Monday, May 30, 2011

ചില്ലറ വ്യാപാരികളെ തെരുവില്‍ തള്ളരുത്

ചില്ലറവില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം സാധാരണ ജനജീവിതത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. ചെറുകിട കച്ചവടത്തിലൂടെ അന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കമാണത്. പട്ടിണിപ്പാവങ്ങളായ ജനങ്ങളോടല്ല തങ്ങളുടെ ആഭിമുഖ്യം എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ നടപടിയിലൂടെ. 2012 ഏപ്രില്‍മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍നിന്ന് മനസിലാക്കാവുന്നത് ജനങ്ങള്‍ക്കാകെ ദോഷകരമായ നടപടിയുമായി യുപിഎ നേതൃത്വം വളരെയധികം മുന്നോട്ടു പോയി എന്നാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നീക്കം നടത്തിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലമാണ് അന്ന് ആ ശ്രമം പരാജയപ്പെട്ടത്. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തു കഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുമുണ്ട്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപയോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , ഇത്തരം കമ്പനികള്‍ വന്നാല്‍ വിതരണം മെച്ചപ്പെടുമെന്നും വില കുറയുമെന്നുമുള്ള ധാരണ അബദ്ധമാണെന്ന് പല രാജ്യങ്ങളുടെയും അനുഭവം നമ്മുടെ മുന്നിലുണ്ട്.

വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യസാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്ന് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. കര്‍ഷകരിലും ഉപയോക്താക്കളിലും ഇത്തരം കമ്പനികള്‍ കുത്തകാധികാരം അടിച്ചേല്‍പ്പിക്കുകയും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വിലകള്‍ നിയന്ത്രിക്കുകയുംചെയ്യും എന്നതാണ് മുന്‍ അനുഭവം. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. ദിനംപ്രതി കുതിച്ചുയരുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന തൊടുന്യായം പറഞ്ഞു കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ചെയ്യാന്‍ ഒട്ടേറെ മറ്റു കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. നിരവധി കാര്യങ്ങള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും അവഗണിച്ചവരാണ് പുതിയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടികളെയും അവഗണിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ മുറുകെപ്പിടിക്കുന്ന സര്‍ക്കാരില്‍നിന്ന് ജനക്ഷേമ നടപടി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്ന് അറിയാതെയല്ല, കുത്തകകളെ ഇരുകൈയും നീട്ടി സഹായിക്കുകയും പാവങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഈ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരികയാണ് ആദ്യം വേണ്ടത്. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കൊടിയുടെ നിറംമറന്ന് ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ട്.

deshabhimani editorial 300511

1 comment:

  1. ചില്ലറവില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം സാധാരണ ജനജീവിതത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. ചെറുകിട കച്ചവടത്തിലൂടെ അന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കമാണത്. പട്ടിണിപ്പാവങ്ങളായ ജനങ്ങളോടല്ല തങ്ങളുടെ ആഭിമുഖ്യം എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ നടപടിയിലൂടെ.

    ReplyDelete