Monday, June 27, 2011

പഞ്ചായത്ത് ഭരണസമിതി സ്ഥാനങ്ങള്‍ ലേലം ചെയ്യാനുള്ള നീക്കം തടഞ്ഞു

ചെന്നൈ: ജനാധിപത്യ വ്യവസ്ഥിതിയെ തകിടംമറിച്ചുകൊണ്ട് പഞ്ചായത്ത് ഭരണസമിതി സ്ഥാനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന നീക്കം സി പി ഐ, സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു. മധുര ജില്ലയിലെ പിന്നോക്ക ഗ്രാമമായ അയ്യനാര്‍ പഞ്ചായത്തിലെ ഭരണസമിതി സ്ഥാനങ്ങളാണ് ഒരു ഡി എം കെ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 20 ലക്ഷം രൂപയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം 10 ലക്ഷം രൂപയ്ക്കും കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ അഞ്ചു ലക്ഷം രൂപയ്ക്കും വില്‍പ്പന നടത്താനായിരുന്നു പരിപാടി. സംഭവം മുന്‍കൂട്ടി അറിഞ്ഞ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലേലം തടയാന്‍ ജില്ലാ കലക്ടറുടെ സഹായം തേടി. മധുര കലക്ടര്‍ യു സഹായം പൊലീസുമായെത്തിയാണ് നടക്കാനിരുന്ന ലേലം തടഞ്ഞത്.

സി പി എം ലോക്കല്‍ കമ്മിറ്റി ഇതു സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ഡി എം കെ നേതാവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2001 ല്‍ നിയമവിരുദ്ധമായ ലേലപ്രക്രിയയിലൂടെ പഞ്ചായത്ത് പ്രസിഡന്റായ തേവര്‍ ബോസ് ആണ് ഇപ്പോഴത്തെ പഞ്ചായത്തിന്റെ സാരഥി. ഇയാള്‍ 2001 ല്‍ 5.40 ലക്ഷം രൂപയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലത്തിലെടുക്കുകയായിരുന്നു. സാമ്പത്തിക ഇടപാട് പൂര്‍ത്തിയായശേഷം 266 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തേവര്‍ബോസ് തിരഞ്ഞെടുക്കപ്പെട്ടതായും പ്രഖ്യാപിക്കുകയായിരുന്നു. 2006 ല്‍ ഭരണസമിതി സ്ഥാനങ്ങള്‍ ലേലം ചെയ്യാന്‍ രണ്ടു തവണ ശ്രമം നടന്നു.

പക്ഷെ അന്നത്തെ ജില്ലാ കലക്ടര്‍ ബി ഉദയചന്ദ്രന്‍  അതീവ ശ്രദ്ധ കാട്ടിയതിനാല്‍ ജനാധിപത്യവിരുദ്ധ നടപടി നടന്നില്ല. അയ്യനാര്‍ ഗ്രാമത്തിലെ കോവിലിനു മുമ്പിലാണ് സാധാരണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും മറ്റും ലേലം ചെയ്ത് വില്‍ക്കാറ്. പതിറ്റാണ്ടുകളായി ഇത് നടന്നുവരുന്നതായും ഡി എം കെ നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

janayugom 270611

1 comment:

  1. ജനാധിപത്യ വ്യവസ്ഥിതിയെ തകിടംമറിച്ചുകൊണ്ട് പഞ്ചായത്ത് ഭരണസമിതി സ്ഥാനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാന്‍ തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന നീക്കം സി പി ഐ, സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു. മധുര ജില്ലയിലെ പിന്നോക്ക ഗ്രാമമായ അയ്യനാര്‍ പഞ്ചായത്തിലെ ഭരണസമിതി സ്ഥാനങ്ങളാണ് ഒരു ഡി എം കെ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 20 ലക്ഷം രൂപയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം 10 ലക്ഷം രൂപയ്ക്കും കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ അഞ്ചു ലക്ഷം രൂപയ്ക്കും വില്‍പ്പന നടത്താനായിരുന്നു പരിപാടി. സംഭവം മുന്‍കൂട്ടി അറിഞ്ഞ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലേലം തടയാന്‍ ജില്ലാ കലക്ടറുടെ സഹായം തേടി. മധുര കലക്ടര്‍ യു സഹായം പൊലീസുമായെത്തിയാണ് നടക്കാനിരുന്ന ലേലം തടഞ്ഞത്.

    ReplyDelete