Monday, June 27, 2011

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ധാര്‍ഷ്ട്യത്തിന് സര്‍ക്കാര്‍ കീഴടങ്ങി: പിണറായി

തൃശൂര്‍ : ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ധാര്‍ഷ്ട്യത്തിനു യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മണലൂര്‍ ഏരിയയില്‍ സിപിഐ എം എളവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനവും ചാലക്കുടി ഏരിയയിലെ കൊരട്ടി കോനൂരില്‍ രക്തസാക്ഷി രാമകൃഷ്ണന്റെ കുടുംബസഹായഫണ്ട് വിതരണവും നിര്‍വഹിക്കുകയായിരുന്നു പിണറായി.

അധികാരത്തില്‍ വന്നശേഷം ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുത്തത്. കേരളത്തിലെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുപോലെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള സമരത്തെ മര്‍ദിച്ചൊതുക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നത് മൗഢ്യമാണ്. നാടിന്റെ മുഴുവന്‍ പ്രക്ഷോഭമായി ഇതു വളര്‍ന്നുവരികയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് 11 സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 1100 സീറ്റില്‍ പകുതിയിലും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാത്രം സര്‍ക്കാരിനോട് സഹകരിച്ചില്ല. അവര്‍ സര്‍ക്കാരുമായി മത്സരിച്ചുനീങ്ങി. എന്നാല്‍ , അവരുടെ നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല.

കഷ്ടിച്ച് ഭൂരിപക്ഷമുള്ള ഈ സര്‍ക്കാര്‍ വന്ന ഉടന്‍ കൈവച്ചത് പഞ്ചായത്തുകളിലാണ്. തദ്ദേശവകുപ്പിനെ മൂന്നായി വിഭജിച്ച് അധികാര വികേന്ദ്രീകരണത്തിനും ഭീഷണിയുയര്‍ത്തി. പിന്നീട് പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഫലമായി ധാരാളം അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങി. ഒറ്റ മുറിയുള്ള വിദ്യാലയങ്ങള്‍ക്കും അനുമതിയെന്നാണ് ഈ സര്‍ക്കാരിന്റെ നയം. ഇതില്‍ പ്രതിഷേധിച്ചതിനാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത്. പലരും അതിക്രൂരമായ മര്‍ദനത്തിനാണ് വിധേയരായത്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പ്രതിഷേധിച്ചില്ലെങ്കില്‍ ഈ നാടിന്റെ ഭാവി എന്താകും. പൊതുവിദ്യാഭ്യാസരംഗം ഇല്ലാതായാല്‍ സാധാരണക്കാര്‍ക്ക് പഠിക്കാനാകാത്ത സ്ഥിതിയുണ്ടാകും. അതിനെതിരായ പ്രതിഷേധം നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേതുമായി മാറണം. കുട്ടികളെ തല്ലിയാല്‍ ഒതുങ്ങുന്ന സമരമാണിതെന്ന് സര്‍ക്കാര്‍ കരുതേണ്ട.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ തുടരുകയാണ്. പാചകവാതകം, ഡിസല്‍ , മണ്ണെണ്ണ എന്നിവയുടെ വര്‍ധിപ്പിച്ച നടപടി അന്യായമാണ്. രൂക്ഷമായ വിലക്കയറ്റമാണ് ഇതു സൃഷ്ടിക്കുക. ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തിരുത്തിക്കാനാകൂ. ഇടതുപക്ഷത്തിനെതിരെ പലതരത്തിലുള്ള കടന്നാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെതിരായ കടന്നാക്രമണത്തിനു പിന്നില്‍ തൃണമൂലും കൂട്ടാളികളും മാത്രമല്ല സാമ്രാജ്യത്വത്തിന്റെ കൂടി പിന്തുണയുണ്ട്. ഇന്നത്തെ അവസ്ഥയെയും പാര്‍ടി മറികടക്കും. രാജ്യത്തെ എല്ലാ മനുഷ്യസ്നേഹികളും ബംഗാളിലെ ഇടതുപക്ഷത്തിനു പിന്തുണ നല്‍കിക്കൊണ്ടിരിക്കയാണ്. അതിന്റെ ഭാഗമാണ് കേരളത്തിലും ജൂലൈ ആദ്യം ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani 270611

3 comments:

  1. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ധാര്‍ഷ്ട്യത്തിനു യുഡിഎഫ് സര്‍ക്കാര്‍ കീഴടങ്ങിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മണലൂര്‍ ഏരിയയില്‍ സിപിഐ എം എളവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനവും ചാലക്കുടി ഏരിയയിലെ കൊരട്ടി കോനൂരില്‍ രക്തസാക്ഷി രാമകൃഷ്ണന്റെ കുടുംബസഹായഫണ്ട് വിതരണവും നിര്‍വഹിക്കുകയായിരുന്നു പിണറായി.

    ReplyDelete
  2. "എല്‍ഡിഎഫ് ഭരണകാലത്ത് 11 സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 1100 സീറ്റില്‍ പകുതിയിലും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാത്രം സര്‍ക്കാരിനോട് സഹകരിച്ചില്ല."

    ജനശക്തിയും ദേശാഭിമാനിയും കമ്യൂണിസ്റ്റുപാർട്ടിയും വായനക്കാരും അറിയാൻ വേണ്ടീ:- ഇന്റർ ചർച്ച് കൗൺസിലിന്റെ നാലുകോളേജുകളിലും മെറിറ്റിൽ തന്നെയായിരുന്നു എൽ.ഡി.എഫ് ഭരണകാലത്തു പ്രവേശനം. സർക്കാരിനോടു സഹകരിച്ചില്ല എന്നതു സത്യ.

    അതേസമയം സർക്കാരിനോടു സഹകരിച്ചവർ 1100 സീറ്റിലെ മറ്റേ പകുതിയിൽ എന്തു ചെയ്തു എന്നുകൂടി പറയൂ വിജയാ...

    ReplyDelete
  3. അത് ഞങ്ങടെ പാര്‍ട്ടിക്കാര് കുട്ടിസഖാക്കളുടെ മക്കള്‍ക്ക് വിറ്റു. കൂടുതല്‍ കാശുള്ളവന്‍ പുറം നാട്ടില്‍ പോയി പഠിച്ചു... നാട്ടിലെ പാവപ്പെട്ട കുട്ടികളുടെ പഠിപ്പ് മുടക്കിപ്പിച്ച് കുട്ടി സഖാക്കള്‍ പൊതുമുതല്‍ നശിപ്പിച്ചു.... എല്ലാം എന്തിനു വേണ്ടി? എം.ബി.ബി.എസിന് കോടികള്‍ ചിലവിട്ട് പരീക്ഷ പാസാക്കിയ അതി ബുദ്ദിമാന്മാര്‍ക്ക് വേണ്ടി.. ഈ മെറിറ്റ് സീറ്റില്‍ എത്ര പാവപ്പെട്ടവനുണ്ട്? ഈ പാവപ്പെട്ടവനെ വെറുതെ പഠിപ്പിച്ച് ഒരു നാലുവര്‍ഷം എങ്കിലും സര്‍ക്കാരാശുപത്രിയില്‍ ജോലി നോക്കുമോ ആവോ? പാലം കടക്കോളം നാരായണ... പാലം കടന്നാല്‍ ???

    ReplyDelete