Wednesday, June 29, 2011

രോഗവിവരം മറച്ചുവച്ചാല്‍ പോളിസിതുക പോകും; പക്ഷേ കുറ്റം തെളിയണം

വീണു പരിക്കേറ്റ് ആശുപത്രിയിലായിരുന്നയാള്‍ മരിച്ചു. ചികിത്സക്കിടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ആശുപത്രിരേഖകളില്‍ ചേര്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ എല്‍ഐസി പോളിസി ഉടമയായിരുന്നു. ഭാര്യ പോളിസി തുക ആവശ്യപ്പെട്ട് എല്‍ഐസിയെ സമീപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴത്തെ ആശുപത്രിരേഖകള്‍ ഉദ്ധരിച്ച് എല്‍ഐസി തുക നിഷേധിച്ചു. പ്രമേഹമുള്ള കാര്യം മറച്ചുവച്ചാണ് അപകടത്തിന് രണ്ടുമാസംമുമ്പ് പോളിസി എടുത്തതെന്ന് എല്‍ഐസി കണ്ടെത്തി. ഇങ്ങനെ രോഗവിവരം മറച്ചുവച്ചു നേടിയ പോളിസിക്ക് പണം നല്‍കാനാവില്ലെന്നായിരുന്നു എല്‍ഐസിയുടെ ന്യായം. മറ്റൊരാള്‍ അപകടത്തില്‍ മരിച്ചു. ഇയാള്‍ക്കും എല്‍ഐസി പോളിസിയുണ്ടായിരുന്നു. സഹോദരനായിരുന്നു നോമിനി. ഇവിടെയും എല്‍ഐസി പോളിസി തുക നിഷേധിച്ചു. കാരണം ആദ്യത്തെ കേസിലേതുതന്നെ; രോഗവിവരം മറച്ചുവച്ചു. മരിച്ചത് അപകടത്തിലാണെങ്കിലും മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നെന്നും പോളിസി എടുക്കുമ്പോള്‍ ഇക്കാര്യം മറച്ചുവച്ചെന്നും എല്‍ഐസി വാദിച്ചു.

രണ്ടു തര്‍ക്കവും തീര്‍പ്പാക്കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍വരെയെത്തി. കമീഷന്റെ തീര്‍പ്പ് രണ്ടുതരത്തിലായിരുന്നു.

ആദ്യത്തെ കേസില്‍ കാലൊടിഞ്ഞയാള്‍ക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കാലില്‍ സ്റ്റീല്‍ക്കമ്പി പിടിപ്പിച്ചിരുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ തയ്യാറാക്കിയ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗിക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സാവേളയില്‍ രോഗിതന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ആശുപത്രിയില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്‍ഐസിയുടെ വാദം ഈ തെളിവ് ആധാരമാക്കിയായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് മരിച്ചയാളുടെ ഭാര്യ വാദിച്ചു. പ്രമേഹം ഉണ്ടായിരുന്നെങ്കില്‍ പോളിസി നല്‍കുംമുമ്പ് എല്‍ഐസി നടത്തിയ ആരോഗ്യപരിശോധനയില്‍ അത് കണ്ടെത്തുമായിരുന്നു എന്ന് അവര്‍ വാദിച്ചു. ഭര്‍ത്താവിന് പ്രമേഹം ഉണ്ടായിരുന്നില്ലെന്നു തെളിയിക്കാന്‍ മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരാതിക്കാരി ഹാജരാക്കി. എല്‍ഐസിയുടെ ആരോഗ്യപരിശോധനയില്‍ പ്രമേഹം കണ്ടെത്തിയില്ലെന്ന വാദം കമീഷന്‍ തള്ളി. ഇത്തരം പരിശോധനകള്‍ സാധാരണ നിലയിലുള്ള പൊതുപരിശോധനയാണ്. രക്തപരിശോധനയും മറ്റും ഇതിന്റെ ഭാഗമായി ഇല്ല. രോഗമില്ലെന്നു പറഞ്ഞ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമീഷന്‍ തള്ളി. ജില്ലാ ഫോറത്തിലും സംസ്ഥാന കമീഷനിലും കേസ് പരിഗണിച്ചപ്പോള്‍ ഈ ഡോക്ടര്‍ റിപ്പോട്ട് എഴുതാന്‍ ആധാരമാക്കിയ ലാബ് രേഖകള്‍ ഹര്‍ജിക്കാരി ഹാജരാക്കിയില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. എന്നു മാത്രമല്ല, പ്രമേഹം ഉണ്ടായിരുന്നുവെന്ന ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റിപ്പോര്‍ട്ട് തികച്ചും ആധികാരികവുമാണ്. ഇന്‍ഷുറന്‍സ് പോളിസി ഉത്തമവിശ്വാസത്തോടെ ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുര്‍ ചെയ്യപ്പെടുന്നയാളും ചേര്‍ന്നുണ്ടാക്കുന്ന കരാറാണെന്ന് സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരമൊരു കരാറില്‍ വിവരങ്ങള്‍ മറച്ചുവച്ചതായി കണ്ടെത്തിയാല്‍ കരാര്‍ അസാധുവാക്കാമെന്ന് ഈ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് ആ സുപ്രീംകോടതി വിധികളിലെ നിഗമനങ്ങളുടെ പരിധിയില്‍ വരും. അതുകൊണ്ട് പോളിസിതുക നിഷേധിച്ച എല്‍ഐസിയുടെ നടപടി ശരിയാണ്- ദേശീയ കമീഷന്‍ വിധിച്ചു.

രണ്ടാമത്തെ കേസില്‍ വ്യത്യസ്ത സമീപനമാണ് കമീഷന്‍ സ്വീകരിച്ചത്. ഇവിടെ മരണം അപകടംമൂലമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. അപകടമരണം പോളിസി തുക ലഭിക്കാന്‍ അര്‍ഹമായ കാര്യമായി പോളിസിവ്യവസ്ഥകളില്‍ ഉള്ളതുമാണ്. എന്നാല്‍ പോളിസി നേടിയത് വിവരങ്ങള്‍ മറച്ചുവച്ചാണോ എന്നാണ് പിന്നെ പരിഗണിക്കപ്പെടേണ്ടത്. മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നുവെന്ന ആശുപത്രിരേഖയുടെ ആധികാരികത നിര്‍ണായകമാണ്. പോളിസി എടുക്കുന്നതിന് ഒരുവര്‍ഷംമുമ്പ് മരിച്ചയാള്‍ ഹൃദ്രോഗത്തിന് ചികിത്സതേടിയതായി, നംഗാലിലെ ബിബിഎംസി ആശുപത്രിയിലെ ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്‍ഐസി ഹാജരാക്കിയത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ സീലുപോലുമില്ല. ഡോക്ടറുടെ സത്യവാങ്മൂലവും കമീഷന്‍ മുമ്പാകെ ഫയല്‍ചെയ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ആ രേഖയുടെ ആധികാരികത സംബന്ധിച്ച എതിര്‍വിസ്താരത്തിന് അവസരവും ലഭിച്ചിട്ടില്ല. അത്തരമൊരു രേഖ തെളിവായി സ്വീകരിക്കാനാവില്ല. രേഖ തെളിയിക്കാന്‍ എല്‍ഐസിക്ക് കഴിഞ്ഞിട്ടുമില്ല- കമീഷന്‍ ചൂണ്ടിക്കാട്ടി. ഒരു രേഖ ഹാജരാക്കിയിട്ടു കാര്യമില്ല. അതിന്റെ ഉള്ളടക്കം തെളിയിക്കാനാകണം. ഈ സാഹചര്യത്തില്‍ പോളിസി തുകയ്ക്ക് മരിച്ചയാളുടെ നോമിനിക്ക് അര്‍ഹതയുണ്ടെന്ന് കമീഷന്‍ വിധിച്ചു. ആറു ശതമാനം പലിശയോടെ പോളിസി തുക ആറാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു. കമീഷന്‍ അധ്യക്ഷന്‍ ജ. അശോക്ബാനും അംഗം വിനീതാ റായിയും ഉള്‍പ്പെട്ട ബെഞ്ച് 2011 മെയ് 31നാണ് രണ്ടു കേസിലും തീര്‍പ്പുകല്‍പ്പിച്ചത്.

അഡ്വക്കറ്റ് കെ.ആര്‍. പ്രദീപ് (advocatekrdeepa@gmail.com)ദേശാഭിമാനി 280611

1 comment:

  1. വീണു പരിക്കേറ്റ് ആശുപത്രിയിലായിരുന്നയാള്‍ മരിച്ചു. ചികിത്സക്കിടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ആശുപത്രിരേഖകളില്‍ ചേര്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ എല്‍ഐസി പോളിസി ഉടമയായിരുന്നു. ഭാര്യ പോളിസി തുക ആവശ്യപ്പെട്ട് എല്‍ഐസിയെ സമീപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴത്തെ ആശുപത്രിരേഖകള്‍ ഉദ്ധരിച്ച് എല്‍ഐസി തുക നിഷേധിച്ചു. പ്രമേഹമുള്ള കാര്യം മറച്ചുവച്ചാണ് അപകടത്തിന് രണ്ടുമാസംമുമ്പ് പോളിസി എടുത്തതെന്ന് എല്‍ഐസി കണ്ടെത്തി. ഇങ്ങനെ രോഗവിവരം മറച്ചുവച്ചു നേടിയ പോളിസിക്ക് പണം നല്‍കാനാവില്ലെന്നായിരുന്നു എല്‍ഐസിയുടെ ന്യായം. മറ്റൊരാള്‍ അപകടത്തില്‍ മരിച്ചു. ഇയാള്‍ക്കും എല്‍ഐസി പോളിസിയുണ്ടായിരുന്നു. സഹോദരനായിരുന്നു നോമിനി. ഇവിടെയും എല്‍ഐസി പോളിസി തുക നിഷേധിച്ചു. കാരണം ആദ്യത്തെ കേസിലേതുതന്നെ; രോഗവിവരം മറച്ചുവച്ചു. മരിച്ചത് അപകടത്തിലാണെങ്കിലും മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നെന്നും പോളിസി എടുക്കുമ്പോള്‍ ഇക്കാര്യം മറച്ചുവച്ചെന്നും എല്‍ഐസി വാദിച്ചു.

    ReplyDelete