Tuesday, June 28, 2011

റിലയന്‍സിനെ ന്യായീകരിച്ച് സിഎജിക്ക് മറുപടി

സിഎജി റിപ്പോര്‍ട്ടിനെതിരെ റിലയന്‍സിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടി. കൃഷ്ണ- ഗോദാവരി തീരത്തെ എണ്ണപര്യവേക്ഷണത്തിന് സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിച്ചെന്ന് സിഎജി ജൂണ്‍ എട്ടിന് നല്‍കിയ കരടുറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതുവഴി സര്‍ക്കാരിന് ചുരുങ്ങിയത് 30,000 കോടി രൂപയുടെ നഷ്ടംവന്നെന്നും ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിനെ ന്യായീകരിച്ച് കുറിപ്പ് തയ്യാറാക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കുറിപ്പുള്‍പ്പെടുത്തി സിഎജി ഉടന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പെട്രോളിയം മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ മറുപടിയുടെ ഉള്ളടക്കം വ്യക്തമാകുംവിധം മാധ്യമങ്ങളോട് പ്രതികരിച്ചു. റിലയന്‍സ് ഗ്രൂപ്പ് പര്യവേക്ഷണചെലവ് പെരുപ്പിച്ചുകാണിച്ചെന്ന വാദം തെറ്റാണെന്നും തങ്ങള്‍ നടത്തിയ പഠനത്തില്‍ യഥാര്‍ഥ ചെലവാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമായെന്നും പെട്രോളിയം മന്ത്രാലയം വാദിക്കുന്നു. റിലയന്‍സിന്റെ വാദംകൂടി കേട്ടശേഷം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന് പെട്രോളിയം മന്ത്രാലയം സിഎജിയോട് ആവശ്യപ്പെട്ടിരുന്നു. റിലയന്‍സിനും പര്യവേക്ഷണത്തില്‍ പങ്കുള്ള മറ്റൊരു കമ്പനിയായ കെയിനിനും വാദം ഉന്നയിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 22നാണ് മന്ത്രാലയം സിഎജിക്ക് കത്തെഴുതിയത്. എന്നാല്‍ , സിഎജി ഇതിന് വിസമ്മതിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍തന്നെ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ഡെപ്യൂട്ടി സിഎജി നരേന്ദ്രസിങ് വ്യക്തമാക്കി.

സിഎജി പരാമര്‍ശങ്ങള്‍ക്കെതിരെ റിലയന്‍സ് ഗ്രൂപ്പ് മേധാവി അംബാനി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യംചെയ്തിരിക്കുന്നതെന്ന് പറഞ്ഞ അംബാനി, പ്രധാനമന്ത്രിയെ നേരില്‍ കാണുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പെട്രോളിയം മന്ത്രാലയം റിലയന്‍സിനുവേണ്ടി പരസ്യമായി രംഗത്തുവന്നത്. സിഎജിയുടെ കരടുറിപ്പോര്‍ട്ടില്‍ 70 ശതമാനവും കൃഷ്ണ- ഗോദാവരി തീരത്തെ പര്യവേക്ഷണത്തില്‍ രാജ്യത്തിനുണ്ടായ നഷ്ടം വിശകലനംചെയ്യുന്നതാണ്. ഈ അഴിമതി സിപിഐ എം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് പ്രതിപക്ഷ പാര്‍ടികളെല്ലാം അഴിമതിക്കെതിരെ രംഗത്തുവന്നിരുന്നു.

ദേശാ‍ഭിമാനി 280611

1 comment:

  1. സിഎജി റിപ്പോര്‍ട്ടിനെതിരെ റിലയന്‍സിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടി. കൃഷ്ണ- ഗോദാവരി തീരത്തെ എണ്ണപര്യവേക്ഷണത്തിന് സ്വകാര്യകമ്പനികളെ വഴിവിട്ട് സഹായിച്ചെന്ന് സിഎജി ജൂണ്‍ എട്ടിന് നല്‍കിയ കരടുറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതുവഴി സര്‍ക്കാരിന് ചുരുങ്ങിയത് 30,000 കോടി രൂപയുടെ നഷ്ടംവന്നെന്നും ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിനെ ന്യായീകരിച്ച് കുറിപ്പ് തയ്യാറാക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കുറിപ്പുള്‍പ്പെടുത്തി സിഎജി ഉടന്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കും.

    ReplyDelete