Friday, May 27, 2011

മമതയുടെ "പരിവര്‍ത്തന"ത്തില്‍ വിറങ്ങലിച്ച് ബംഗാള്‍

പശ്ചിമബംഗാളിനെ മാറ്റിമറിക്കുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. അത് അക്ഷരാര്‍ഥത്തില്‍ അവര്‍ നടപ്പാക്കുകയാണ്. തെരഞ്ഞെടുപ്പുഫലം വന്ന് രണ്ടാഴ്ചയാകുന്നു; സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചയും. ബംഗാള്‍ അടിമുടി മാറി. സംസ്ഥാനത്ത് പൊതുവില്‍ ഉണ്ടായിരുന്ന സമാധാനാന്തരീക്ഷം തകര്‍ന്നു. എവിടെയും ഭീതിയും സംശയവും. സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുമടുത്ത് രഹസ്യമായി ആയുധങ്ങള്‍ കൊണ്ടുവച്ച് റെയ്ഡും തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണവും. ഗ്രാമങ്ങളാകെ ഭീതിയില്‍ വിറങ്ങലിച്ചിരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു സ്ത്രീകളടക്കം 10 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

മമത അധികാരമേറ്റശേഷം രണ്ട് മന്ത്രിസഭാ യോഗം ചേര്‍ന്നു. സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന ഒരു തീരുമാനവും ഈ യോഗങ്ങളില്‍ ഉണ്ടായില്ല. സിംഗൂരില്‍ 400 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കുമെന്ന പ്രഖ്യാപനമാണ് പ്രധാനമായും ഉണ്ടായത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍ വ്യവസ്ഥയില്ല എന്നത് മറച്ചുവച്ചാണ് പ്രഖ്യാപനം.

പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളിലെ ജംഗല്‍മഹല്‍ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനകേന്ദ്രങ്ങളൊഴികെ ബംഗാള്‍ പൊതുവില്‍ ശാന്തമായിരുന്നു മെയ് 13 വരെ. ഈ സ്ഥിതി മാറി. സിപിഐ എം ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് "ആയുധം പിടിക്കലും" സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കലും തുടരുകയാണ്. 41 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുള്ള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ നിരന്തരം ആക്രമിച്ചിട്ടും 10 പ്രവര്‍ത്തകരെ കൊന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ഈ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിനു പിന്നില്‍ ഉറച്ചുനിന്ന പ്രദേശങ്ങള്‍ പശ്ചിമ മേദിനിപ്പുര്‍ , പുരൂളിയ, ബാങ്കുറ, ബര്‍ധമാന്‍ , ഹൂഗ്ലി ജില്ലകളിലുണ്ട്. ഈ പ്രദേശങ്ങളിലെ പ്രവര്‍ത്തകരെയും അനുഭാവികളെയും വരുതിയില്‍ കൊണ്ടുവരാനാണ് ആയുധം പിടിക്കല്‍ നാടകം. സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടിനടുത്ത് പാടത്തോ കുളത്തിലോ രാത്രി ആയുധങ്ങള്‍ കൊണ്ടിട്ട്പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്നതാണ് പരിപാടി. വാറന്റില്ലെന്ന് പറഞ്ഞാല്‍ പൊലീസിനെയും ഭീഷണിപ്പെടുത്തും. ആയുധങ്ങള്‍ തൃണമൂലുകാര്‍തന്നെ പൊലീസിന് കാട്ടിക്കൊടുക്കും. കണ്ടെടുത്ത ആയുധങ്ങള്‍ സിപിഐ എം നേതാക്കളുടെ പേരിലാക്കും. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരെയും ആക്രമിക്കുകയും ഓഫീസും വീടും തകര്‍ക്കുകയുംചെയ്യും.

മെയ് 14ന് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ മിനാഖയിലെ തെഗോറിയ ഗ്രാമത്തില്‍ പുരുഷന്‍മാരെ അടിച്ചോടിച്ചശേഷം നാല് സ്ത്രീകളെ കൂട്ട ബലാല്‍സംഗംചെയ്തു. എല്ലാവരും സിപിഐ എം അനുഭാവികളുടെ കുടുംബാംഗങ്ങളും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരും. സ്ത്രീകളോട് സ്നേഹവും അനുകമ്പയുമുണ്ടെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഒരക്ഷരംപോലും ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല. മനുഷ്യാവകാശങ്ങളെപ്പറ്റി ബഹളംവയ്ക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയേ ആയില്ല.
(വി ജയിന്‍ )

തൃണമൂല്‍ അക്രമം : രണ്ടാഴ്ചയ്ക്കകം കൊല്ലപ്പെട്ടത് 10 പേര്‍

മമതയുടെ ഭരണത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ പത്ത് സിപിഐ എം പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം പശ്ചിമബംഗാളില്‍ കൊലചെയ്തത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകളും ഓഫീസുകളും തകര്‍ത്തിട്ടുണ്ട്.

മെയ് 14ന് പശ്ചിമ മേദിനിപ്പൂരിലെ ഗാര്‍ബെട്ടയില്‍ സിപിഐ എം സോണല്‍ കമ്മിറ്റിയംഗം ജിതേന്‍ നന്ദിയെ തൃണമൂലുകാര്‍ കൊലപ്പെടുത്തി. അതേ ദിവസം ബര്‍ധമാന്‍ ജില്ലയിലെ റായ്നയില്‍ സിപിഐ എം അനുഭാവി പൂര്‍ണിമ ഖഡൂയി എന്ന സ്ത്രീയെയും കൊന്നു. സിപിഐ എം ഓഫീസ് ആക്രമിച്ച അക്രമികള്‍ പ്രൈമറി സ്കൂള്‍ അധ്യാപകന്‍ കൂടിയായ ജിതേന്‍ നന്ദിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സിപിഐ എം ഗാര്‍ബെട്ട സോണല്‍ കമ്മിറ്റി സെക്രട്ടറി സുകുമാര്‍ അലി, പശ്ചിമ മേദിനിപ്പൂര്‍ ജില്ലാ കമ്മിറ്റിയംഗം തപന്‍ ഘോഷ് എന്നിവരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മെയ് 15ന് ബാങ്കുറ ജില്ലയിലെ താല്‍ഡംഗ്രയില്‍ സിപിഐ എം നേതാവ് അജിത് ലോഹ്റയെ കൊലപ്പെടുത്തി. 19ന് ദുര്‍ഗാപ്പൂരില്‍ രാംപ്രവേശ് റായ്, ഭാര്യ മുന്ദകല റായ് എന്നീ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. ചോപ്ഡയില്‍ ദഹിറുദ്ദീന്‍ എന്ന പ്രവര്‍ത്തകനെ കൊന്നതും ഇതേ ദിവസം. 21ന് മാഡ്ഗ്രാമില്‍ മുഹമ്മദ് ഖൊദറാഖയെ കൊലപ്പെടുത്തി. 23ന് ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബൗരിപൂരില്‍ ഗ്രാമീണ ഡോക്ടര്‍ അമല്‍ സമദ്ദാറിനെ വീട്ടില്‍നിന്ന് വലിച്ചിറക്കി തലയ്ക്കടിച്ചാണ് കൊന്നത്. 24ന് മൂര്‍ഷിദാബാദ് ജില്ലയിലെ ബേല്‍ഡംഗയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ മഹബുല്‍ ഷേഖിനെ അടിച്ചും മകന്‍ മൊഫാസേര്‍ ഷേഖിനെ ചുട്ടും കൊലപ്പെടുത്തി. നിരവധി ഗ്രാമങ്ങളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബങ്ങള്‍ക്ക് നാടുവിടേണ്ടിവന്നു

ജ്ഞാനേശ്വരി അട്ടിമറിക്ക് ഒരാണ്ട്; നുണയുമായി മമത

മാവോയിസ്റ്റുകള്‍ ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിച്ച് 150 പേരെ കൊലപ്പെടുത്തിയതിന് ഒരാണ്ട്. 2010 മെയ് 28ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഹൗറ-കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് ചരക്കു തീവണ്ടിയിലിടിച്ച് 150 പേര്‍ കൊല്ലപ്പെട്ടത്. ജാര്‍ഗ്രാമിനടുത്ത് സര്‍ദിഹ, ഖെമസുളി സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു ദുരന്തം. മാവോയിസ്റ്റ് സംഘടനയായ പിസിപിഎയുടെ പ്രവര്‍ത്തകര്‍ റെയില്‍പ്പാളത്തിലെ പണ്‍ഡ്രോള്‍ ക്ലിപ്പുകള്‍ ഇളക്കി മാറ്റിയാണ് ട്രെയിന്‍ അട്ടിമറിച്ചത്.

ദുരന്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെക്കാനാണ് മമതാ ബാനര്‍ജി ശ്രമിച്ചത്. ആദ്യം സംസ്ഥാന പൊലീസിലെ സിഐഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ മാവോയിസ്റ്റ് സംഘടനയായ പിസിപിഎ ആണ് അട്ടിമറിക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇത് അംഗീകരിക്കാതിരുന്ന മമത കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിച്ചു. 2010 ജൂണ്‍ പത്തിന് അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണത്തില്‍ 23 പ്രധാന പിസിപിഎ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തു. സിഐഡി വിഭാഗം നടത്തിയ കണ്ടെത്തലുകള്‍ സിബിഐ പൂര്‍ണമായി ശരിവെച്ചു. 17 പേരെ അറസ്റ്റു ചെയ്തു. ബപി മഹതോ, തപന്‍ മഹതോ, ഭോലാനാഥ് മഹതോ, അല്‍താഫ് ഹുസൈന്‍ സയ്യദ് തുടങ്ങി അറസ്റ്റുചെയ്യപ്പെട്ടവരെല്ലാം മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്. പ്രധാന പ്രതിയായിരുന്ന ഉമാകാന്ത് മഹതോ 2010 ആഗസ്ത് 27ന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

സിബിഐയുടെ കുറ്റപത്രത്തിലെ നിഗമനങ്ങളെയും തെളിവുകളെയും എതിര്‍ക്കുന്ന ഒരു പുതിയ തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിട്ടും മുന്‍ റെയില്‍മന്ത്രി കൂടിയായ മമത സിപിഐ എമ്മിനെ താറടിക്കാന്‍ ജ്ഞാനേശ്വരി അട്ടിമറിയെ ഇപ്പോഴും ഉപയോഗിക്കുകയാണ്. സിപിഐ എം ആണ് അട്ടിമറി നടത്തിയതെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമത പലവട്ടംപറഞ്ഞിരുന്നു.

deshabhimani 270511

1 comment:

  1. പശ്ചിമബംഗാളിനെ മാറ്റിമറിക്കുമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. അത് അക്ഷരാര്‍ഥത്തില്‍ അവര്‍ നടപ്പാക്കുകയാണ്. തെരഞ്ഞെടുപ്പുഫലം വന്ന് രണ്ടാഴ്ചയാകുന്നു; സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചയും. ബംഗാള്‍ അടിമുടി മാറി. സംസ്ഥാനത്ത് പൊതുവില്‍ ഉണ്ടായിരുന്ന സമാധാനാന്തരീക്ഷം തകര്‍ന്നു. എവിടെയും ഭീതിയും സംശയവും. സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുമടുത്ത് രഹസ്യമായി ആയുധങ്ങള്‍ കൊണ്ടുവച്ച് റെയ്ഡും തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണവും. ഗ്രാമങ്ങളാകെ ഭീതിയില്‍ വിറങ്ങലിച്ചിരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടു സ്ത്രീകളടക്കം 10 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

    ReplyDelete