Sunday, May 29, 2011

വികസനകാര്യത്തില്‍ എല്‍ഡിഎഫ് പാത പിന്തുടരണം: ആന്റണി

കണ്ണൂര്‍ : വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാതക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. പ്രതിരോധവകുപ്പുമായി നൂറുശതമാനം സഹകരിച്ച മുന്‍ സര്‍ക്കാരിന്റെ പാത സംസ്ഥാനത്തെ പുതിയ ഗവണ്‍മെന്റും പിന്തുടരണം. അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാരും പ്രതിരോധവകുപ്പും തമ്മില്‍ ഒരുവിധ ഏറ്റുമുട്ടലുമുണ്ടായില്ല. സഹകരണത്തിന്റെ പാതയാണ് ഇരുകൂട്ടരും സ്വീകരിച്ചത്. അതിനാലാണ് പ്രതിരോധവകുപ്പിന്റെ ആറു സുപ്രധാന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനായത്. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനോട് ഏറെ നന്ദിയുണ്ട്. ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു ആന്റണി.

സംസ്ഥാന സര്‍ക്കാരും പ്രതിരോധ വകുപ്പും കൂട്ടായി ആലോചിച്ചാണ് പദ്ധതികള്‍ കൊണ്ടുവന്നത്. ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങിയപ്പോഴും മുന്‍സര്‍ക്കാര്‍ കാര്യമായി സഹായിച്ചു. പുതിയ സര്‍ക്കാരും ആവശ്യമായ സഹകരണം നല്‍കിയാല്‍ അതിന്റെ ഇരട്ടി തിരിച്ചുനല്‍കും. രാഷ്ട്രീയത്തിനതീതമായി യോജിച്ചു പ്രവര്‍ത്തിച്ചാല്‍ പത്തുവര്‍ഷത്തിനകം കേരളം വികസനകാര്യത്തില്‍ രാജ്യത്ത് ഒന്നാമതെത്തും. ഇതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഭരണവും കൊടിയുടെ നിറവും നോക്കാതെ വികസനകാര്യത്തില്‍ സഹകരിക്കാന്‍ തയ്യാറാണ്. വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുന്നു. നാടിന്റെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ആദ്യതവണ മുഖ്യമന്ത്രിയായപ്പോള്‍ ഈ നിലപാടില്ലായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിലും പ്രതിരോധമന്ത്രിയായപ്പോഴും വികസനത്തിന് രാഷ്ട്രീയം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആന്റണി പറഞ്ഞു.

കേരളം നന്നായി സഹകരിച്ചു എകെ ആന്റണി

കണ്ണൂര്‍ : കേരളത്തിലെ കഴിഞ്ഞ സര്‍ക്കാര്‍ വികസനകാര്യത്തില്‍ നല്ല സഹകരണമാണ് നല്‍കിയതെന്ന് കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്‍റണി പറഞ്ഞു. കേന്ദ്രവും കേരളവും ഒരുമിച്ചുപോയതുകൊണ്ടാണ് പ്രതിരോധവകുപ്പിന്റെ 6 പൊതുമേഖലാവ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്നും ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരിം കാണിച്ച താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. പുതിയ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഈ രീതിയില്‍ സഹകരിക്കാന്‍ തയ്യാറായാല്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് കേരളത്തെ വികസനത്തില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിമാറ്റാനാവുമെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് ഇരിണാവില്‍ തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ എല്ലാ നടപടികളോടും യോജിക്കാനാവില്ല. അഫ്ഗാനിസ്ഥാനിലെ ഭീകരരെ തുരത്തുന്നതിന് അമേരിക്ക പാകിസ്ഥാനു നല്‍കുന്ന തുകയുടെ പകുതിയും അവര്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കെതിരായാണ്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന 45 ഭീകരക്യാമ്പുകളും നശിപ്പിക്കാതെ അവരുമായി സഹകരിക്കാനാവില്ലെന്നും ആന്റണി പറഞ്ഞു.മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെസി ജോസഫ്,എംപി മാരായ പി കരുണാകരന്‍ , കെ സുധാകരന്‍ ,എംഎല്‍എമാരായ ടിവി രാജേഷ്,കെഎം ഷാജി, എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 290511

1 comment:

  1. വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാതക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. പ്രതിരോധവകുപ്പുമായി നൂറുശതമാനം സഹകരിച്ച മുന്‍ സര്‍ക്കാരിന്റെ പാത സംസ്ഥാനത്തെ പുതിയ ഗവണ്‍മെന്റും പിന്തുടരണം. അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാരും പ്രതിരോധവകുപ്പും തമ്മില്‍ ഒരുവിധ ഏറ്റുമുട്ടലുമുണ്ടായില്ല. സഹകരണത്തിന്റെ പാതയാണ് ഇരുകൂട്ടരും സ്വീകരിച്ചത്. അതിനാലാണ് പ്രതിരോധവകുപ്പിന്റെ ആറു സുപ്രധാന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനായത്. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനോട് ഏറെ നന്ദിയുണ്ട്. ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു ആന്റണി.

    ReplyDelete