Sunday, May 29, 2011

ആദിവാസികള്‍ക്ക് ഭൂമി: നടപടികള്‍ പൂര്‍ത്തീകരിച്ചത് എല്‍ ഡി എഫ് സര്‍ക്കാര്‍

നൂറ് ദിവസത്തിനകം ആറായിരത്തില്‍പ്പരം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും എല്‍ ഡി എഫ് സര്‍ക്കാരിന് അവകാശപ്പെട്ടത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതായിരുന്നു ഈ ഭൂമിയുടെ വിതരണം. തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മെയ് പത്തിന് എല്‍ ഡി എഫ് സര്‍ക്കാരിലെ റവന്യു, വനം, പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. 6037 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ക്കാണ് ഈ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കിയത്. ഇതിന്റെ ഗുണഭോക്താക്കളെ അടക്കം നേരത്തെ തന്നെ തീരുമാനിച്ചതാണ്. വനാവകാശ രേഖയില്‍ ഓരോരുത്തരുടെയും പേരുകള്‍ മാത്രം ചേര്‍ക്കേണ്ട ജോലി മാത്രമെ ഇനി ബാക്കിയുള്ളു. ഇതിന് ഒരു മാസം പോലും താമസം ആവശ്യമില്ല.

കൊല്ലം ഒഴികെ എല്ലാ ജില്ലകളിലുമായാണ് 6037 കുടുംബങ്ങള്‍ക്കുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടുക്കി ജില്ലയിലാണ്. തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയും. ഭൂമികേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദിവാസി വനാവകാശ നിയമപ്രകാരം ഉടമസ്ഥാവകാശ രേഖ നല്‍കാന്‍ ഭൂമിയുടെ അളവ് നടന്നത്. ഇടുക്കിയുടെ വനാന്തര്‍ ഭാഗങ്ങളില്‍ തമാസിക്കുന്ന ആദിവാസികളുടെ ഭൂമി അളവ് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡാമിലെ ജല നിരപ്പ് താഴാതെ മാസങ്ങളോളം കെട്ടിനിന്നതാണ് സര്‍വെ ജോലികളെ ബാധിച്ചത്. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തു തന്നെ ഈ സര്‍വെയും പൂര്‍ത്തിയാക്കി. ആദിവാസി വനാവകാശ നിയമ പ്രകാരം ഏറ്റവും കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖ നല്‍കിയത് വയനാട്ടിലാണ്. ഒരു വര്‍ഷത്തിനിടെ നാലായിരത്തില്‍പ്പരം പേര്‍ക്കാണ് ഇവിടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി ഉടമസ്ഥാവകാശ രേഖ വിതരണം ചെയ്തത്. വയനാട്ടില്‍ ഇനി മുന്നൂറോളം കുടുംബങ്ങള്‍ക്കെ വനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി രേഖ നല്‍കാനുള്ളു. കൊല്ലം ജില്ലയിലാണ് ആദിവാസി വനാവകാശ നിയമ പ്രകാരം അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും രാജ്യത്ത് ആദ്യമായി ഉടമസ്ഥാവകാശ രേഖ നല്‍കിയത്. 2010ല്‍ തന്നെ കൊല്ലം ജില്ലയില്‍ വനാവകാശ നിയമ പ്രകാരം ഭൂമി വിതരണം പൂര്‍ത്തിയാക്കി.
സംസ്ഥാനത്തൊട്ടാകെ ആദിവാസി വനാവകാശ നിയമ പ്രകാരം ഭൂമിക്കായി അപേക്ഷിച്ചത് മുപ്പത്തിമൂവായിരത്തോളം കുടുംബങ്ങളായിരുന്നു. വനാവകാശ കമ്മിറ്റികളുടെ പരിശോധനയില്‍ അര്‍ഹരായി കണ്ടെത്തിയത് ഇരുപത്തിയൊന്‍പതിനായിരത്തോളം കുടുംബങ്ങളെയാണ്. ഇതില്‍ 6037 കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇക്കൊല്ലം ഫെബ്രുവരി മാസത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂമിയും രേഖയും വിതരണം ചെയ്തിരുന്നു. 6037 കുടുംബങ്ങളുടെ ഭൂമി വിതരണത്തിന് നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഫലത്തില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കിയതിന്റെ ക്രെഡിറ്റ്  എല്‍ ഡി എഫ് സര്‍ക്കാരിന്റെ പേരിലാവും.

ജനയുഗം 290511

1 comment:

  1. നൂറ് ദിവസത്തിനകം ആറായിരത്തില്‍പ്പരം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും എല്‍ ഡി എഫ് സര്‍ക്കാരിന് അവകാശപ്പെട്ടത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതായിരുന്നു ഈ ഭൂമിയുടെ വിതരണം. തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ മെയ് പത്തിന് എല്‍ ഡി എഫ് സര്‍ക്കാരിലെ റവന്യു, വനം, പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. 6037 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ക്കാണ് ഈ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കിയത്. ഇതിന്റെ ഗുണഭോക്താക്കളെ അടക്കം നേരത്തെ തന്നെ തീരുമാനിച്ചതാണ്. വനാവകാശ രേഖയില്‍ ഓരോരുത്തരുടെയും പേരുകള്‍ മാത്രം ചേര്‍ക്കേണ്ട ജോലി മാത്രമെ ഇനി ബാക്കിയുള്ളു. ഇതിന് ഒരു മാസം പോലും താമസം ആവശ്യമില്ല.

    ReplyDelete