന്‍സ് ഗ്യാരന്റി ടെസ്റ്റിങ്ങിന്റെ ഭാഗമായി കുറ്റ്യാടി പദ്ധതി 21 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ ആറുജില്ലകളില്‍ വൈദ്യുതി ഉപയോഗം കൂടിയ സമയങ്ങളില്‍ ചെറിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് ഏഴുവരെ ഇതു തുടരും. ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമാണ് ഈ ക്രമീകരണമെന്നും മന്ത്രി അറിയിച്ചു.

ദേശാഭിമാനി 200411

1 comment:

  1. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 204 മെഗാവാട്ടിന്റെ കുറവ് ഇപ്പോഴുണ്ട്. ഇത് ഇനിയും കുറഞ്ഞാല്‍ പ്രതിസന്ധിയുണ്ടാകും. ഇക്കാര്യം കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലുമായി ചര്‍ച്ച ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete