Monday, June 27, 2011

ഐടി പദ്ധതി 3 നഗരങ്ങളില്‍ മാത്രം

സംസ്ഥാനത്തെ ഐടി പദ്ധതികള്‍ മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചാല്‍ മതിയെന്ന് തത്വത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഐടി നയത്തില്‍ ഇതിന് ഊന്നല്‍ നല്‍കണമെന്ന് ഐടിമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഐടി സംരംഭം അനുവദിക്കുക. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ അവിടേക്കും ഐടി വ്യാപിപ്പിക്കുന്നത് പരിഗണിക്കാമെന്ന് ഐടി നയരൂപീകരണം സംബന്ധിച്ച യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികേന്ദ്രീകൃത ഐടി നയം പൂര്‍ണമായും ഉപേക്ഷിക്കാനാണ് തീരുമാനം. ഐടി സംരംഭങ്ങളുടെ പേരില്‍ വന്‍ നഗരങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സമ്മര്‍ദമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. പശ്ചാത്തലസൗകര്യമുള്ള ഇതര നഗരങ്ങളിലേക്കുകൂടി ഐടി സംരംഭം വ്യാപിപ്പിക്കുന്ന ഐടി നയമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. നിലവിലുള്ള ഐടി പാര്‍ക്കുകളുടെ വികസനത്തിനൊപ്പം കേരളമൊട്ടാകെ സ്ഥലം ലഭ്യമാകുന്നിടത്തെല്ലാം ഐടി സംരംഭം ആരംഭിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവര സാങ്കേതികരംഗത്ത് സംസ്ഥാനത്തിന് മുന്നേറാന്‍ ഈ നയം സഹായിച്ചു.

തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് പുതുതായി ടെക്നോസിറ്റിയും കൊല്ലത്ത് ടെക്നോപാര്‍ക്കും നിര്‍മാണം തുടങ്ങി. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് കേന്ദ്രമായി തൃശൂര്‍ , ചേര്‍ത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലേക്ക്് ഐടി വികസനത്തിന് പദ്ധതി നടപ്പാക്കി. അമ്പലപ്പുഴ, ചേര്‍ത്തല, കുണ്ടറ ഐടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. ചീമേനിയിലും എരമത്തും ഐടി പാര്‍ക്ക്, കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂരിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കും പ്രവര്‍ത്തനക്ഷമമാക്കി. ഐടി മേഖല യില്‍ ഏറെ പിന്നിലായിരുന്ന മലബാറിന് പ്രതീക്ഷയേകി കോഴിക്കോട് സൈബര്‍പാര്‍ക്കിന് തുടക്കമിട്ടു. ഉപകേന്ദ്രങ്ങളായി കണ്ണൂരിലും കാസര്‍കോട്ടും പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമായി 100 ടെക്നോലോഡ്ജിന്റെ സ്ഥാപനവും എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. തൊഴിലവസരങ്ങളുടെ അക്ഷയഖനിയായി മാറുന്ന സ്ഥിതിയിലേക്ക് കേരളത്തെ നയിക്കാനുള്ള നയമാണ് നടപ്പാക്കിയത്. പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ എല്ലാ സൗകര്യങ്ങളും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതിനാല്‍ അറുപതില്‍പരം ഐടി കമ്പനികള്‍ കേരളത്തിലേക്ക് എത്തി.

പഞ്ചായത്തുകളില്‍ ചെറുകിട ഐടി പാര്‍ക്ക് പദ്ധതിക്കും തുടക്കമിട്ടു. കൊല്ലത്ത് കടയ്ക്കലിലും, പെരിനാട് പഞ്ചായത്തിലും ടെക്നോലോഡ്ജ് സ്ഥാപിച്ചു. എറണാകുളത്തെ തിരുമാറാടി, കൊല്ലത്തെ അഞ്ചല്‍ , വെളിയം, പൂതക്കുളം, തൃശൂരിലെ കൊടകര, ഇടുക്കിയിലെ കരിംകുന്നം എന്നിവിടങ്ങളില്‍ ടെക്നോലോഡ്ജ് പണി പൂര്‍ത്തിയാകുന്നു. വികേന്ദ്രീകൃത ഐടി നയം വേണ്ടത്ര ഫലം കണ്ടില്ലെന്ന ന്യായമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ചെറുനഗരങ്ങളിലേക്ക് വേണ്ടത്ര അന്താരാഷ്ട്ര സംരംഭകര്‍ എത്തില്ലെന്നാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. വിമാനത്താവളത്തില്‍നിന്ന് എത്തിച്ചേരാനുള്ള അസൗകര്യമാണ് തടസ്സമെന്നും പ്രചരിപ്പിക്കുന്നു. ഐടി സംരംഭത്തിന് സെസ് പദവി ലഭിക്കുന്നതിന് 25 എക്കര്‍ ഭൂമി മതി. പല വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളും വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭൂമി വാങ്ങികൂട്ടിയിട്ടുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani 270611

1 comment:

  1. സംസ്ഥാനത്തെ ഐടി പദ്ധതികള്‍ മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചാല്‍ മതിയെന്ന് തത്വത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഐടി നയത്തില്‍ ഇതിന് ഊന്നല്‍ നല്‍കണമെന്ന് ഐടിമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഐടി സംരംഭം അനുവദിക്കുക. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ അവിടേക്കും ഐടി വ്യാപിപ്പിക്കുന്നത് പരിഗണിക്കാമെന്ന് ഐടി നയരൂപീകരണം സംബന്ധിച്ച യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

    ReplyDelete