Sunday, May 29, 2011

യു.ഡി.എഫില്‍ കലാപം കത്തുന്നു

ചെന്നിത്തല സമാധാനം പറയണം: പ്രതാപന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സമാധാനം പറയണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. മന്ത്രിമാരെ നിശ്ചയിച്ചത് ജാതി-മത ശക്തികളാണെന്നും പ്രതാപന്‍ ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചു.

സീറ്റ് കുറഞ്ഞുപോയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ചെന്നിത്തലയ്ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടി വളരെ വലുതാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ആരെല്ലാം ചേര്‍ന്ന്, ആരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് എന്നതെല്ലാം വിഷയമാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ ഉപയോഗിക്കേണ്ട സ്വാഭാവിക മാനദണ്ഡങ്ങള്‍ക്ക് വിലകല്‍പ്പിച്ചില്ല. വി ഡി സതീശനെയും തന്നെയും മന്ത്രിയാക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അവഗണിച്ചു. ഭരണാധികാരികളെ നിശ്ചയിക്കുന്നതിലടക്കം മത, സാമുദായിക സംഘടനകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടല്‍ ജനാധിപത്യത്തിന്റെ കാതല്‍ അറുക്കും. അവര്‍ക്ക് താല്‍പ്പര്യമുള്ളവരെ മന്ത്രിമാരാക്കാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നു. ഇത്തരത്തില്‍ ജാതി, മത സംഘടനകളുടെ ഇടപെടലില്‍ അസ്വസ്ഥനാണ്. മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ കഴിവും അനുഭവസമ്പത്തും മാനദണ്ഡമാക്കാത്തതില്‍ നിരാശയുണ്ട്. മുമ്പ് നിയമസഭാംഗങ്ങളാകാത്തവര്‍ കോണ്‍ഗ്രസില്‍ മന്ത്രിമാരായത് ചില ഇടപെടലുകളും മറ്റു മാര്‍ഗങ്ങളും വഴിയാണ്. കോണ്‍ഗ്രസില്‍ നേതാക്കളുടെ പാര്‍ശ്വവര്‍ത്തികളാണ് മന്ത്രിമാരായതെന്ന് വി ഡി സതീശന്‍ പറഞ്ഞതില്‍ സത്യമുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി

തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ ഏറ്റുമുട്ടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി സെക്രട്ടറി ടി എന്‍ പ്രതാപന്‍ എംഎല്‍എ ആരോപണമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം പ്രതിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി അനില്‍കുമാര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ പരസ്യമായി താറടിച്ച പ്രതാപന്‍ രാജിവയ്ക്കണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ , പാര്‍ശ്വവര്‍ത്തികളെയും യോഗ്യതയില്ലാത്തവരെയും സ്ഥാനാര്‍ഥികളാക്കിയതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്ന് പ്രതാപന്‍ തുറന്നടിച്ചു.

നേതാക്കളുടെ പരസ്യ വിമര്‍ശം; തൃശൂര്‍ ജില്ലാ കോണ്‍ഗ്രസില്‍ കലാപം

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മോശം പ്രകടനത്തിനും മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ അര്‍ഹരെ തഴഞ്ഞതിലും കെപിസിസി പ്രസിഡന്റിനെ പഴിചാരി ടി എന്‍ പ്രതാപന്‍ എംഎല്‍എയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് വിവാദമാക്കി പാര്‍ടി നേതൃത്വത്തെ വിമര്‍ശിച്ച് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുളളില്‍ പുതിയ കലാപത്തിനു വഴിമരുന്നിട്ടു. കോണ്‍ഗ്രസിന്റെ അച്ചടക്കം ഇരു നേതാക്കളും ലംഘിച്ചിരിക്കയാണെന്ന് ഡിസിസി പ്രസിഡന്റ് വി ബലറാം പ്രതികരിച്ചു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ബലറാം "ദേശാഭിമാനി"യോടു പറഞ്ഞു. വിവാദ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മറ്റു ചില കാര്യങ്ങള്‍ പിന്നീടു പറയുമെന്നും എ ഗ്രൂപ്പ് നേതാവ് കെ പി വിശ്വനാഥന്‍ പറഞ്ഞു.

എന്നാല്‍ കെപിസിസി പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിച്ച ടി എന്‍ പ്രതാപന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രതാപനെതിരെ ആഞ്ഞടിച്ചത്. ടി എന്‍ പ്രതാപന് മന്ത്രിയാകാന്‍ കഴിയാത്തതിന്റെ പകയില്‍ വിവാദ പ്രസ്താവന നടത്തി ആളാകാന്‍ ശ്രമിക്കുകയാണെന്ന് ഐ ഗ്രൂപ്പുകാര്‍ കുറ്റപ്പെടുത്തുന്നു.

മൂന്നാം തവണ എംഎല്‍എ ആയ ടി എന്‍ പ്രതാപന്‍ ഇക്കുറി മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എ ഗ്രൂപ്പുകാരനായ പ്രതാപന്‍ മന്ത്രിയാകാന്‍ എ കെ ആന്റണിയെക്കൊണ്ടു വരെ സമ്മര്‍ദം ചെലുത്തി. എന്നാല്‍ , ചെന്നിത്തലയുടെ ഇടപെടലാണ് തന്റെ മോഹം തകര്‍ത്തതെന്ന് പ്രതാപന്‍ വിശ്വസിക്കുന്നു. ഉമ്മന്‍ചാണ്ടിയോടും ഇക്കാര്യത്തില്‍ പ്രതാപന് അമര്‍ഷമുണ്ടെങ്കിലും പരസ്യവിമര്‍ശനത്തിന് തയ്യാറല്ല. മന്ത്രിമാരെ നിശ്ചയിച്ചതില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടകള്‍ നടത്തിയ ഇടപെടലും തന്റെ ചാന്‍സ് നഷ്ടപ്പെടുത്തിയതായി പ്രതാപന്‍ കരുതുന്നു. അതിനാലാണ് സമുദായസംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെയും പ്രതാപന്‍ വിമര്‍ശിക്കാന്‍ തയ്യാറായത്. ആറുതവണ എംഎല്‍എയായ തേറമ്പില്‍ രാമകൃഷ്ണനും ഇക്കുറി മന്ത്രിസ്ഥാനമോ സ്പീക്കര്‍ സ്ഥാനമോ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഗ്രൂപ്പുസമവാക്യങ്ങളും സാമുദായിക ഘടകങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ചാന്‍സ് അട്ടിമറിച്ചു. വിശാല ഐ ഗ്രൂപ്പുകാരനായ തേറമ്പില്‍ കെപിസിസി പ്രസിഡന്റിന്റെ പേരു പറയാതെയാണ് സ്പീക്കര്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയവിവാദമാക്കി മാറ്റി പാര്‍ടി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശമുന്നയിച്ചത്.

വകുപ്പു വിഭജനം: ലീഗ് നേതൃയോഗത്തിലും തര്‍ക്കം

തദ്ദേശഭരണ വകുപ്പ് വിഭജനം സംബന്ധിച്ച് ഇപ്പോള്‍ അന്തിമ തീരുമാനം എടുക്കേണ്ടെന്ന് മുസ്ലിംലീഗ് യോഗത്തില്‍ ധാരണ. പിന്നീട് ബുദ്ധിമുട്ടുണ്ടാകുകയോ ഭരണപരമായ പ്രയാസം നേരിടുകയോ ചെയ്താല്‍ നിലവിലുള്ള സംവിധാനം പുനഃപരിശോധിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ഭരണപരമായ ബുദ്ധിമുട്ടുകള്‍ മന്ത്രി എം കെ മുനീറിന് പാര്‍ടിയെ അറിയിക്കാം. ഈ വിഷയത്തില്‍ പാര്‍ടിയില്‍ വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് ഇങ്ങനെയൊരു നീക്കം. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. യുഡിഎഫ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. മന്ത്രിമാര്‍ അധികാരമേറ്റശേഷമുള്ള കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് തദ്ദേശവകുപ്പ് വിഭജനവിവാദം മുനീര്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ഇപ്പോള്‍ എടുക്കുന്നത് അബദ്ധമാകുമെന്ന് അഭിപ്രായമുണ്ടായി. ഭരണം മുന്നോട്ടുപോകുമ്പോഴുള്ള പ്രയാസങ്ങള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കും. വിഭജനം വേണമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് ആദ്യം പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി പിന്നീട് മലക്കം മറിഞ്ഞിരുന്നു. നിലവിലെ രീതി തുടരണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിന് യോഗത്തില്‍ പിന്തുണ കിട്ടിയില്ല. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പുനഃപരിശോധനയാവാമെന്നാണ് തങ്ങളുടെ നിലപാട്. വിഭജനം തെറ്റായിപ്പോയെന്ന അഭിപ്രായക്കാരാണ് ഇ ടി മുഹമ്മദ് ബഷീറും ടി എ അഹമ്മദ് കബീറും. ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായിരുന്നു പ്രാമുഖ്യം. ജനറല്‍ സെക്രട്ടറിയടക്കമുള്ള സ്ഥാനങ്ങളിലേക്ക് പുതിയവര്‍ വരുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയുണ്ടായി. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്ന പി എം എ സലാം, കുട്ടി അഹമ്മദ്കുട്ടി, എം സി മായിന്‍ഹാജി, സി ടി അഹമ്മദലി, പി വി അബ്ദുല്‍ വഹാബ് എന്നിവരെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാനാണ് ധാരണ. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്, ബോര്‍ഡ് സ്ഥാനങ്ങള്‍ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണയുണ്ടാക്കി ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ യോഗം പിരിഞ്ഞു.
(ആര്‍ രഞ്ജിത്)

കലാപം കത്തുന്നു; ഇന്ന് യുഡിഎഫ് യോഗം

അഞ്ചാമത്തെ മന്ത്രി, സ്പീക്കര്‍ തുടങ്ങി സ്ഥാനങ്ങളെച്ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ തിങ്കളാഴ്ച യുഡിഎഫ് യോഗം. ഒരു വശത്ത് ഘടകകക്ഷികളുടെ അവകാശവാദം കത്തിപ്പുകയുമ്പോള്‍ മറുവശത്ത് കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. അധികാരമേറ്റ് രണ്ടാഴ്ച തികയുംമുമ്പ് ആഭ്യന്തരക്കുഴപ്പത്തിലായ യുഡിഎഫ് കലാപാന്തരീക്ഷത്തിലാണ് യോഗം ചേരുന്നത്. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ, ലീഗ് ആവശ്യപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനം വേണമോ എന്നീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിങ്കളാഴ്ചത്തെ യോഗം.

ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മൂന്ന് പ്രധാന കക്ഷികള്‍ക്കിടയിലും രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നു. 21-ാമത്തെ മന്ത്രിസ്ഥാനം കൈക്കലാക്കാന്‍ ലീഗും മാണിയും പരസ്പരം വാളെടുക്കുന്നു. സ്പീക്കര്‍ സ്ഥാനത്തിനും കടിപിടി. അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യാപിച്ച ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഞായറാഴ്ച മലപ്പുറത്തു ചേര്‍ന്ന ലീഗ് യോഗം തീരുമാനിച്ചത്. എന്നാല്‍ , ഇത് അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ പൊതുതീരുമാനം. കൂടുതല്‍ സ്ഥാനം വേണമെന്നത് പാര്‍ടിയുടെ അവകാശമാണെന്ന് കെ എം മാണി ഞായറാഴ്ച പ്രതികരിച്ചു. മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ സ്പീക്കര്‍പദവി എന്നാണ് മാണിയുടെ നിലപാട്. അതിനാല്‍ മന്ത്രിസ്ഥാനം ലീഗിന് കൊടുക്കുന്നതിനും മാണിക്ക് എതിര്‍പ്പില്ല.

സ്പീക്കര്‍ ആകാന്‍ യോഗ്യന്‍ താനാണെന്ന നിലപാടില്‍ പി സി ജോര്‍ജ് ഉറച്ചുനില്‍ക്കുകയാണ്. സ്പീക്കര്‍സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലും കലാപം മുറുകിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനം ജി കാര്‍ത്തികേയനു നല്‍കാനുള്ള നീക്കത്തിനെതിരെ തേറമ്പില്‍ രാമകൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചു. മുന്‍ സ്പീക്കര്‍ കൂടിയായ താന്‍ സ്പീക്കര്‍ സ്ഥാനത്തിന് സര്‍വ യോഗ്യതയുമുള്ള ആളാണെന്നാണ് തേറമ്പില്‍ വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ തേറമ്പില്‍ അമര്‍ഷത്തിലാണ്. മു

ഖ്യമന്ത്രി അറിയാതെ കുഞ്ഞാലിക്കുട്ടി വകുപ്പ് വിഭജിച്ചു നല്‍കിയതും യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശവകുപ്പ് വിഭജിച്ചതില്‍ ലീഗിലും കോണ്‍ഗ്രസിലും പരസ്യമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നിലപാട് തിരുത്തുന്നതാണ് നല്ലതെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്. വിഭജനത്തെച്ചൊല്ലി മന്ത്രി എം കെ മുനീര്‍ മുഖ്യമന്ത്രിയോട് നേരിട്ടു പരാതി പറഞ്ഞതും യോഗത്തില്‍ വിഷയമാകും.

അതിനിടെ, തദ്ദേശവകുപ്പ് വിഭജിച്ചതുപോലെ വിദ്യാഭ്യാസവകുപ്പും വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തി പി സി വിഷ്ണുനാഥ് എംഎല്‍എയും രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ വിഷ്ണുനാഥിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പുമായി വിഭജിക്കണമെന്ന വിഷ്ണുനാഥിന്റെ ആവശ്യം കോണ്‍ഗ്രസിന്റെ ഇടപെടലായാണ് ലീഗ് കരുതുന്നത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട വി ഡി സതീശനു പുറമെ ടി എന്‍ പ്രതാപനും കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത് കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാക്കി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തിയ സതീശന്‍ പരോക്ഷമായി മുഖ്യമന്ത്രിയെയാണ് പ്രധാനമായും കുറ്റപ്പെടുത്തിയത്. എന്നാല്‍ , ഇതിനു മറുപടി കൂടിയായാണ് ടി എന്‍ പ്രതാപന്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ തുറന്നടിച്ചത്. ഇന്ദിരാഭവനിലാണ് യുഡിഎഫ് യോഗം.

ദേശാഭിമാനി 300511

1 comment:

  1. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ ഏറ്റുമുട്ടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി സെക്രട്ടറി ടി എന്‍ പ്രതാപന്‍ എംഎല്‍എ ആരോപണമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം പ്രതിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി അനില്‍കുമാര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ പരസ്യമായി താറടിച്ച പ്രതാപന്‍ രാജിവയ്ക്കണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ , പാര്‍ശ്വവര്‍ത്തികളെയും യോഗ്യതയില്ലാത്തവരെയും സ്ഥാനാര്‍ഥികളാക്കിയതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്ന് പ്രതാപന്‍ തുറന്നടിച്ചു.

    ReplyDelete